ലോകാരോഗ്യ സംഘടനയ്ക്കുള്ള സാമ്പത്തിക സഹായം അമേരിക്ക നിര്‍ത്തി, ആ പണം എന്തുചെയ്യണമെന്ന കാര്യം പിന്നീട് ആലോചിക്കുമെന്ന് ട്രംപ്

വാഷിങ്ടണ്‍: ലോകരോഗ്യ സംഘടനയ്ക്ക്(ഡബ്ല്യു.എച്ച്.ഒ.) ഇനിമുതല്‍ സാമ്പത്തിക സഹായം നല്‍കില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റെ ഡൊണാള്‍ഡ് ട്രംപ്. കൊറോണ വൈറസ് വ്യാപനം സംബന്ധിച്ച് സുതാര്യത നിലനിര്‍ത്താന്‍ ലോകാരോഗ്യ സംഘടനയ്ക്ക് കഴിഞ്ഞില്ലെന്ന് ട്രംപ് ആരോപിച്ചു.

ലോകാരോഗ്യ സംഘടനയ്ക്കുള്ള സാമ്പത്തിക സഹായം നിര്‍ത്തിയ വിവരം ട്രംപ് വാര്‍ത്താ സമ്മേളനത്തിലാണ് അറിയിച്ചത്. ചൈനയില്‍ കൊറോണ പടര്‍ന്നുപിടിച്ചപ്പോള്‍ ഇതിന്റെ ഗുരുതരാവസ്ഥ മറച്ചുപിടിച്ച് ലോകത്തിന്റെ മറ്റു ഭാഗങ്ങളിലേയ്ക്ക് വ്യാപിക്കുന്നത് തടഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ട്രംപ് ലോകാരോഗ്യ സംഘടനയ്ക്കുള്ള സാമ്പത്തിക സഹായം നല്കില്ലെന്ന് പ്രഖ്യപിച്ചത്.

നിലവില്‍ ലോകാരോഗ്യ സംഘടനയ്ക്ക് ഏറ്റവുമധികം സാമ്പത്തിക സഹായം നല്‍കുന്നത് അമേരിക്കയാണ്. കഴിഞ്ഞ വര്‍ഷം അമേരിക്ക നല്‍കിയത് 400 ദശലക്ഷം ഡോളറാണ്. സംഘടനയ്ക്ക് നല്കിവരുന്ന സാമ്പത്തിക സഹായങ്ങള്‍ നിര്‍ത്തിവെക്കാന്‍ നിര്‍ദേശം നല്‍കിയ ട്രംപ് കൊറോണവ്യാപനം സംബന്ധിച്ച് സുതാര്യത നിലനിര്‍ത്താന്‍ ലോകാരോഗ്യ സംഘടനയ്ക്ക് കഴിഞ്ഞില്ലെന്ന് ആരോപിക്കുകയും ചെയ്തു.

അമേരിക്കയുടെ ഉദാരത ശരിയായ രീതിയിലാണോ ഉപയോഗിക്കപ്പെട്ടതെന്ന് പരിശോധിക്കുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. കൊറോണ വൈറസ് വ്യാപനം സംബന്ധിച്ച വിവരം മൂടിവെക്കുകയും പ്രശ്‌നം കൈകാര്യം ചെയ്യുന്നതില്‍ വീഴ്ചവരുത്തുകയും ചെയ്തതില്‍ ലോകാരോഗ്യ സംഘടനയുടെ പങ്ക് വിലയിരുത്തുന്നതിന് പരിശോധന നടത്തുമെന്നും ലോകാരോഗ്യ സംഘടനയ്ക്ക് നല്കുന്ന പണംകൊണ്ട് എന്തുചെയ്യണമെന്ന കാര്യം ആലോചിക്കുമെന്നും ട്രംപ് പറഞ്ഞു.

Exit mobile version