ട്രംപിന് ആശ്വാസമായി, രണ്ടാമത്തെ കൊറോണ പരിശോധന ഫലവും നെഗറ്റീവ്

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ രണ്ടാമത്തെ കൊറോണ ടെസ്റ്റ് ഫലം വന്നു. രണ്ടാം വട്ടവും ടെസ്റ്റ് ഫലം നെഗറ്റീവാണ്. വ്യാഴാഴ്ച വാര്‍ത്താസമ്മേളനത്തില്‍ ട്രംപ് തന്നെയാണ് തന്റെ കൊറോണ പരിശോധനാഫലം നെഗറ്റീവാണെന്ന് അറിയിച്ചത്.

‘ഇന്ന് രാവിലെയും ഞാന്‍ ടെസ്റ്റിന് വിധേയനായി. ആ ടെസ്റ്റിലും പ്രസിഡന്റിന്റെ കൊറോണ ഫലം നെഗറ്റീവാണെന്നാണ് കാണിക്കുന്നത്’, ട്രംപ് പറഞ്ഞു. കൊറോണ വൈറസ് അമേരിക്കയില്‍ പടര്‍ന്ന ആദ്യഘട്ടത്തില്‍ ടെസ്റ്റിനു വിധേയനാവാന്‍ ട്രംപ് മടി കാണിച്ചിരുന്നു.

കൊറോണ മറ്റേത് പനി പോലെ തന്നെയാണെന്നും ഭയപ്പെടേണ്ടതില്ലെന്നുമായിരുന്നു ട്രംപിന്റെ നിലപാട്. എന്നാല്‍ സമ്പര്‍ക്കത്തിലേര്‍പ്പെട്ട നിരവധി പേര്‍ക്കും വൈറ്റ്ഹൗസ് ജീവനക്കാരനുമെല്ലാം കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെയാണ് ട്രംപ് ടെസ്റ്റിനു സമ്മതിച്ചത്.

മാര്‍ച്ച് മധ്യത്തിലാണ് ട്രംപ് ആദ്യ ടെസ്റ്റിന് വിധേയനാകുന്നത്. പക്ഷെ ടെസ്റ്റിങ് പ്രക്രിയ സുദീര്‍ഘവും സങ്കീര്‍ണ്ണവുമായിരുന്നു. എന്നാല്‍ രണ്ടാമത്തെ ടെസ്റ്റ് ഫലം വരാന്‍ വെറും 15 മിനിറ്റ് നേരത്തെ കാത്തിരിപ്പ് മാത്രമേ വേണ്ടി വന്നുള്ളൂ. അമേരിക്കയില്‍ നിലവില്‍ കൊറോണ ബാധിച്ച് മരിച്ചത് 6070 പേരാണ്. നിരവധി പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

Exit mobile version