മഹാമാരി നമ്മെ ഒരേ കപ്പലില്‍ ആക്കിയിരിക്കുന്നു, ഇനി നമുക്ക് ഒരുമിച്ച് തുഴഞ്ഞുനീങ്ങാം. പരസ്പരം ആശ്വസിപ്പിക്കാം; ഏകനായി മാര്‍പാപ്പയുടെ പ്രാര്‍ത്ഥന

വത്തിക്കാന്‍ സിറ്റി: ലോക ജനത ഒന്നടങ്കം കൊറോണ ഭീഷണിയില്‍ കഴിയുകയാണ്. അതിനിടെ കൊറോണയില്‍ നിന്നും മോചിതരാവാന്‍ വത്തിക്കാനിലെ സെയ്ന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ ഏകനായെത്തി ലോകജനതയ്ക്കായി പ്രാര്‍ത്ഥന നടത്തി ഫ്രാന്‍സിസ് മാര്‍പാപ്പ.

മാര്‍പാപ്പ എത്തുമ്പോള്‍ സാധാരണയായി പതിനായിരങ്ങളാണ് ചത്വരത്തില്‍ പ്രാര്‍ഥനകേള്‍ക്കാന്‍ എത്താറുള്ളത്. എന്നാല്‍ ഇത്തവണത്തെ കാഴ്ച തികച്ചും വ്യത്യസ്തമായിരുന്നു. മഹാമാരിയെത്തുടര്‍ന്ന് ചത്വരം അടച്ചപ്പോള്‍ മാര്‍പാപ്പ ഒറ്റയ്ക്കുനിന്ന് പ്രാര്‍ഥിച്ചു, സംസാരിച്ചു.

”മഹാമാരി നമ്മളെയെല്ലാം ഒരേ കപ്പലില്‍ ആക്കിയിരിക്കുകയാണെന്ന് തിരിച്ചറിയണം. അത് നമ്മളുടെ ജീവനെടുക്കുന്നു, കടന്നുപോകുന്ന വഴികളിലെല്ലാം നിശ്ശബ്ദത നിറയ്ക്കുന്നു. നമ്മള്‍ അസ്വസ്ഥരും ഭയപ്പെട്ടവരും ആയിരിക്കുന്നു. എല്ലാവരും തിരിച്ചടി നേരിട്ടവരാണ്. എന്നാല്‍, നമുക്ക് ഒരുമിച്ച് തുഴഞ്ഞുനീങ്ങാം. പരസ്പരം ആശ്വസിപ്പിക്കാം” -മാര്‍പാപ്പ പറഞ്ഞു.

മഹാമാരിക്കുമുമ്പില്‍ ലോകം പകച്ചുനില്‍ക്കുമ്പോള്‍ ഒന്നിച്ചുനില്‍ക്കാനും ഐക്യത്തോടെ പ്രവര്‍ത്തിക്കാനും അടിസ്ഥാനമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനുമാണ് ഈ രോഗം നമ്മെ ഓര്‍മ്മിക്കുന്നതെന്ന് മാര്‍പ്പാപ്പ ചൂണ്ടിക്കാട്ടി. അതേസമയം,മഹാമാരിക്കാലത്ത് ആളൊഴിഞ്ഞ സെയ്ന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ ഏറ്റവും അസാധാരണ പ്രാര്‍ഥനയാണ് മാര്‍പാപ്പ നടത്തിയതെന്ന് വത്തിക്കാന്‍ പറഞ്ഞു.

കൊറോണയെ പ്രതിരോധിക്കാന്‍ രാഹകല്‍ ഭേദമന്യേ വിശ്രമമില്ലാതെ പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍, നഴ്‌സ് ഉള്‍പ്പെടെയുള്ള ആരോഗ്യപ്രവര്‍ത്തകരെയും പകര്‍ച്ചവ്യാധിക്കിടയിലും ജീവന്‍ പണയംവെച്ച് ജനങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന സൂപ്പര്‍മാര്‍ക്കറ്റ് ജോലിക്കാര്‍, ശുചീകരണത്തൊഴിലാളികള്‍, സഹായപ്രവൃത്തികള്‍ ചെയ്യുന്നവര്‍, ട്രാന്‍സ്‌പോര്‍ട്ട് ജീവനക്കാര്‍, പോലീസ്, സന്നദ്ധപ്രവര്‍ത്തകര്‍ തുടങ്ങിയവരെയും മാര്‍പാപ്പ അഭിനന്ദിച്ചു.

കാലത്തെ മുന്നോട്ടുകൊണ്ടുപോവുന്നത് ഇപ്പോള്‍ അവരാണെന്നും അദ്ദേഹം പറഞ്ഞു. ഉണര്‍ന്നെണീക്കുക, ശക്തിപകരുക, ഐക്യത്തോടെ നില്‍ക്കുക, പരസ്പരം സഹായിക്കുക എന്നിവയാണ് ഈ പ്രതിസന്ധിഘട്ടത്തില്‍ ചെയ്യാന്‍ ദൈവം ഓര്‍മിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ക്രിസ്മസിനും ഈസ്റ്ററിനും പുതിയ മാര്‍പാപ്പമാരുടെ സ്ഥാനാരോഹണസമയത്തും മാത്രം നല്‍കിവരുന്ന ഉര്‍ബി എത് ഓര്‍ബീ (റോമിനും ലോകത്തിനും വേണ്ടി) ആശീര്‍വാദമാണ് മാര്‍പാപ്പ നല്‍കിയത്. ഇറ്റലിയില്‍ കൊറോണ ബാധിച്ചുള്ള മരണം 9000 കടന്നതിന് പിന്നാലെയായിരുന്നു മാര്‍പാപ്പ പ്രാര്‍ഥനയ്‌ക്കെത്തിയത്.

Exit mobile version