24 മണിക്കൂറിനിടെ 743 മരണം, ഇറ്റലി വീണ്ടും ആശങ്കയില്‍; കൊറോണ വൈറസിന്റെ അടുത്ത ആഘാത മേഖലയായി യുഎസ് മാറിയേക്കുമെന്ന് ലോകാരോഗ്യസംഘടന മുന്നറിയിപ്പ്

റോം: കഴിഞ്ഞ രണ്ട് ദിവസങ്ങളായി ഇറ്റലിയില്‍ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം കുറഞ്ഞത് വലിയ പ്രതീക്ഷയേകിയിരുന്നു. എന്നാല്‍ ചൊവ്വാഴ്ച വീണ്ടും മരണനിരക്ക് ഉയര്‍ന്നത് ഇറ്റലിയെ ആശങ്കലാക്കി. കൊറോണ വൈറസ് ബാധിച്ച് ചൊവ്വാഴ്ച മാത്രം ഇറ്റലിയില്‍ മരിച്ചത് 743 പേരാണ്.

ചൊവ്വാഴ്ചത്തെ മരണസംഖ്യ കൂടി കൂട്ടിയാല്‍ ഇതിനോടകം ഇറ്റലിയില്‍ കൊറോണവൈറസ് മഹാമാരിയെ തുടര്‍ന്ന് മരിച്ചവരുടെ എണ്ണം 6,820 ആയി. ചൈനയേക്കാള്‍ കൂടുതല്‍ മരണസംഖ്യ ഇറ്റലിയിലാണ്. റെക്കോര്‍ഡ് മരണ നിരക്ക് റിപ്പോര്‍ട്ട് ചെയ്ത ഇറ്റലിയില്‍ ഞായാറാഴ്ചയും തിങ്കളാഴ്ചയും നിരക്ക് കുറഞ്ഞത് അല്‍പ്പമെങ്കിലും ആശ്വാസമേകിയിരുന്നു.

ശനിയാഴ്ച 739 പേര്‍ മരിച്ചപ്പോള്‍ ഞായറാഴ്ച മരണ നിരക്ക് 651 ലേക്കും തിങ്കളാഴ്ച അത് 601 ആയും കുറഞ്ഞ് വന്നിരുന്നു. എന്നാല്‍ ചൊവ്വാഴ് മരണനിരക്ക് വീണ്ടും ഉയര്‍ന്നു. 24 മണിക്കൂറിനിടെ 743 പേര്‍ മരിച്ചു. ഇത് ഒരു ദിവസം മരിക്കുന്നവരുടെ എണ്ണത്തില്‍ രണ്ടാമതെത്തി.

ചൈനയ്ക്കും ഇറ്റലിക്കും ശേഷം ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ള രാജ്യമാണ് അമേരിക്ക. രോഗബാധിതരുടെ എണ്ണം ഉയര്‍ന്നുവരുന്നത് കണക്കിലെടുത്ത് അമേരിക്കയ്ക്ക് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്കിയിട്ടുണ്ട്. കൊറോണ വൈറസിന്റെ അടുത്ത ആഘാത മേഖലയായി യുഎസ് മാറിയേക്കുമെന്നാണ് ഡബ്ല്യു.എച്ച്.ഒ മുന്നറിയിപ്പ് നല്കിയിട്ടുള്ളത്. അമേരിക്കയില്‍ 54,808 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 775 പേര്‍ ഇതുവരെ മരിച്ചു. അമേരിക്കയില്‍ കൂടുതല്‍ സംസ്ഥാനങ്ങള്‍ രണ്ടാഴ്ചത്തേക്ക് അടച്ചു. 163 മരണമാണ് ചൊവ്വാഴ്ച മാത്രം യുഎസില്‍ റിപ്പോര്‍ട്ട് ചെയ്തത്.

Exit mobile version