കൊറോണ; 24 മണിക്കൂറിനുള്ളില്‍ ഇറ്റലിയില്‍ മരിച്ചത് 368 പേര്‍; വൈറസ് ബാധ സ്ഥിരീകരിച്ചത് 24,747 പേര്‍ക്ക്

പ്രതിരോധ നടപടികളെല്ലാം ശക്തമാക്കുമ്പോഴും ഇറ്റലിയില്‍ കൊറോണ വൈറസ് പടര്‍ന്നുപിടിക്കുകയാണ്

മിലാന്‍: ഇറ്റലിയില്‍ 24 മണിക്കൂറിനുള്ളില്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചത് 368 പേര്‍. ഞായറാഴ്ചയാണ് ഇത്രയുമധികം പേര്‍ ഇറ്റലിയില്‍ മരിച്ചത്. ഇതോടെ രാജ്യത്തെ ആകെ മരണനിരക്ക് 1,809 ആയി ഉയര്‍ന്നായി ഇറ്റാലിയന്‍ ആരോഗ്യവകുപ്പ് അറിയിച്ചു. പ്രതിരോധ നടപടികളെല്ലാം ശക്തമാക്കുമ്പോഴും ഇറ്റലിയില്‍ കൊറോണ വൈറസ് പടര്‍ന്നുപിടിക്കുകയാണ്.

രാജ്യത്ത് 24,747 പേര്‍ക്കാണ് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചത്. വൈറസിന്റെ പ്രഭവകേന്ദ്രമായ ചൈനയ്ക്ക് പുറത്ത് ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തത് ഇറ്റലിയിലാണ്. ഇറ്റലിയില്‍ ആകെയുള്ള മരണനിരക്കില്‍ 67 ശതമാനവും യൂറോപ്പില്‍ വൈറസിന്റെ ഇപ്പോഴത്തെ പ്രഭവസ്ഥാനമായ വടക്കന്‍ ലംബോര്‍ഡിയിലാണ്. ഈ പ്രദേശത്താണ് വൈറസ് കൂടുതല്‍ ബാധിച്ചത്.

ഇറ്റലിക്ക് പുറമേ യൂറോപ്യന്‍ രാജ്യമായ സ്‌പെയിനിലും കൊറോണ പടരുകയാണ്. കഴിഞ്ഞ ദിവസം മാത്രം പുതുതായി 2000 കൊറോണ പോസിറ്റീവ് കേസുകള്‍ സ്‌പെയ്‌നില്‍ റിപ്പോര്‍ട്ട് ചെയ്തു. ഇറാനില്‍ വൈറസ് ബാധിതരുടെ എണ്ണം 14,000 പിന്നിട്ടു.24 മണിക്കൂറിനുള്ളില്‍ ഇറാനില്‍ നൂറിലേറെ പേരാണ് മരിച്ചത്.

Exit mobile version