തടവുകാരെ കാണാന്‍ സന്ദര്‍ശകര്‍ക്ക് വിലക്ക്; ഇറ്റലിയിലെ ജയിലില്‍ കലാപം, ആറുപേര്‍ മരിച്ചു

റോം: കൊവിഡ് 19 വൈറസ് വ്യാപിച്ച ഇറ്റലിയിലെ ജയിലില്‍ കലാപം. ആറ് പേരാണ് കലാപത്തില്‍ മരിച്ചത്. വൈറസ് വ്യാപിച്ചതോടെ തടവുകാരെ കാണാന്‍ സന്ദര്‍ശകര്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു. ഇതാണ് കലാപത്തിന് കാരണമായത്. ഇറ്റലിയില്‍ വൈറസ് ബാധ ഏറ്റവും ശക്തമായ പ്രദേശത്തെ മൊദേന ജയിലിലാണ് സംഭവം നടന്നത്. തടവുകാര്‍ ജയിലിലെ മുറികള്‍ക്ക് തീയിടുകയും ഗാര്‍ഡുമാരെ പൂട്ടിയിടുകയും ചെയ്തു.

അതേസമയം കൊവിഡ് 19 വൈറസ് ബാധമൂലം ഇതുവരെ ഇറ്റലിയില്‍ 463 പേരാണ് മരിച്ചത്. 9172 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. വൈറസ് വ്യാപിച്ച സാഹചര്യത്തില്‍ ഇറ്റലിയില്‍ കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. അതേസമയം വത്തിക്കാനിലെ വസതിയില്‍ തിങ്കാളാഴ്ച ഒറ്റയ്ക്കാണ് ഫ്രാന്‍സിസ് മാര്‍പ്പാപ്പ കുര്‍ബാനയര്‍പ്പിച്ചത്. ടിവിയിലൂടെ കുര്‍ബാന സംപ്രേഷണം ചെയ്തിരുന്നു.

വൈറസ് പടരുന്ന സാഹചര്യത്തില്‍ രാജ്യത്ത് പൊതുപരിപാടികള്‍ക്ക് പൂര്‍ണമായും വിലക്ക് ഏര്‍പ്പെടുത്തി. വൈറസ് പടരുന്ന സാഹചര്യത്തില്‍ ഇറ്റലി പൂര്‍ണമായും അടച്ചതായി പ്രധാനമന്ത്രി ജുസെപ്പെ കോന്തെ അറിയിച്ചു. മരണസംഖ്യ കൂടിയതോടെ ഇറ്റലിയില്‍ യാത്രാ നിരോധനവും പ്രഖ്യാപിച്ചു. ചൈനയ്ക്ക് പുറത്ത് കൊവിഡ് 19 വൈറസ് കൂടുതലായി ബാധിച്ചത് ഇറ്റലിയെയാണ്. രോഗം പിടിപെടുന്നവരുടെ എണ്ണത്തില്‍ 24 ശതമാനം വര്‍ധനയാണ് ഉണ്ടായത്. മരണ സംഖ്യ കുതിച്ചുയരുന്ന പശ്ചാത്തലത്തില്‍ സ്‌കൂളുകളും കോളേജുകളും അടച്ചിട്ടിരിക്കുകയാണ്. ഇതുവരെ നൂറിലധികം രാജ്യങ്ങളിലാണ് കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചത്. ലോകമാകെയുള്ള വൈറസ് ബാധിതരുടെ എണ്ണം ഒരുലക്ഷത്തി ആറായിരം കടന്നു.

Exit mobile version