അജ്ഞാത വൈറസ് ബാധിച്ച് ചൈനയില്‍ മരിച്ചവരുടെ എണ്ണം ആറായി; രോഗം ബാധിച്ചവരുടെ എണ്ണം 300 കവിഞ്ഞു

ബീജിയിംങ്: അജ്ഞാത വൈറസ് ബാധിച്ച് ചൈനയില്‍ മരിച്ചവരുടെ എണ്ണം ആറായി. മുന്നൂറോളം പേരാണ് രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്. അതുകൊണ്ട് തന്നെ മരണസംഖ്യ ഇനിയും കൂടാന്‍ സാധ്യത ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. അജ്ഞാത വൈറസ് പടരുന്ന സാഹചര്യത്തില്‍ ഇന്ന് അടിയന്തര യോഗം വിളിച്ചിരിക്കുകയാണ് ലോകാരോഗ്യ സംഘടന. വൈറസ് പടരുന്ന സാഹചര്യത്തില്‍ ആരോഗ്യ അടിയന്തരാവസ്ഥ ലോകം മുഴുവന്‍ പ്രഖ്യാപിക്കണമോ എന്ന് ജനീവയില്‍ ചേരുന്ന ലോകാരോഗ്യ സംഘടനയുടെ യോഗത്തില്‍ തീരുമാനിക്കും.

സാര്‍സിന് സമാനമായ വൈറസ് ആണ് ചൈനയിലും ചൈനക്ക് പുറത്തേക്കും വ്യാപിക്കുന്നതായാണ് റിപ്പോര്‍ട്ട് വന്നിരിക്കുന്നത്. ഇപ്പോള്‍ പടരുന്ന വൈറസിന് 2002-2003 ല്‍ ചൈനയിലും ഹോങ്കോങ്ങിലുമായി 800 പേരുടെ ജീവനെടുത്ത സിവിയര്‍ അക്യൂട്ട് റസ്പിറേറ്ററി സിന്‍ഡ്രോമിനോട് (സാര്‍സ്) സാമ്യതയുണ്ട്. ഇതാണ് അധികൃതരെ കൂടുതല്‍ ഭയപ്പെടുത്തിയിരിക്കുന്നത്.

ഈ അജ്ഞാത വൈറസിനെ ആദ്യമായി കണ്ടെത്തിയത് മധ്യ ചൈനീസ് നഗരമായ വുഹാനിലാണ്. ചൈനയ്ക്ക് പുറമെ് ജപ്പാനിലും തായ്‌ലന്‍ഡിലും ദക്ഷിണകൊറിയയിലും യുഎസിലും ഇപ്പോല്‍ ഈ രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അജ്ഞാത വൈറസ് ബാധയെ തുടര്‍ന്ന് ഡല്‍ഹി, കൊല്‍ക്കത്ത, മുംബൈ അന്തരാഷ്ട്ര വിമാനത്താവളത്തിലും പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. ചൈനയില്‍ നിന്നുള്ള യാത്രക്കാരെ വിമാനത്താവളങ്ങളില്‍ വിദഗ്ദ്ധ പരിശോധന നടത്തും.

Exit mobile version