ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ വളർച്ച 5.7 ശതമാനമാകും; ലോകബാങ്കിന്റെ കണക്ക് തള്ളി ഐക്യരാഷ്ട്രസഭ

യുണൈറ്റഡ് നേഷൻസ്: ലോകബാങ്ക് പ്രവചിച്ചതിനേക്കാൾ കൂടുതൽ വളർച്ച ഇന്ത്യൻ സമ്പദ്വ്യവസ്ഥയ്ക്ക് ഉണ്ടാകുമെന്ന് പ്രവചിച്ച് ഐക്യരാഷ്ട്രസഭ. 2019-20 സാമ്പത്തിക വർഷത്തിൽ ഇന്ത്യൻ സമ്പദ്വ്യവസ്ഥ 5.7 ശതമാനം വളർച്ച രേഖപ്പെടുത്തുമെന്നാണ് ഐക്യരാഷ്ട്രസഭയുടെ റിപ്പോർട്ട്. 2020-21 സാമ്പത്തിക വർഷത്തിൽ അത് 6.6 ആകുമെന്നും വ്യാഴാഴ്ച പുറത്തുവിട്ട ആഗോള സാമ്പത്തിക സാഹചര്യങ്ങളും സാധ്യതകളും (World Economic Situation and Prospects report ) എന്ന റിപ്പോർട്ടിൽ പറയുന്നു.

ദിവസങ്ങൾക്ക് മുമ്പാണ് ഇന്ത്യയുടെ വളർച്ച അഞ്ച് ശതമാനമായിരിക്കുമെന്ന് ലോകബാങ്ക് പ്രവചിച്ചത്. ഇതിനേക്കാൾ കൂടുതലാണ് ഐക്യരാഷ്ട്രസഭയുടെ കണക്ക്. കഴിഞ്ഞവർഷം ഈ സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ വളർച്ച 7.6 ആകുമെന്നായിരുന്നു യുഎൻ പ്രവചിച്ചിരുന്നത്. ഇതിൽ നിന്ന് വൻ മാറ്റമാണ് ജനുവരിയിലെ റിപ്പോർട്ടിലുള്ള കണക്കുകൾ പറയുന്നത്.

അതേസമയം, വളർച്ചയിൽ ഇടിവാണ് രേഖപ്പെടുത്തുന്നത് എങ്കിലും ലോകത്ത് ഏറ്റവും വേഗത്തിൽ വളരുന്ന രാജ്യങ്ങളിൽ ഇന്ത്യ മുൻനിരയിൽ തന്നെയാകുമെന്ന് യുഎൻ ആഗോള സാമ്പത്തിക നിരീക്ഷണ വിഭാഗത്തിന്റെ തലവൻ ഡോൺ ഹോളണ്ട് പറഞ്ഞു. 2019-20 സാമ്പത്തിക വർഷത്തിൽ ലോകത്തിലേറ്റവും വേഗത്തിൽ വളരുന്ന സാമ്പത്തിക ശക്തിയെന്ന സ്ഥാനം ചൈനയ്ക്കായിരിക്കും. ആറ് ശതമാനമാകും ചൈനയുടെ വളർച്ച. എന്നാൽ ഇന്ത്യയിൽ നടത്തിയിരിക്കുന്ന പരിഷ്‌കാരങ്ങൾ രാജ്യത്തിന്റെ വളർച്ചയെ വരും വർഷങ്ങളിൽ ത്വരിതപ്പെടുത്തുമെന്നും ഡോൺ ഹോളണ്ട് വ്യക്തമാക്കി.

ഇന്ത്യയുടെ മാത്മല്ല ആഗോളതലത്തിൽ തന്നെ സാമ്പത്തിക വളർച്ച ഇടിയുമെന്നാണ് കണക്കുകൾ. ആഗോള സാമ്പത്തിക വളർച്ച 2.3 ശതമാനമായി കുറയുമെന്ന് യുഎൻ വിലയിരുത്തുന്നു. അമേരിക്ക- ചൈന വ്യാപാര യുദ്ധം ആഗോള വളർച്ചയെ കാര്യമായി സ്വാധീനിച്ചിട്ടുണ്ടെന്നും യുഎൻ മുഖ്യ സാമ്പത്തിക വിദഗ്ധ എലിയറ്റ് ഹാരിസ് പറയുന്നു.

Exit mobile version