യുക്രൈൻ വിമാനം തകർത്തത് അബദ്ധത്തിൽ; ഐഎസിനെ തകർക്കാൻ ഇന്ത്യയുമായി സഖ്യമാകാം: ഇറാൻ വിദേശകാര്യമന്ത്രി

ന്യൂഡൽഹി: യുക്രൈനിന്റെ വിമാനം തകർത്തത് അബദ്ധത്തിലെന്ന് ഏറ്റുപറഞ്ഞ് ഇറാൻ വിദേശകാര്യമന്ത്രി ജവാദ് സെരിഫ്. ഇന്ത്യൻ സന്ദർശനത്തിനിടെയാണ് ഇറാൻ മന്ത്രി കുറ്റസമ്മതം നടത്തിയത്. ജനറൽ ഖാസിം സുലൈമാനിയെ വധിച്ചത് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനൊപ്പം ഐഎസും ആഘോഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഐഎസിന് ഏറ്റവും ഭീഷണിയായിരുന്നത് ഖാസിം സുലൈമാനിയായിരുന്നു. അതിനാൽ അദ്ദേഹത്തെ കൊലപ്പെടുത്തിയത് ഐഎസ് ആഘോഷിക്കുന്നു. ഐഎസ് ഇപ്പോൾ ഇന്ത്യയ്ക്കും ഇറാനും അടുത്തെത്തിയിരിക്കുകയാണ്. താലിബാന്റെ ഇടം നേടാനാണ് ഐഎസ് ശ്രമിക്കുന്നത്. ഐഎസിനെ നേരിടാൻ ഇന്ത്യയുമായി സഖ്യമാകാമെന്നും ഇറാൻ വിദേശകാര്യമന്ത്രി പ്രതികരിച്ചു.

മൂന്നു ദിവസത്തെ ഇന്ത്യ സന്ദർശനത്തിനായി കഴിഞ്ഞ ദിവസമാണ് സെരിഫ് ഡൽഹിയിലെത്തിയത്. റായ് സിന ഡയലോഗിൽ പങ്കെടുക്കാനായി എത്തിയ അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്രമോഡിയുമായി ഔദ്യോഗിക-അനൗദ്യോഗിക ചർച്ചകൾ നടത്തും. പതിമൂന്ന് വിദേശകാര്യമന്ത്രിമാരാണ് റായിസിന ഡയലോഗിൽ പങ്കെടുക്കുന്നത്. ഖാസിം സുലൈമാനിയെ അമേരിക്ക വധിച്ചതിന് ശേഷമുള്ള സാഹചര്യം പ്രധാനമന്ത്രിയും ഇറാൻ വിദേശകാര്യമന്ത്രിയും ചർച്ച ചെയ്യും. വിദേശകാര്യമന്ത്രി എസ് ജയശങ്കറെയും ഇറാൻ വിദേശകാര്യമന്ത്രി കാണുന്നുണ്ട്.

Exit mobile version