മോഡിക്ക് ഗേറ്റ്‌സ് ഫൗണ്ടേഷന്റെ പുരസ്‌കാരം

സുരക്ഷിതമായ ശൗചാലയങ്ങളുടെ നിർമ്മാണത്തോടെ ഇന്ത്യക്ക് വന്ന പുരോഗതിയാണ് ഗ്ലോബൽ ഗോൾകീപ്പർ അവാർഡ്

ന്യൂയോർക്ക്: പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് ബിൽ ആൻഡ് മിലിൻഡ ഗേറ്റ്‌സ് ഫൗണ്ടേഷന്റെ ഗ്ലോബൽ ഗോൾകീപ്പർ പുരസ്‌കാരം സമ്മാനിച്ചു. സ്വച്ഛ് ഭാരത് അഭിയാന്റെ അമരക്കാരനെന്ന നിലയിലാണ് പ്രധാനമന്ത്രി മോഡിക്ക് പുരസ്‌കാരം സമ്മാനിച്ചത്. ഈ പദ്ധതിയിലൂടെ വൃത്തിയും പച്ചപ്പ് നിറഞ്ഞതുമായ ഇന്ത്യയെ ലോകത്തിന് സംഭാവന നൽകിയെന്നാണ് ഫൗണ്ടേഷൻ ചൂണ്ടിക്കാണിച്ചത്.

സുരക്ഷിതമായ ശൗചാലയങ്ങളുടെ നിർമ്മാണത്തോടെ ഇന്ത്യക്ക് വന്ന പുരോഗതിയാണ് ഗ്ലോബൽ ഗോൾകീപ്പർ അവാർഡ് സൂചിപ്പിക്കുന്നതെന്ന് ഗേറ്റ്‌സ് ഫൗണ്ടേഷൻ വ്യക്തമാക്കി. പാവപ്പെട്ട ജനങ്ങളുടെ ശൗചാലയ സൗകര്യങ്ങൾ ഉറപ്പിക്കാൻ നിരവധി രാജ്യങ്ങൾക്ക് മാതൃകയാക്കാൻ സാധിക്കുന്നതാണ് സ്വച്ഛ് ഭാരത് മിഷനെന്നും ഗേറ്റ്‌സ് ഫൗണ്ടേഷൻ അറിയിച്ചു.

അതേസമയം, ഇന്ത്യയിലെ 130 കോടി ജനങ്ങൾക്ക് ഗ്ലോബൽ ഗോൾകീപ്പർ അവാർഡ് സമർപ്പിക്കുന്നുവെന്ന് നരേന്ദ്ര മോഡി പറഞ്ഞു. മഹാത്മ ഗാന്ധിയുടെ 150-ാം ജന്മവാർഷികം ആഘോഷിക്കുന്ന വേളയിലാണ് ഈ പുരസ്‌കാരം ലഭിച്ചിരിക്കുന്നത്. അദ്ദേഹത്തിൻറെ സ്വപ്നമായ സ്വച്ഛ് ഭാരതിലേക്ക് ഇന്ത്യ കുതിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഒന്നാം മോഡി സർക്കാരിന്റെ സുപ്രധാന പദ്ധതികളൊന്നായിരുന്നു സ്വച്ഛ് ഭാരത്. 2014ലാണ് പദ്ധതി ആദ്യമായി അവതരിപ്പിച്ചത്.

Exit mobile version