ഭൂമി കുലുക്കം; പാകിസ്താനില്‍ കനത്ത നാശനഷ്ടം; എട്ട് മരണം

എട്ട് മുതല്‍ 10 സെക്കന്റ് ദൈര്‍ഘ്യം മാത്രം നീണ്ടു നിന്ന ഭൂമികുലുക്കത്തിന്റെ തീവ്രത 6.3 രേഖപ്പെടുത്തി.

ഇസ്ലാമാബാദ്: ഇന്ത്യ-പാക് അതിര്‍ത്തി പ്രദേശങ്ങളില്‍ ഉണ്ടായ ഭൂമി കുലുക്കത്തില്‍ പാകിസ്താനില്‍ കുട്ടികളടക്കം എട്ട് പേര്‍ മരിച്ചു. നൂറിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഇന്ന് വൈകീട്ട് 4.35 ഓടെയാണ് ഭൂമികുലുക്കം ഉണ്ടായത്.

എട്ട് മുതല്‍ 10 സെക്കന്റ് ദൈര്‍ഘ്യം മാത്രം നീണ്ടു നിന്ന ഭൂമികുലുക്കത്തിന്റെ തീവ്രത 6.3 രേഖപ്പെടുത്തി. പാക് അധീന കാശ്മീരിലും വടക്കന്‍ ഭാഗങ്ങളിലുമാണ് കൂടുതല്‍ നാശമുണ്ടായത്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് സൂചന. രക്ഷാപ്രവര്‍ത്തനത്തിന് അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ പ്രാദേശിക ഭരണകൂടങ്ങളോട് പാക് സൈനിക മേധാവി നിര്‍ദേശിച്ചു.

അതെസമയം ഡല്‍ഹിയിലും ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളിലും ഭൂമികുലുക്കം അനുഭവപ്പെട്ടെങ്കിലും ആളപായമോ കാര്യമായ നാശനഷ്ടങ്ങളോ ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പാക് അധീന കാശ്മീരിലെ മിര്‍പുര്‍ ജില്ലയിലും പാക് പഞ്ചാബിലുമാണ് കനത്ത നാശംവിതച്ചത്.

മിര്‍പുരില്‍ റോഡുകള്‍ നെടുകെ പിളര്‍ന്നു. ഒരു കെട്ടിടം തകര്‍ന്ന് വീഴുകയും ചെയ്തു. കെട്ടിടം തകര്‍ന്നു വീണുണ്ടായ അപകടത്തില്‍ 50 ലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇന്ത്യയില്‍ ഡല്‍ഹിയെ കൂടാതെ ജമ്മു കാശ്മീര്‍, ചണ്ഡീഗഢ്, ഡെറാഡൂണ്‍,നോയിഡ എന്നിവിടങ്ങളിലും ഭൂമികുലുക്കമുണ്ടായി.

Exit mobile version