ലാഹോർ: ലോകരാജ്യങ്ങളുടെ സമ്മർദ്ദം വർധിച്ചതോടെ നിരോധനം ഭയന്ന് പേരുമാറ്റി പാക് ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദ്. പാകിസ്താനിലെ ജിഹാദ് പരിശീലനത്തിനെതിരെ അന്താരാഷ്ട്ര സമ്മർദ്ദവും നിരീക്ഷണവും ശക്തമായതിനെ തുടർന്നാണ് പേരുമാറ്റമെന്നാണ് റിപ്പോർട്ടുകൾ. മജിലിസ് വുറസ ഇ ശുഹുദാ ജമ്മു വ കാശ്മീർ എന്നാണ് ജെയ്ഷെ മുഹമ്മദിന്റെ പുതിയ പേര്. രഹസ്യാന്വേഷണ ഏജൻസിയാണ് പേരുമാറ്റം കണ്ടെത്തിയത്. പാകിസ്താന്റെ തീവ്രവാദനിലപാടുകൾക്കെതിരെ യുഎസ് ഉൾപ്പടെയുള്ള ലോകരാജ്യങ്ങൾ രംഗത്ത് വന്നതിന് പിന്നാലെയാണ് പേരുമാറ്റം.
ജെയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസറിന്റെ സഹോദരൻ മുഫ്തി അബ്ദുൽ റൗഫാണ് ഇപ്പോൾ സംഘടനയുടെ പ്രധാനമേൽനോട്ടക്കാരൻ. നേരത്തെ, മസൂദ് അസറിനെ ഭീകരനായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ലോക രാഷ്ട്രങ്ങൾ രംഗത്ത് വന്നിരുന്നു. കാശ്മീരിലെ പുൽവാമയിൽ നടന്ന തീവ്രവാദി ആക്രമണത്തിന് പിന്നിൽ ജെയ്‌ഷെ മുഹമ്മദ് ആണെന്ന് കണ്ടെത്തിയിതോടെയാണ് മസൂദ് അസ്ഹറിനെതിരായ നീക്കത്തിന് ഇന്ത്യയും സമ്മർദ്ദം ശക്തമാക്കിയത്.
ഐക്യരാഷ്ട്ര സഭയിൽ ഫ്രാൻസ് ജെയ്‌ഷെ മുഹമ്മദിനെതിരായി നിലപാടെടുത്തതും ശ്രദ്ധേയമായി. എന്നാൽ മസൂദ് അസ്ഹറിനെ ആഗോളഭീകരനായി പ്രഖ്യാപിക്കുന്നതിനെതിരെ നിലപാടെടുത്ത് ചൈന വേറിട്ടുനിന്നു. അന്ന് യുഎൻ സുരക്ഷാ സമിതിയിലെ ചൈന നിലപാട് വലിയ പ്രതിഷേധങ്ങൾക്കിടയാക്കിയിരുന്നു.