ബഹാമസ് ദ്വീപില്‍ ആഞ്ഞു വീശിയ ഡോറിയന്‍ ചുഴലിക്കാറ്റ് അമേരിക്കയിലേക്ക്; രണ്ട് ദിവസത്തിനകം തീരം തൊടുമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ്

കാറ്റഗറി അഞ്ച് വിഭാഗത്തില്‍പ്പെട്ട ഇത് മണിക്കൂറില്‍ 295 മുതല്‍ 354 കിലോമീറ്റര്‍വരെ വേഗത്തിലാണ് വീശുന്നത്

ബഹാമസ്: ബഹാമസ് ദ്വീപില്‍ കഴിഞ്ഞ ദിവസം ഭീതി വിതച്ചെത്തിയ ഡോറിയന്‍ ചുഴലിക്കാറ്റ് അമേരിക്കന്‍ തീരത്തേക്ക്. രണ്ട് ദിവസത്തിനകം ചുഴലിക്കാറ്റ് അമേരിക്കന്‍ തീരം തൊടുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് നല്‍കിയ മുന്നറിയിപ്പ്. ഫ്ളോറിഡയുടെ വടക്കുപടിഞ്ഞാറന്‍ തീരത്ത് എത്തുമെന്നാണ് മുന്നറിയിപ്പില്‍ ഉള്ളത്. കണക്കുകള്‍ സൂചിപ്പിക്കുന്നത് പ്രകാരം അറ്റ്ലാന്റിക് സമുദ്രത്തിലൂടെ അമേരിക്കന്‍ തീരത്തെത്തുന്ന ഏറ്റവും ശക്തിയേറിയ രണ്ടാമത്തെ ചുഴലിക്കാറ്റാണ് ഡോറിയന്‍.

കരീബിയന്‍ ദ്വീപ് രാജ്യമായ ബഹാമസിലെ അബാക്കോയിലാണ് ചുഴലിക്കാറ്റ് ആദ്യമെത്തിയത്. കാറ്റഗറി അഞ്ച് വിഭാഗത്തില്‍പ്പെട്ട ഇത് മണിക്കൂറില്‍ 295 മുതല്‍ 354 കിലോമീറ്റര്‍വരെ വേഗത്തിലാണ് വീശുന്നത്. ചുഴലിക്കാറ്റ് രണ്ട് ദിവസത്തിനുള്ളില്‍ അമേരിക്കന്‍ തീരം തൊടുമെന്ന മുന്നറിയിപ്പില്‍ ഫ്ളോറിഡ മുതല്‍ നോര്‍ത്ത് കരോലിന വരെയുള്ള ദശലക്ഷക്കണക്കിന് ആളുകള്‍ ഭീതിയിലാണ്. തീരത്ത് നിന്ന് ആളുകളെ ഒഴിപ്പിച്ചു തുടങ്ങി.

അതേസമയം ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും അധികൃതരുടെ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആഹ്വാനം ചെയ്തു. തീരദേശ പ്രദേശമായ ജോര്‍ജിയയിലും ചുഴലിക്കാറ്റ് വീശാന്‍ സാധ്യതയുണ്ട്. കാറ്റിനൊപ്പം തന്നെ ശക്തമായ മഴയ്ക്ക് സാധ്യത ഉള്ളതിനാല്‍ പ്രദേശത്ത് വെള്ളപ്പൊക്ക മുന്നറിയിപ്പും ഫെഡറല്‍ അതോറിറ്റി നല്‍കിയിട്ടുണ്ട്. മുന്നൊരുക്കങ്ങളുടെ ഭാഗമായി ഫ്ളോറിഡയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്.

Exit mobile version