‘ദേശീയ ചലച്ചിത്ര പുരസ്‌കാരം ഇപ്പോള്‍ വെറും ആഭാസമായി മാറി, ഇപ്പോള്‍ ചലച്ചിത്ര പുരസ്‌കാര സമിതിയില്‍ ഉള്ളത് ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ കാലാള്‍പ്പടയാളികളാണ്’; അടൂര്‍ ഗോപാലകൃഷ്ണന്‍

തിരുവനന്തപുരം: ദേശീയ ചലച്ചിത്ര പുരസ്‌കാരം ഇപ്പോള്‍ വെറും ആഭാസം ആയി മാറിയെന്ന് പ്രശസ്ത സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. ടെലിവിഷന്‍ കലാകാരന്മാരുടെ കൂട്ടായ്മയായ കോണ്‍ടാക്ട് ‘സെന്‍സര്‍ബോര്‍ഡും ഇന്ത്യന്‍ സിനിമയും’ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കവേയാണ് അദ്ദേഹം ഇത്തരത്തില്‍ പ്രതികരിച്ചത്.

ദേശീയ പുരസ്‌കാരമെന്നത് ഇപ്പോള്‍ വെറും ആഭാസമായി മാറിയെന്നും ഈ സമ്പ്രദായം നിര്‍ത്തേണ്ട കാലം കഴിഞ്ഞെന്നുമാണ് അടൂര്‍ പറഞ്ഞത്. ഇപ്പോള്‍ ദേശീയ ചലച്ചിത്ര പുരസ്‌കാര സമിതി നിറയെ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ കാലാള്‍പ്പടയാളികളാണ് ഉള്ളതെന്നും അടൂര്‍ കൂട്ടിച്ചേര്‍ത്തു. ദേശീയ പുരസ്‌കാരം ഏര്‍പ്പെടുത്തിയത് എന്തിനാണോ അതിന്റെ ആശയം തന്നെ ഇപ്പോള്‍ കടപുഴകിയിരിക്കുകയാണ്. വെറും ആഭാസമായി മാറി. അതുകൊണ്ടാണ് ‘ബാഹുബലി’യൊക്കെ അവാര്‍ഡ് നേടുന്നത്. ജനാധിപത്യ രാഷ്ട്രത്തിന് ചേരാത്ത സെന്‍സറിംഗ് പൂര്‍ണമായി എടുത്തുകളയണമെന്നും അടൂര്‍ പറഞ്ഞു.

അതേസമയം സിനിമയില്‍ മാത്രമല്ല, നാടകത്തിലും മാധ്യമപ്രവര്‍ത്തനത്തിലും പ്രസംഗത്തിലുമൊന്നും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു. സിനിമ തുടങ്ങുന്നതിന് മുന്‍പുള്ള പുകവലിക്കെതിരെയുള്ള ഭീകരപരസ്യം കണ്ടാല്‍ പിന്നെ സിനിമ കാണാന്‍പോലും തോന്നില്ല. അത്ര കുഴപ്പമാണെങ്കില്‍ സര്‍ക്കാരിന് പുകയില ഉല്‍പന്നങ്ങള്‍ നിരോധിച്ചാല്‍ പോരേ. സര്‍ക്കാരിന് സൗജന്യമായി പരസ്യം നല്‍കുന്നതിനുള്ള ഉപാധിയായി സിനിമ മാറിയെന്നും അദ്ദേഹം പറഞ്ഞു.

സിനിമയില്‍ മീന്‍വെട്ടുന്ന രംഗത്തില്‍ ഒരു പൂച്ച ഇരിക്കുന്നതുകണ്ട് വിശദീകരണവും ആനിമല്‍ പ്രൊട്ടക്ഷന്‍ ബോര്‍ഡിന്റെ സര്‍ട്ടിഫിക്കറ്റും ചോദിച്ച സെന്‍സര്‍ ബോര്‍ഡ് ഇതൊരു വൈകൃതമാക്കി മാറ്റുകയാണ് ചെയ്യുന്നതെന്നും നമ്മുടെ ഒരു മന്ത്രിക്ക് പെട്ടെന്ന് ഉണ്ടായ ഒരു ഉള്‍വിളിയാണ് ഇതിന് പിന്നിലെന്നും എന്നുമാണ് അടൂര്‍ പറഞ്ഞത്. ഇത്തരം മണ്ടന്‍ തീരുമാനങ്ങള്‍ കാരണമാണ് സര്‍ക്കസ് എന്ന വലിയൊരു വിനോദാപാധി ഇന്ത്യയില്‍ നിന്ന് തുടച്ചുമാറ്റപ്പെട്ടതെന്നും സിനിമാക്കാരുടെ തോളില്‍ കയറിയല്ല മൃഗസ്‌നേഹം കാണിക്കേണ്ടതെന്നും അടൂര്‍ കൂട്ടിച്ചേര്‍ത്തു.

Exit mobile version