നിപ്പാ ഭീതി വേണ്ട; ആലപ്പുഴയില്‍ വവ്വാലുകള്‍ കൂട്ടമായി ചത്തത് പട്ടിണി കിടന്നെന്ന് റിപ്പോര്‍ട്ട്

ചേര്‍ത്തല: ആലപ്പുഴ ജില്ലയില്‍ വവ്വാലുകള്‍ കൂട്ടമായി ചത്തതിന് കാരണം പട്ടിണി ആണെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസമാണ് കുറുപ്പംകുളങ്ങര ചിന്നന്‍കവലയ്ക്കു സമീപം പൂട്ടിക്കിടക്കുന്ന കയര്‍ ഗോഡൗണില്‍ വവ്വാലുകളെ കൂട്ടത്തോടെ ചത്ത നിലയില്‍ കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്ന് പ്രദേശത്ത് നിപ്പാ ഭീതി പടര്‍ന്നിരുന്നു.

എന്നാല്‍ ജനങ്ങള്‍ പരിഭ്രാന്തരാവേണ്ട എന്നും വവ്വാലുകള്‍ കൂട്ടത്തോടെ ചത്തത് പട്ടിണി കിടന്നാണെന്നുമാണ് മൃഗസംരക്ഷണ വകുപ്പിന്റെ തിരുവല്ലയിലെ ഏവിയന്‍ ഡിസീസ് ഡയഗ്നോസ്റ്റിക് ലബോറട്ടറിയുടെ റിപ്പോര്‍ട്ടില്‍ ഉള്ളത്. ചത്ത വവ്വാലുകളുടെ ആമാശയം കാലിയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

പ്രവര്‍ത്തനം നിലച്ച ഗോഡൗണിന്റെ ഒരു വാതില്‍ തുറന്നു കിടന്നിരുന്നതായി പ്രദേശവാസികള്‍ പറഞ്ഞിരുന്നു. ഇതിലൂടെ ആണ് വവ്വാലുകള്‍ അകത്ത് കടന്നതെന്നാണ് അധികൃതര്‍ പറയുന്നത്. മഴയിലോ, കാറ്റിലോ, അല്ലെങ്കില്‍ ആരെങ്കിലും മൂലം വാതില്‍ അടഞ്ഞുപോയി വവ്വാലുകള്‍ക്കു പുറത്തിറങ്ങാന്‍ പറ്റാതെ, വെള്ളവും തീറ്റയുമില്ലാതെ ചത്തുപോയതായിരിക്കാമെന്നാണ് അധികൃതരുടെ നിഗമനം. 150 തോളം ചെറിയ വവ്വാലുകളെയാണ് ഗോഡൗണില്‍ ചത്ത നിലയില്‍ കണ്ടെത്തിയത്. അതേസമയം ചത്തത് നരിച്ചീറുകളാണ്. വലിയ വവ്വാലുകള്‍ മാത്രമാണ് നിപ്പാ വാഹകരെന്നും നിപ്പാ ബാധിച്ച് വവ്വാലുകള്‍ ചാകില്ലെന്നും അധികൃതര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

Exit mobile version