പത്തനംതിട്ടയില്‍ ജ്വല്ലറി ജീവനക്കാരനെ കെട്ടിയിട്ട് വന്‍ കവര്‍ച്ച: നാലര കിലോ സ്വര്‍ണവും പതിമൂന്ന് ലക്ഷം രൂപയും കവര്‍ന്നു

പത്തനംതിട്ട: പത്തനംതിട്ട നഗരത്തില്‍ ജ്വല്ലറി ജീവനക്കാരനെ കെട്ടിയിട്ട് വന്‍ കവര്‍ച്ച. നാലര കിലോ സ്വര്‍ണവും പതിമൂന്ന് ലക്ഷം രൂപയും കവര്‍ന്നുവെന്നാണ് പ്രാഥമിക വിവരം. ഞായറാഴ്ച വൈകിട്ട് അഞ്ചേകാലോടെയാണ് സംഭവം.

നഗരത്തിലെ കൃഷ്ണ ജ്വല്ലറിയിലാണ് കവര്‍ച്ച നടന്നത്. പുതിയതായി ജോലിയ്ക്ക് വന്ന അക്ഷയ് പട്ടേലിന്റെ സഹായത്തോടെയാണ് മോഷണം നടന്നത്. നാലംഗ സംഘം ജ്വല്ലറിയിലെ സന്തോഷ് എന്ന ജീവനക്കാരനെ കെട്ടിയിട്ടശേഷമാണ് കവര്‍ച്ച നടത്തിയത്. ജീവനക്കാരനെ കെട്ടിയിട്ട് മര്‍ദ്ദിച്ചശേഷം കവര്‍ച്ച നടത്തി രക്ഷപ്പെടുകയായിരുന്നു.

മഹാരാഷ്ട്രാ സ്വദേശിയാണ് അക്ഷയ് പട്ടേല്‍. ഒരാഴ്ചയ്ക്കുമുമ്പാണ് ജോലിക്കെത്തിയത്. ഞായറാഴ്ച ജ്വല്ലറി തുറന്നിരുന്നില്ല. എന്നാല്‍ ഒരാള്‍ സ്വര്‍ണം ആവശ്യപ്പെട്ടതനുസരിച്ച് അയാള്‍ക്ക് വേണ്ടി ജ്വല്ലറി തുറക്കുകയായിരുന്നു. ഈ സമയത്താണ് നാലംഗ സംഘം കടയിലേക്ക് ഇരച്ച് കയറി മോഷണം നടത്തിയത്. പോലീസ് അന്വേഷണം തുടങ്ങി.

Exit mobile version