വിശ്വാസം മുതലെടുത്ത് മോഷണം, ഡോക്ടറുടെ വീട്ടില്‍ നിന്ന് കളവ് പോയ സ്വര്‍ണം കുപ്പത്തൊട്ടിയില്‍, വീട്ടുജോലിക്കാരി അറസ്റ്റില്‍

മഞ്ചേരി പോലീസ് ഇന്‍സ്പെക്ടര്‍ റിയാസ് ചാക്കീരിയാണ് ഇന്ദിരയെ അറസ്റ്റ് ചെയ്തത്.

മലപ്പുറം: മഞ്ചേരിയില്‍ ഡോക്ടറുടെ വീട്ടില്‍ നിന്ന് 20 പവന്‍ സ്വര്‍ണം മോഷണം പോയ സംഭവത്തില്‍ വീട്ടുവേലക്കാരി അറസ്റ്റില്‍. മഞ്ചേരി വേട്ടഞ്ചേരിപ്പറമ്പിലെ ഇന്ദിര (58) ആണ് അറസ്റ്റിലായത്. മഞ്ചേരി പോലീസ് ഇന്‍സ്പെക്ടര്‍ റിയാസ് ചാക്കീരിയാണ് ഇന്ദിരയെ അറസ്റ്റ് ചെയ്തത്.

ആരോഗ്യ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ഡോ കെ വി നന്ദകുമാറിന്റെ വീട്ടില്‍ നിന്ന് കഴിഞ്ഞ ശനിയാഴ്ചയാണ് സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയത്. വീട്ടിലെ ജോലിക്കാരിയായ ഇന്ദിര വീട് വൃത്തിയാക്കി മടങ്ങിയതിനു ശേഷമാണ് മോഷണം നടന്നതെന്നാണ് നന്ദകുമാര്‍ പോലീസിനെ അറിയിച്ചത്. കിടപ്പുമുറിയിലെ അലമാരയില്‍ ബോക്സില്‍ സൂക്ഷിച്ചിരുന്ന മരുമകളുടെ 20 പവന്‍ സ്വര്‍ണാഭരണമാണ് മോഷണം പോയത്.

മോഷണം പോയതിന്റെ മൂന്നാം ദിവസം ആഭരണങ്ങള്‍ അതേ വീടിന്റെ പിറകിലെ മാലിന്യം തള്ളുന്ന സ്ഥലത്തു നിന്നും ഇന്ദിര കണ്ടെത്തുകയായിരുന്നു. എന്നാല്‍ തിങ്കളാഴ്ച രാത്രി പ്രദേശത്ത് നല്ല മഴ പെയ്തിരുന്നു. എന്നാല്‍ കണ്ടെത്തിയ ആഭരണങ്ങള്‍ നനയുകയോ ചെളി പുരളുകയോ ചെയ്തിട്ടില്ല. അതിനാല്‍ മോഷ്ടാവ് ചൊവ്വാഴ്ച രാവിലെയാണ് സ്വര്‍ണം ഇവിടെ കൊണ്ടിട്ടതെന്ന നിഗമനത്തില്‍ പോലീസ് എത്തി.

തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് ജോലിക്കാരി അറസ്റ്റിലായത്. കമ്മല്‍, മോതിരം എന്നിവ അടങ്ങിയ കുറച്ച് സ്വര്‍ണം ഇവര്‍ മറ്റൊരിടത്തേക്ക് വലിച്ചെറിഞ്ഞിരുന്നു. വ്യാഴാഴ്ച രാവിലെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് ഇന്ദിര കുറ്റസമ്മതം നടത്തുകയും ചെയ്തു. വലിച്ചെറിഞ്ഞ സ്വര്‍ണവും പോലീസ് കണ്ടെടുത്തു.

ശനിയാഴ്ച ഇന്ദിര സ്വര്‍ണം എടുത്തിരുന്നെങ്കിലും വീട്ടില്‍ കൊണ്ടുപോയില്ലെന്ന് ഇവര്‍ മൊഴി നല്‍കി. മറ്റൊരു സ്ഥലത്ത് മാറ്റിവെച്ചു. പിന്നീട് ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും എത്തി അന്വേഷണം ശക്തമായതോടെ ഭയന്ന് സ്വര്‍ണം വീട്ടിന് പിറകില്‍ കൊണ്ടിടുകയായിരുന്നു.

കഴിഞ്ഞ നാല് വര്‍ഷമായി ഇന്ദിര ഈ വീട്ടില്‍ ജോലി ചെയ്യുന്നുണ്ട്. വീട്ടുകാര്‍ ജോലിക്ക് പോകുമ്പോള്‍ താക്കോല്‍ വീടിന് അടുത്തുതന്നെ വെക്കാറായിരുന്നു പതിവ്. പിന്നീട് ഇന്ദിരയെത്തി വീട്ടിലെ ജോലികള്‍ ചെയ്തതിനു ശേഷം വീട് പൂട്ടി മടങ്ങുകയും ചെയ്യും. ഈ വിശ്വാസം മുതലെടുത്താണ് മോഷണം നടത്തിയത്.

Exit mobile version