പനിയ്ക്ക് മരുന്ന് പച്ച വെള്ളവും തേനും! അച്ഛന്റെ പ്രകൃതിചികിത്സ മകളുടെ ജീവനെടുത്തു; വടകരയിലെ ഒന്‍പതാം ക്ലാസുകാരി പ്രകൃതിചികിത്സയുടെ ഇര

വടകര: വടകരയിലെ ഒന്‍പതാം ക്ലാസുകാരിയുടെ മരണം മതിയായ ചികിത്സ ലഭിക്കാതെയെന്ന് റിപ്പോര്‍ട്ട്. വടകര പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. അമൃത പബ്ലിക് സ്‌കൂള്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയായ നാദാപുരം റോഡിലെ വേദ യു രമേശ് ആണ് (14) മരിച്ചത്.

ദിവസങ്ങളോളം പനി ബാധിച്ചിട്ടും ആശുപത്രിയില്‍ ചികിത്സ തേടാന്‍ പിതാവ് തയാറായിരുന്നില്ല. പ്രകൃതിചികിത്സയുടെ ആരാധകനായ ഇയാള്‍ പച്ച വെള്ളവും തേനും നല്‍കുകയാണ് ചെയ്തത്. ഒരാഴ്ചക്ക് ശേഷം പനി മൂര്‍ഛിച്ച് പെണ്‍കുട്ടി തല കറങ്ങി വീണപ്പോഴാണ് ചൊവാഴ്ച രാത്രി ആശുപത്രിയില്‍ കൊണ്ടുപോയത്. പെണ്‍കുട്ടിയുടെ അച്ഛന്‍ സിവില്‍ എഞ്ചിനിയറും അമ്മ പോലീസ് ഉദ്യോഗസ്ഥയുമാണ്.

വടകര ആശ ഹോസ്പിറ്റലിലെ ഡോക്ടര്‍ പരിശോധിച്ചപ്പോള്‍ ന്യൂമോണിയ ബാധിച്ചതായി കണ്ടെത്തിയിരുന്നു. ഉടന്‍ കോഴിക്കോട് മിംസ് ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു. അപ്പോഴേക്കും വൈകിപ്പോയിരുന്നു. ആശുപത്രിയിലെത്തിയ പെണ്‍കുട്ടി ബുധനാഴ്ച പുലര്‍ച്ചെ മരിച്ചു. മാതാപിതാക്കളുടെ അലംഭാവമാണ് ഒരു ജീവന്‍ നഷ്ടപ്പെടുത്തിയതെന്നു മനസിലാക്കിയ ഡോക്ടര്‍ മൃതദേഹം വിട്ടു കൊടുക്കാന്‍ തയാറായില്ല. പോലീസിനെ അറിയിച്ചതിനെ തുടര്‍ന്ന് വടകര പോലീസ് അസ്വാഭാവിക മരണത്തിനു കേസെടുക്കുകയായിരുന്നു. പോലീസ് ഇന്‍ക്വസ്റ്റ് ചെയ്ത മൃതദേഹം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയ ശേഷമാണ് ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തത്.

അസ്വാഭാവിക മരണത്തിനാണ് കേസെടുത്തതെങ്കിലും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയാലേ തുടര്‍നടപടിയെ കുറിച്ച് പോലീസ് ആലോചിക്കുകയുള്ളൂ. പ്രകൃതി ചികിത്സയുടെ ആരാധകനായ ഇയാള്‍ ഭാര്യയുടെ രണ്ടാം പ്രസവത്തിലും പ്രകൃതി ചികിത്സക്കു വേണ്ടി വാശി പിടിച്ചിരുന്നതായി പറയുന്നു. എന്നാല്‍ നിവൃത്തിയില്ലെന്ന് കണ്ടതോടെയാണ് അലോപ്പതി സ്വീകരിച്ചത്. ഇവര്‍ക്ക് ഒരു മകള്‍ കൂടിയുണ്ട്.

Exit mobile version