പട്ടിക ജാതി -പട്ടിക വര്‍ഗ്ഗ ഉദ്യോഗാര്‍ത്ഥികള്‍ക്ക് വിദേശത്ത് ജോലി ഉറപ്പ് വരുത്താന്‍ മന്ത്രി എകെ ബാലന്‍ യുഎഇയിലെത്തി

നേരത്തെ, തിങ്കളാഴ്ച മന്ത്രി ദുബായിയിലും സംരംഭകരുടെ യോഗം വിളിച്ചുചേര്‍ത്തിരുന്നു.

ദുബായ്: പട്ടികജാതി-പട്ടിക വര്‍ഗ്ഗ വിദ്യാര്‍ത്ഥികളുടെ വിദേശത്ത് ഉയര്‍ന്ന ശമ്പളത്തില്‍ ഒരു ജോലി എന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കാന്‍ കൂടുതല്‍ നടപടികളുമായി പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി എകെ ബാലന്‍ നേരിട്ട് യുഎഇയിലെത്തി. സര്‍ക്കാര്‍ നടപ്പിലാക്കി വരുന്ന നൈപുണ്യ വികസന പരിശീലനത്തിന്റെ ഭാഗമായി ട്രെയിനിങ് പൂര്‍ത്തിയാക്കിയ ഉദ്യോഗാര്‍ത്ഥികള്‍ക്ക് വേണ്ടി തൊഴിലിടം കണ്ടെത്തുകയാണ് മന്ത്രിയുടെ യുഎഇ സന്ദര്‍ശനത്തിന്റെ മുഖ്യലക്ഷ്യം. വിദേശത്ത് സ്വന്തമായി ജോലി കരസ്ഥമാക്കിയ പട്ടിക വിഭാഗക്കാരായ യുവാക്കളെ സന്ദര്‍ശിച്ച് കൂടുതല്‍ പേര്‍ക്ക് തൊഴില്‍ ലഭിക്കുന്നതിനുള്ള സാധ്യതകളും മന്ത്രി ആരാഞ്ഞു.

ബാങ്കിങ്, ഇന്‍ഷുറന്‍സ്, ഐടി, ആരോഗ്യരംഗം, ഫിനാന്‍സ് മാനേജ്‌മെന്റ് തുടങ്ങിയ മേഖലകളില്‍ കൂടുതല്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് തൊഴില്‍ ലഭ്യമാക്കാനുള്ള സാധ്യതകളും മന്ത്രി ഈ യാത്രയ്ക്കിടെ തേടുന്നുണ്ട്. ഇതിന്റെ ഭാഗമായി ഉദ്യോഗാര്‍ത്ഥികള്‍ക്ക് തൊഴില്‍ നല്‍കാന്‍ സന്നദ്ധരായ തൊഴില്‍ദാതാക്കളുടെ യോഗം അല്‍വാദയിലെ മില്ലേനിയം ഹോട്ടലില്‍ 17ന് ബുധനാഴ്ച പതിനൊന്ന് മണിക്ക് മന്ത്രി എകെ ബാലന്റെ നേതൃത്വത്തില്‍ നടക്കുന്നുണ്ട്. ഈ യോഗത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന തൊഴില്‍ ദാതാക്കള്‍ പട്ടികജാതി- പട്ടിക വര്‍ഗ്ഗ വികസന വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി അലി അസ്ഗര്‍ പാഷയുമായി ബന്ധപ്പെടാവുന്നതാണ്. ഫോണ്‍ നമ്പര്‍: +971 52 114 0713

നേരത്തെ, തിങ്കളാഴ്ച മന്ത്രി ദുബായിയിലും സംരംഭകരുടെ യോഗം വിളിച്ചുചേര്‍ത്തിരുന്നു. നൂറോളം സംരംഭകരാണ് യോഗത്തില്‍ പങ്കെടുത്തത്. മന്ത്രിയോടൊപ്പം പട്ടികജാതി-പട്ടികവര്‍ഗ്ഗ വികസന വകുപ്പ് ഡയറക്ടര്‍ അലി അസ്ഗര്‍ പാഷ ഐഎഎസും യോഗത്തിനെത്തിയിരുന്നു. ഉദ്യോഗാര്‍ത്ഥികള്‍ക്ക് തൊഴില്‍ നല്‍കുന്നതിനെ കുറിച്ച് സംസാരിച്ച മന്ത്രി സംരംഭകര്‍ ഉദ്യോഗാര്‍ത്ഥികളില്‍ ആഗ്രഹിക്കുന്ന നൈപുണ്യങ്ങള്‍ ഏതൊക്കെയെന്ന് ചോദിച്ചറിയുകയും ചെയ്തു. ഈ ആവശ്യങ്ങള്‍ നിറവേറ്റുന്ന തരത്തിലുള്ള കോഴ്‌സുകള്‍ക്ക് വരും വര്‍ഷങ്ങളില്‍ രൂപം നല്‍കി വിദ്യാര്‍ത്ഥികളെ പരിശീലിപ്പിച്ചെടുക്കുകയുമാണ് സര്‍ക്കാരിന്റെ ലക്ഷ്യം.

ചര്‍ച്ചയ്ക്കിടെ ഉദ്യോഗാര്‍ത്ഥികളെ വിദേശത്തേക്ക് ജോലിക്ക് എത്തിക്കുന്നതിന് വരുന്ന ചെലവുകള്‍ ഉള്‍പ്പടെ സര്‍ക്കാര്‍ വഹിക്കുമെന്ന് മന്ത്രി എകെ ബാലന്‍ അറിയിച്ചിരുന്നു. സര്‍ക്കാര്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി നടപ്പിലാക്കുന്ന നൈപുണ്യ വികസന പരിശീലനവും വിദേശത്ത് തൊഴില്‍ കണ്ടെത്താനുള്ള സഹായവും നല്‍കുന്ന പദ്ധതി മുഖേനെ വിവിധ തൊഴിലുകള്‍ക്കായി 2357 യുവാക്കള്‍ക്കാണ് പരിശീലനം നല്‍കിയത്. നിലവില്‍ 219 ഉദ്യോഗാര്‍ത്ഥികള്‍ വിദേശത്ത് ഈ പദ്ധതി പ്രകാരം ജോലി നേടി കഴിഞ്ഞു. 45പേര്‍ ജോലി ലഭിച്ച് വിദേശത്തേക്ക് പോകാന്‍ തയ്യാറെടുക്കുന്നു. 2240 പേര്‍ സ്വന്തമായി തൊഴില്‍ കണ്ടെത്തി വിവിധ വിദേശ രാജ്യങ്ങളില്‍ ജൊലി സമ്പാദിച്ചിട്ടുമുണ്ട്. അതേസമയം, 1300 യുവാക്കള്‍ക്ക് തൊഴില്‍ ഉടനെ ലഭ്യമാക്കുക എന്നാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

ഓയില്‍ ആന്റ് റിഗ് മേഖലയില്‍ 182 പേര്‍ക്കാണ് ഈ പദ്ധതി പ്രകാരം ജോലി ലഭിച്ചിട്ടുള്ളത്. ഏറ്റവും കൂടുതല്‍ പേര്‍ തൊഴില്‍ നേടിയതും ഈ മേഖലയിലാണ്. ഹോസ്പിറ്റാലിറ്റി മേഖലയില്‍ 37 പേര്‍ക്കും ജോലി ലഭിച്ചു.

Exit mobile version