രഥയാത്ര ഇന്ന് മലപ്പുറത്ത് ; വിവാദ പ്രസംഗത്തില്‍ വിശദീകരണം നല്‍കും

നവംബര്‍ പതിമൂന്നിന് ഒരു ലക്ഷം സ്ത്രീകള്‍ പങ്കെടുക്കുന്ന റാലിയോടെ പത്തനംതിട്ടയിലാണ് രഥയാത്ര സമാപിക്കുന്നത്.

മലപ്പുറം: എന്‍ഡിഎ നയിക്കുന്ന രഥയാത്ര ഇന്ന് മലപ്പുറം, പാലക്കാട്, തൃശൂര്‍ എന്നീ ജില്ലകളില്‍ പര്യടനം നടത്തും. പിഎസ് ശ്രീധരന്‍പിള്ളയും തുഷാര്‍ വെള്ളാപ്പള്ളിയും നയിക്കുന്ന രഥയാത്രയ്ക്ക് രാവിലെ 10ന് എടപ്പാളിലാണ് ആദ്യ സ്വീകരണം.

അതിനുശേഷം ഉച്ചക്ക് ഷൊര്‍ണൂരില്‍ എത്തും. പിന്നീട് രഥയാത്ര ഗുരുവായൂര്‍ വഴി കൊടുങ്ങലൂരിലേക്ക് നീങ്ങും. നവംബര്‍ പതിമൂന്നിന് ഒരു ലക്ഷം സ്ത്രീകള്‍ പങ്കെടുക്കുന്ന റാലിയോടെ പത്തനംതിട്ടയിലാണ് രഥയാത്ര സമാപിക്കുന്നത്. യുവമോര്‍ച്ച യോഗത്തിലെ ശ്രീധരന്‍പിളളയുടെ പ്രസംഗം കഴിഞ്ഞ ദിവസം വീണ്ടും വിവാദമായിരുന്നു. ഇതു സംബന്ധിച്ച വിശദീകരണം നേതാക്കള്‍ നല്‍കിയേക്കുമെന്നാണ് സൂചന.

തുലാമാസ പൂജ സമയത്ത് ശബരിമലയിലേക്ക് യുവതികളെത്തിയാല്‍ നട അടയ്ക്കുമെന്ന നിലപാട് കണ്ഠരര് രാജീവര് സ്വീകരിച്ചത് താനുമായി ഫോണില്‍ ബന്ധപ്പെട്ട ശേഷമാണെന്നായിരുന്നു കോഴിക്കോട് നടന്ന യുവമോര്‍ച്ചാ സമ്മേളനത്തില്‍ ശ്രീധരന്‍പിള്ള പറഞ്ഞിരുന്നത്. ഐജി ശ്രീജിത്ത് രണ്ടു സ്ത്രീകളുമായി സന്നിധാനത്തിന് അടുത്ത് എത്തിയപ്പോള്‍ തന്ത്രി കണ്ഠരര് രാജീവര് വിളിച്ചിരുന്നുവെന്നും തന്റെ ഉറപ്പിന്മേലാണ് സ്ത്രീകള്‍ സന്നിധാനത്ത് പ്രവേശിച്ചാല്‍ നട അടച്ചിടുമെന്ന് തന്ത്രി തീരുമാനിച്ചതെന്നും ശ്രീധരന്‍ പിളള അന്ന് പറഞ്ഞിരുന്നു. എന്നാല്‍ ഇത് തള്ളി തന്ത്രി തന്നെ രംഗത്തെത്തിയിരുന്നു. ശ്രീധരന്‍പിള്ളയെ താന്‍ വിളിച്ചിട്ടില്ലെന്നായിരുന്നു തന്ത്രി കണ്ഠരര് രാജീവര് ശ്രീധരന്‍ പിളളയുടെ അവകാശ വാദത്തോട് പ്രതികരിച്ചത്.

ഇതേ സമ്മേളനത്തില്‍ തന്നെയാണ് ശബരിമലയിലെ പ്രതിഷേധം ബിജെപി മുന്നോട്ടുവച്ച അജണ്ടയുടെ ഭാഗമാണെന്നും ബിജെപിയുടെ പദ്ധതികളാണ് നടപ്പിലായിക്കൊണ്ടിരിക്കുന്നതെന്നും ശ്രീധരന്‍പിള്ള പറഞ്ഞത്. ഇതൊരു സമസ്യയാണെന്നും ബിജെപിക്ക് കേരളത്തില്‍ സജീവമാകാനുള്ള സുവര്‍ണാവസരമാണ് ഇതെന്നും ശ്രീധരന്‍പിള്ള യുവമോര്‍ച്ച സമ്മേളനത്തില്‍ പറഞ്ഞു. ഈ പ്രസംഗം പിന്നീട് വലിയ വിവാദമാകുകയായിരുന്നു. ഇതിന് പിന്നാലെ ജാമ്യമില്ലാ വകുപ്പ് പ്രകാരം ശ്രീധരന്‍ പിള്ളക്കെതിരെ കസബ പൊലീസ് കേസെടുത്തിരുന്നു. മതവികാരം ഇളക്കിവിടുന്നതിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കൊച്ചിയിലും കോഴിക്കോടും ശ്രീധരന്‍ പിള്ളക്കെതിരെ പരാതികള്‍ ലഭിച്ചിരുന്നു.

എന്നാല്‍ കഴിഞ്ഞ ദിവസം നിയമോപദേശം തേടി തന്ത്രി കണ്ഠരര് രാജീവര് തന്നെ വിളിച്ചിട്ടില്ലെന്നും ആരാണ് തന്നെ വിളിച്ചതെന്ന് ഓര്‍മ്മയില്ല, തന്നെ വിളിച്ചിട്ടില്ല എന്ന് തന്ത്രി കണ്ഠരര് രാജീവര് പറയുന്നുണ്ടെങ്കില്‍ അദ്ദേഹം പറയുന്നതാകും ശരി. താന്‍ കണ്ഠരര് രാജീവിന്റെ പേര് പറഞ്ഞിട്ടില്ല. തന്ത്രി കുടുംബത്തില്‍ നിന്ന് ആരോ വിളിച്ചിരുന്നു എന്നാണ് ഉദ്ദേശിച്ചത്. എന്നാല്‍, അതാരാണെന്ന് ഓര്‍മ്മയില്ലെന്നും പിഎസ് ശ്രീധരന്‍പിള്ള പറഞ്ഞിരുന്നു. ഇത് വീണ്ടും വിവാദത്തിലേക്ക് നയിച്ചിരിക്കുകയാണ്.

Exit mobile version