‘ആര്‍ക്കും ഇതില്‍ പങ്കില്ല; ജീവിതം ഇല്ലാതാക്കിയത് ലഹരി’; പ്രതിഭ എംഎല്‍എയുടെ ഭര്‍ത്താവിന്റെ മൂന്ന് പേജുള്ള കുറിപ്പ് കണ്ടെടുത്തു

എടക്കര: യു പ്രതിഭ എംഎല്‍എയുടെ മുന്‍ ഭര്‍ത്താവ് കെആര്‍ ഹരിയുടെ മരണം ആത്മഹത്യയെന്ന് സ്ഥിരീകരിച്ച് പോലീസ്. വൈദ്യുതബോര്‍ഡ് ജീവനക്കാരനായ ഹരിയെ കെഎസ്ഇബി ക്വാര്‍ട്ടേഴ്സിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹരിയെ കാണാത്തതിനെ തുടര്‍ന്ന് അയല്‍വാസികള്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. കെഎസ്ഇബി ഓഫീസിലും അറിയിച്ചതിനെ തുടര്‍ന്ന് വീടിനകത്ത് കയറി നടത്തിയ പരിശോധനയിലാണ് ഹരിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. പിന്നീട് ഹരിയുടെ ആത്മഹത്യാ കുറിപ്പ് കണ്ടെത്തുകയായിരുന്നു.

തന്റെ മരണത്തില്‍ ആര്‍ക്കും പങ്കില്ലെന്നും ലഹരിയാണ് തന്റെ ജീവിതം തകര്‍ത്തതെന്നും ആത്മഹത്യ കുറിപ്പില്‍ ഹരി പറയുന്നു. പരാജയക്കുറിപ്പ് എന്ന തലക്കെട്ടില്‍ മൂന്ന് പേജുള്ള ആത്മഹത്യ കുറിപ്പ് എഴുതിയിരിക്കുന്നത്. സാമ്പത്തിക ഇടപാടുകളെക്കുറിച്ചും ആത്മഹത്യാ കുറിപ്പില്‍ പരാമര്‍ശിക്കുന്നുണ്ട്. ജോലിയില്‍ കൃത്യനിഷ്ടയുള്ള ആളായിരുന്നു. 2017ലാണ് കെആര്‍ ഹരി ചുങ്കത്തറ സെക്ഷനിലെ ഓവര്‍സിയറായി ചുമതലയേല്‍ക്കുന്നത്. ആലപ്പുഴ തകഴി സ്വദേശിയാണ്. സിനിമാ സംവിധായകനായ ഡോ. പ്രസാദ് ഹരിയുടെ സഹോദരനാണ്.

2001 ഫെബ്രുവരി നാലിനാണ് യു പ്രതിഭയും ഹരിയും വിവാഹിതരാകുന്നത്. ഈ ബന്ധത്തില്‍ ഒരു മകനുണ്ട്. വര്‍ഷങ്ങളായി കുംടുംബത്തില്‍ നിന്ന് അകന്നു കഴിയുന്ന ഹരിയില്‍ നിന്ന് വിവാഹമോചനം ആവശ്യപ്പെട്ട് പ്രതിഭ നല്‍കിയ ഹര്‍ജി ആലപ്പുഴ കുടുംബ കോടതിയുടെ പരിഗണനയിലാണ്.

Exit mobile version