നാഥനില്ലാ കളരി; സംസ്ഥാനത്തെ നാല് സര്‍വ്വകലാശാലകള്‍ക്ക് വൈസ് ചാന്‍സിലര്‍മാരില്ല

കാസര്‍കോട്ടെ കേന്ദ്ര സര്‍വ്വകലാശാല അടക്കം കേരളത്തിലാകെ ഉള്ളത് 13 സര്‍വ്വകലാശാലകളാണ്.

തിരുവനന്തപുരം: സംസ്ഥാനത്ത് എംജിയും കുസാറ്റും ഉള്‍പ്പെടെ നാല് സര്‍വ്വകലാശാലകള്‍ക്ക് നിലവില്‍ വൈസ് ചാന്‍സിലര്‍മാരില്ല. കാസര്‍കോട്ടെ കേന്ദ്ര സര്‍വ്വകലാശാല അടക്കം കേരളത്തിലാകെ ഉള്ളത് 13 സര്‍വ്വകലാശാലകളാണ്. കേരളത്തില തന്നെ ആദ്യ സര്‍വ്വകലാശാലയായ കേരളാ യൂണിവേഴ്‌സിറ്റിയില്‍ 2018 ഫെബ്രുവരിയില്‍ ഒഴിഞ്ഞ വൈസ് ചാന്‍സിലര്‍ കസേരയില്‍ ആളെത്തിയത് കഴിഞ്ഞ ആഴ്ചയാണ്.

സാങ്കേതിക സര്‍വ്വകലാശാലയില്‍ ഒമ്പത് മാസമായി വിസിയില്ലാതെ കസേര ഒഴിഞ്ഞ് കിടക്കുകയാണ്. വൈസ് ചാന്‍സിലറുടെ യോഗ്യത പലതവണ കോടതി കയറിയ എംജി സര്‍വ്വകലാശാലയില്‍ നിന്ന് വിസി പടിയിറങ്ങിയിട്ട് ഒരുമാസമായി. വൈസ് ചാന്‍സിലരുടെ കാലാവധി തീരുന്നതിന് മൂന്ന് മാസം മുന്‍പെങ്കിലും പകരം ആളെ കണ്ടെത്തണമെന്നാണ് ചട്ടം എന്നിരിക്കെ വെറ്റിനറി സര്‍വ്വകലാശാലയില്‍ ഡോ. ബി അശോക് സ്ഥാനമൊഴിഞ്ഞ് മൂന്ന് വര്‍ഷമായിട്ടും പകരം ആളെത്തിയിട്ടില്ല.

ഭരണ തലത്തില്‍ മാത്രമല്ല , പഠന നിലവാരത്തിന്റെ കാര്യത്തിലും സ്ഥിതി അത്ര മെച്ചമല്ല. കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ അക്കാദമിക് റാങ്കിങ്ങില്‍ കേരള സര്‍വ്വകലാശാലക്ക് കിട്ടിയത് 100 ല്‍ 30ാം സ്ഥാനമാണ്. എംജിക്ക് 34ാം റാങ്ക്. കുസാറ്റ് 69 ഉം കാലിക്കറ്റ് യൂണിവേഴ്‌സിറ്റി 73ാം സ്ഥാനത്തുമാണ്.

സാങ്കേതിക സര്‍വ്വകലാശാലയ്ക്ക് വൈസ് ചന്‍സിലറെ തെരഞ്ഞടുക്കാനുള്ള സെര്‍ച്ച് കമ്മിറ്റി ഗവര്‍ണര്‍ ഇടപെട്ട് പിരിച്ച് വിട്ടിട്ട് ദിവസങ്ങളെ ആയിട്ടുള്ളു. രാഷ്ട്രീയ അതിപ്രസരത്തിന്റെ പേരുപറഞ്ഞ് പുനസംഘടിപ്പിക്കേണ്ടി വന്ന കമ്മിറ്റികള്‍ വേറെയുമുണ്ട്.

Exit mobile version