വീട്ടുജോലിക്കാരനെ തോക്ക് ഉപയോഗിച്ച് തലക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും

പുളിന്താനം കുഴിപ്പിള്ളില്‍ പ്രസാദ്(40) എന്നയാളുടെ മൃതദേഹമാണ് ശനിയാഴ്ച്ച സജീവന്റെ വീടിന്റെ ടെറസില്‍ കണ്ടെത്തിയത്

കോതമംഗലം: കോതമംഗലത്ത് വീട്ടുജോലിക്കാരനായ യുവാവിനെ തോക്ക് ഉപയോഗിച്ച് തലക്കടിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതി സജീവനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കോതമംഗലം ജുഡീഷ്യല്‍ സെക്കന്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിയിലാണ് ഇയാളെ ഹാജരാക്കുക.

പുളിന്താനം കുഴിപ്പിള്ളില്‍ പ്രസാദ്(40) എന്നയാളുടെ മൃതദേഹമാണ് ശനിയാഴ്ച്ച സജീവന്റെ വീടിന്റെ ടെറസില്‍ കണ്ടെത്തിയത്. ഇയാളുടെ വസ്ത്രങ്ങള്‍ വലിച്ചു കീറിയ നിലയിലും മൃതദേഹത്തിന് അടുത്ത് നിന്ന് ഒരു എയര്‍ഗണ്‍ പോലീസ് കണ്ടെടുത്തിരുന്നു. പ്രതിയായ സജീവന്റെ കോഴിഫാമിലെ ജീവനക്കാരനാണ് കൊല്ലപ്പെട്ട പ്രസാദ്.

മദ്യത്തെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് സജീവന്‍ പ്രസാദിനെ എയര്‍ഗണ്‍ ഉപയോഗിച്ച് തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. പോത്താനിക്കാട് സിഐയുടെ നേതൃത്വത്തില്‍ വിശദമായി ചോദ്യം ചെയ്തതിന് ശേഷം ഇന്നലെ വൈകിട്ടാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. പോലീസ് ആദ്യം ചോദ്യം ചെയ്തപ്പോള്‍ ഇയാള്‍ പരസ്പര വിരുദ്ധമായ മൊഴി നല്‍കിയ ഇയാള്‍ പിന്നീടാണ് ഇയാള്‍ കുറ്റം സമ്മതിച്ചത്. അതേസമയം കൊല്ലപ്പെട്ട പ്രസാദിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി.

Exit mobile version