‘ഇനി പൊന്നാടയും പൂമാലയും മൊമന്റോകളും വേണ്ട, പകരം സ്‌നേഹത്തോടെ ഒരു പുസ്തകം തരൂ’ അഭ്യര്‍ത്ഥനയുമായി ടിഎന്‍ പ്രതാപന്‍

ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം ആവശ്യം അറിയിച്ചത്.

തൃശ്ശൂര്‍: താന്‍ പങ്കെടുക്കുന്ന പൊതുചടങ്ങളുകളിലും പരിപാടികളിലും ഇനി പൊന്നാടയും പൂമാലയും മൊമന്റോകളും തന്ന് സ്വീകരിക്കാതെ സ്‌നേഹത്തോടെ ഒരു പുസ്തകം തന്നാല്‍ മതിയെന്ന അഭ്യര്‍ത്ഥനയുമായി ടിഎന്‍ പ്രതാപന്‍ എംപി. ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം ആവശ്യം അറിയിച്ചത്.

‘വളരെ കുറഞ്ഞ സമയം മാത്രം ‘ആയുസ്സുള്ള’ പൂച്ചെണ്ടുകള്‍ക്കും മറ്റുമായി ചിലവാക്കുന്ന പണമുണ്ടെങ്കില്‍ ഏതുകാലത്തും ശാശ്വതമായി നിലനില്‍ക്കുന്ന അറിവിന്റെ ഒരു വസന്തം നമുക്ക് പങ്കുവെക്കാമല്ലോ? അക്ഷരങ്ങളുടെയും അറിവിന്റെയും സംസ്‌കാരത്തിന്റെയും അലങ്കാരങ്ങളോളം വരില്ലല്ലോ മറ്റൊന്നും’ അദ്ദേഹം കുറിച്ചു.

ഈ അഞ്ചു വര്‍ഷക്കാലത്തിനിടക്ക് ഇങ്ങനെ കിട്ടുന്ന പുസ്തകങ്ങളൊക്കെ സമാഹരിച്ച് എന്റെ ജന്മഗ്രാമമായ തളിക്കുളത്ത് നേരത്തേ തന്നെ സ്ഥാപിച്ചിട്ടുള്ള പ്രിയദര്‍ശിനി സ്മാരക സമിതിക്ക് കീഴില്‍ പൊതുസമൂഹത്തിന് ഉപകാരപ്പെടും വിധത്തില്‍ ഒരു വായനശാല ഒരുക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നും ടിഎന്‍ പ്രതാപന്‍ കൂട്ടിച്ചേര്‍ത്തു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

പാര്‍ലമെന്റ് അംഗമെന്ന നിലയില്‍ ഞാന്‍ പങ്കെടുക്കുന്ന പൊതു-സ്വകാര്യ ചടങ്ങുകളില്‍ നിന്ന് മോമെന്റോകളോ ബൊക്കകളോ ഷാളുകളോ ഒന്നും സ്വീകരിക്കേണ്ട എന്ന് തീരുമാനിച്ചു. പകരം, സ്‌നേഹത്തോടെ എനിക്ക് ഒരു പുസ്തകം തന്നാല്‍ മതി. വളരെ കുറഞ്ഞ സമയം മാത്രം ‘ആയുസ്സുള്ള’ പൂച്ചെണ്ടുകള്‍ക്കും മറ്റുമായി ചിലവാക്കുന്ന പണമുണ്ടെങ്കില്‍ ഏതുകാലത്തും ശാശ്വതമായി നിലനില്‍ക്കുന്ന അറിവിന്റെ ഒരു വസന്തം നമുക്ക് പങ്കുവെക്കാമല്ലോ? അക്ഷരങ്ങളുടെയും അറിവിന്റെയും സംസ്‌കാരത്തിന്റെയും അലങ്കാരങ്ങളോളം വരില്ലല്ലോ മറ്റൊന്നും.

ഈ അഞ്ചു വര്‍ഷക്കാലത്തിനിടക്ക് ഇങ്ങനെ കിട്ടുന്ന പുസ്തകങ്ങളൊക്കെ സമാഹരിച്ച് എന്റെ ജന്മഗ്രാമമായ തളിക്കുളത്ത് നേരത്തേ തന്നെ സ്ഥാപിച്ചിട്ടുള്ള പ്രിയദര്‍ശിനി സ്മാരക സമിതിക്ക് കീഴില്‍ പൊതുസമൂഹത്തിന് ഉപകാരപ്പെടും വിധത്തില്‍ ഒരു വായനശാല ഒരുക്കണമെന്നാണ് ആഗ്രഹിക്കുന്നത്. വായനയുടെ ഒരു ഉദാത്ത സംസ്‌കാരം നമുക്ക് വളര്‍ത്താം.

Exit mobile version