പ്രതികാരം യാത്രക്കാരുടെ മേല്‍ അടിച്ചേല്‍പ്പിച്ച് അന്തര്‍സംസ്ഥാന ബസുടമകള്‍; പിഴ അടക്കാന്‍ ടിക്കറ്റ് നിരക്ക് കൂട്ടി ബസുടമകള്‍

തിരുവനന്തപുരം: പിഴ അടക്കാന്‍ ടിക്കറ്റ് നിരക്ക് കൂട്ടി ബസുടമകള്‍. സുരേഷ് കല്ലട ബസില്‍ ഉണ്ടായ അതിക്രമങ്ങള്‍ക്ക് പിന്നാലെയാണ് മോട്ടോര്‍വാഹനവകുപ്പ് ഓപ്പറേഷന്‍ നൈറ്റ് റൈഡേഴ്‌സ് എന്ന പരിശോധാന ആരംഭിച്ചത്. ഇതിന് ശേഷം നടത്തിയ പരിശോധനയില്‍ നിരവധി ബസുകള്‍ നിയമംലംഘിച്ചതായി കണ്ടെത്തി.

പിഴയടപ്പിച്ചും ബസുകള്‍ പിടിച്ചെടുത്തുമൊക്കെ നടപടികള്‍ പുരോഗമിക്കുന്നു. എന്നാല്‍ ഈ പിഴ ചുമത്തിയതിന്റെ ദേഷ്യം കൂടി പാവം യാത്രക്കാരുടെ മേല്‍ അടിച്ചേല്‍പ്പിച്ചിരിക്കുകയാണ് അന്തര്‍സംസ്ഥാന ബസുടമകള്‍. ടിക്കറ്റ് നിരക്കുകള്‍ കുത്തനെ കൂട്ടിയാണ് ബസുടമകളുടെ പ്രതികാരം.

കല്ലട ബസിലെ അതിക്രമത്തിനു ശേഷം എല്ലാ റൂട്ടുകളിലെയും ടിക്കറ്റ് നിരക്കുകള്‍ കുത്തനെ വര്‍ധിപ്പിച്ചെന്ന് യാത്രികര്‍ പറയുന്നു. സംഭവത്തിനു മുമ്പ് തിരുവനന്തപുരത്ത് നിന്ന് ചെന്നൈയിലേക്ക് 1260 രൂപയായിരുന്നു ടിക്കറ്റ് നിരക്ക്. ഇപ്പോഴിത്1470 ആയി ഉയര്‍ത്തി. 200 മുതല്‍ 300 രൂപയുടെ വര്‍ധനയാണ് ടിക്കറ്റുകളിലുണ്ടായത്.

തിരുവനന്തപുരത്ത് നിന്ന് ബെംഗളൂരുവിലേക്ക് 1050 രൂപ മുതല്‍ ലഭിച്ചിരുന്ന ടിക്കറ്റ് നിരക്ക് 1320 രൂപ ആക്കി. സംസ്ഥാനത്തിനകത്തുള്ള സര്‍വീസുകളില്‍ ഒരു സീറ്റിന് 50 രൂപയെന്ന നിരക്കില്‍ വര്‍ധനയുണ്ടായി. കണ്ണൂരിലേക്ക് 700 രൂപയായിരുന്നത് ഇപ്പോള്‍ 750 രൂപയാണ്. കോഴിക്കോട്ടേക്കുള്ള ടിക്കറ്റ് 580ല്‍ നിന്ന് 630 ആയി കൂട്ടി.

Exit mobile version