കെവിന്‍ കൊലക്കേസ്: കൊലപാതക കുറ്റം നിലനില്‍ക്കില്ല; തട്ടിക്കൊണ്ടു പോയതു മാത്രം തെളിയിക്കാനായുള്ളൂ എന്നും പ്രതിഭാഗം

കെവിന്‍ കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി ഗിരീഷ് പി സാരഥിയെ പ്രതിഭാഗം ക്രോസ് വിസ്താരം ചെയ്തു.

കോട്ടയം: കെവിന്‍ കൊല്ലപ്പെട്ട കേസില്‍ കോടതിയില്‍ രൂക്ഷ വാദപ്രതിവാദത്തില്‍ ഏര്‍പ്പെട്ട് അന്വേഷണ സംഘവും പ്രതിഭാഗവും. കെവിനെ തട്ടിക്കൊണ്ടു പോയെന്നു മാത്രമേ പ്രോസിക്യൂഷനു തെളിയിക്കാന്‍ സാധിച്ചിട്ടുള്ളൂവെന്നും കേസില്‍ കൊലപാതക കുറ്റം തെളിയിക്കാനുള്ള വിശദാംശങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ഇല്ലെന്നും കേസ് വിസ്താരത്തിനിടെ പ്രതിഭാഗം വാദിച്ചു. കെവിന്‍ കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി ഗിരീഷ് പി സാരഥിയെ പ്രതിഭാഗം ക്രോസ് വിസ്താരം ചെയ്തു.

കെവിനെ കൊലപ്പെടുത്തിയെന്ന വാദത്തിനു വ്യക്തമായ തെളിവില്ല. 2018 മേയ് 27നു രാവിലെ 6നു ഒന്നാം പ്രതി സാനു ചാക്കോ ഗാന്ധിനഗര്‍ സ്റ്റേഷനിലെ എഎസ്‌ഐയെ വിളിച്ചിരുന്നെന്നു രേഖകള്‍ തെളിയിക്കുന്നു. ആ ഫോണ്‍ കോളില്‍ പറഞ്ഞതു പ്രകാരം കെവിന്‍ പ്രതികളുടെ പക്കല്‍ നിന്നു രക്ഷപ്പെട്ടു എന്നാണ് മനസ്സിലാക്കേണ്ടത്. എന്നാല്‍, കെവിന്‍ പ്രതികളുടെ പക്കല്‍ നിന്നു രക്ഷപ്പെടുകയായിരുന്നില്ല, കൊല്ലപ്പെടുകയായിരുന്നു എന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ ഇതിന് മറുപടി നല്‍കി.

കെവിനെ പ്രതികള്‍ തട്ടിക്കൊണ്ടു പോകുന്നതിന്റെ മുമ്പത്തെ ദിവസം, നിയാസ് കെവിനെ വിളിച്ചിരുന്നെന്നും നീനു എവിടെയാണെന്ന് അറിയാനാണു നിയാസ് വിളിച്ചത്. എന്നാല്‍, നീനു കൂടെയുണ്ടെന്നും ഫോണ്‍ കൊടുക്കാന്‍ തയ്യാറല്ലെന്നുമാണു കെവിന്‍ നിയാസിനോട് പറഞ്ഞത്. അതിനാല്‍, നീനു അന്യായ തടങ്കലിലാണെന്നു പ്രതികള്‍ കരുതിയെന്നും പ്രതിഭാഗം വാദിച്ചു.

ഫോണ്‍ രേഖകള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ വോഡഫോണ്‍ നോഡല്‍ ഓഫീസര്‍ ഷാഹിന്‍ കോമത്തും കോടതിക്ക് നല്‍കി.

Exit mobile version