ഫോണിലൂടെ അശ്ലീലമായി സംസാരിച്ചെന്ന പരാതിയിലുറച്ച് യുവതി; രേഖകള്‍ പോലീസിന് കൈമാറി; വിനായകന്റെ അറസ്റ്റ് ഉണ്ടായേക്കും

യുവതിയുടെ മൊഴി പോലീസ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് അന്വേഷണ സംഘം അറസ്റ്റിന് ഒരുങ്ങുന്നത്.

കല്‍പ്പറ്റ: ഒരു പരിപാടിയുമായി ബന്ധപ്പെട്ട് ഫോണില്‍ വിളിച്ചപ്പോള്‍ അശ്ലീല ചുവയോടെ സംസാരിച്ചെന്ന യുവതിയുടെ പരാതിയില്‍ നടന്‍ വിനായകനെ ഉടന്‍ അറസ്റ്റ് ചെയ്‌തേക്കും. യുവതിയുടെ മൊഴി പോലീസ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് അന്വേഷണ സംഘം അറസ്റ്റിന് ഒരുങ്ങുന്നത്. കേട്ടാല്‍ അറയ്ക്കുന്ന രീതിയില്‍ നടന്‍ തന്നോട് സംസാരിച്ചെന്നാണ് യുവതിയുടെ മൊഴി. വിനായകന്‍ സംസാരിച്ച ഫോണ്‍ റെക്കോര്‍ഡ് യുവതി പോലീസിന് മുന്നില്‍ ഹാജരാക്കിയിരുന്നു.

ഒരു പരിപാടിക്ക് ക്ഷണിക്കാനായാണ് ഫോണ്‍ ചെയ്തതെന്നും അസഭ്യം പറയുകയും അശ്ലീലമായി വിനായകന്‍ സംസാരിച്ചെന്നുമായിരുന്നു ദളിത് ആക്ടിവിസ്റ്റ് കൂടിയായ യുവതി പരാതിപ്പെട്ടിരിക്കുന്നത്. കല്‍പ്പറ്റ പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഐപിസി 506, 294 ബി, കെപിഎ 120, 120-O എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

നേരത്തെ സംഘപരിവാര്‍ വിമര്‍ശനത്തിന്റെ പേരില്‍ നടന്‍ വിനായകനെതിരെ സോഷ്യല്‍മീഡിയയില്‍ ജാതീയാധിക്ഷേപങ്ങള്‍ ഉയര്‍ന്നതിനോട് പ്രതികരിച്ച് യുവതി പോസ്റ്റ് ചെയ്ത കുറിപ്പിലാണ് വിനായകന്‍ മോശമായി പെരുമാറിയെന്ന ആരോപണം പങ്കുവെച്ചിരുന്നത്. ഈ അനുഭവക്കുറിപ്പ് വലിയ വിവാദമാവുകയും ചെയ്തിരുന്നു. വിനായകനെതിരായ ജാതീയ അധിക്ഷേപങ്ങളെ അപലപിക്കുന്നെന്നും എന്നാല്‍ ഒരു മോശം വ്യക്തിയെന്ന നിലയില്‍ പിന്തുണയ്ക്കുന്നില്ലെന്നും ആയിരുന്നു യുവതിയുടെ കുറിപ്പ്.

Exit mobile version