പാലാരിവട്ടം പാലം പൊളിക്കണോ? വേണ്ടയോ? ഇ ശ്രീധരന്റെ നേതൃത്വത്തില്‍ പരിശോധന ഇന്ന്

അറ്റകുറ്റ പണികള്‍ പൂര്‍ത്തിയാക്കി പാലാരിവട്ടം മേല്‍പ്പാലം ഗതാഗതത്തിന് തുറന്ന് കൊടുക്കാന്‍ കഴിയില്ലെന്ന് നേരത്തെ വിദഗ്ദ ഉപദേശമുണ്ടായിരുന്നു.

കൊച്ചി: പാലാരിവട്ടം മേല്‍പ്പാലത്തിന്റെ ബലക്ഷയം പരിശോധിക്കാന്‍ ഇന്ന് മെട്രോമാന്‍ ഇ ശ്രീധരന്റെ നേതൃത്വത്തിലെ സംഘമെത്തും. ഈ പരിശോധന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും പാലം പൊളിച്ച് മാറ്റണോ വേണ്ടയോ എന്ന കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനമെടുക്കുക. അറ്റകുറ്റ പണികള്‍ പൂര്‍ത്തിയാക്കി പാലാരിവട്ടം മേല്‍പ്പാലം ഗതാഗതത്തിന് തുറന്ന് കൊടുക്കാന്‍ കഴിയില്ലെന്ന് നേരത്തെ വിദഗ്ദ ഉപദേശമുണ്ടായിരുന്നു. ഈ ഘട്ടത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ മെട്രോമാന്റെ ഉപദേശം തേടിയത്.

കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയും പൊതുമരാമത്ത് മന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ ഇ ശ്രീധരന്‍ പാലം ഒരു കോണ്‍ക്രീറ്റ് സ്‌പെഷ്യലിസ്റ്റിനെ കൊണ്ട് പരിശോധിപ്പിക്കണമെന്ന് നിര്‍ദേശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ശ്രീധരന്റെ നേതൃത്വത്തില്‍ തന്നെ പാലം പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. പാലത്തിന്റെ കൂടുതല്‍ സാമ്പിളുകള്‍ ശേഖരിച്ച് പരിശോധിച്ച ശേഷം വിശദമായ റിപ്പോര്‍ട്ടാകും സര്‍ക്കാരിന് നല്‍കുക. ഈ റിപ്പോര്‍ട്ട് പരിഗണിച്ചായിരിക്കും പാലം പൊളിക്കണോ വേണ്ടയോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കുക. മദ്രാസ് ഐഐടിയിലെ വിദഗ്ധരും ശ്രീധരനൊപ്പം പരിശോധനക്കുണ്ടാവും.

അതേസമയം പാലത്തിന്റെ നിര്‍മാണത്തിലെ അഴിമതിയുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യേണ്ട ഉദ്യോഗസ്ഥര്‍ക്ക് വിജിലന്‍സ് നോട്ടീസ് അയച്ചു.

Exit mobile version