അമ്മയുടെ വേര്‍പാടില്‍ മനംനൊന്ത് മൂന്ന് കുട്ടികള്‍; പ്രതി അജാസില്‍ നിന്ന് ഭീഷണി ഉണ്ടായിരുന്നെന്ന് സൗമ്യയുടെ മകന്റെ മൊഴി

പന്ത്രണ്ടുകാരന്‍ ഋഷികേശിനും ഒന്‍പതുകാരന്‍ ആദിശേഷനും അമ്മ ഇനി തങ്ങള്‍ക്കൊപ്പമില്ലെന്ന് അറിയാമെങ്കിലും മൂന്നര വയസ്സുകാരി ഋതികയ്ക്ക് അറിയില്ല അമ്മ ഇനി തങ്ങള്‍ക്ക് ഒപ്പമില്ലെന്ന്.

മാവേലിക്കര: അമ്മയുടെ വേര്‍പാടില്‍ മനംനൊന്ത് മൂന്ന് പിഞ്ചോമനകള്‍. പന്ത്രണ്ടുകാരന്‍ ഋഷികേശിനും ഒന്‍പതുകാരന്‍ ആദിശേഷനും അമ്മ ഇനി തങ്ങള്‍ക്കൊപ്പമില്ലെന്ന് അറിയാമെങ്കിലും മൂന്നര വയസ്സുകാരി ഋതികയ്ക്ക് അറിയില്ല അമ്മ ഇനി തങ്ങള്‍ക്ക് ഒപ്പമില്ലെന്ന്.

ഇന്നലെ അഗ്നിക്ക് ഇരയായ പോലീസ് ഉദ്യോഗസ്ഥ സൗമ്യയുടെ മക്കളാണിവര്‍. വള്ളികുന്നത്തെ ഇവരുടെ വീട്ടില്‍ വെള്ളമില്ലാത്തതിനാല്‍ സൗമ്യയുടെ ഓച്ചിറ ക്ലാപ്പനയിലെ കുടുംബവീട്ടിലായിരുന്നു രണ്ടാഴ്ചയായി കുട്ടികള്‍ താമസിച്ചിരുന്നത്. അവിടെ നിന്നാണ് മൂത്ത രണ്ടുപേരും ചങ്ങന്‍കുളങ്ങരയിലെ സ്‌കൂളില്‍ പോയിരുന്നത്. സൗമ്യയുടെ മരണത്തെ തുടര്‍ന്ന് ശനിയാഴ്ച വൈകീട്ട് ഇവരെ വള്ളികുന്നത്തെ കുടുംബവീട്ടില്‍ കൊണ്ടുവരികയായിരുന്നു.

ഒരു പോലീസ് ഉദ്യോഗസ്ഥന്‍ അമ്മയെ നിരന്തരം ഫോണില്‍ വിളിച്ച് ശല്യപ്പെടുത്തിയിരുന്നതായി സൗമ്യയുടെ മകന്‍ ഋഷികേശ് പറഞ്ഞു.
എന്തെങ്കിലും സംഭവിച്ചാല്‍ അതിന് ഉത്തരവാദി അജാസാണ്. ഇക്കാര്യം പോലീസിനോട് പറയണെന്നും അമ്മ പറഞ്ഞേല്‍പ്പിച്ചിരുന്നു എന്നാണ് സൗമ്യയുടെ മകന്‍ പറയുന്നത്. അമ്മ വല്ലാതെ പേടിച്ചിരുന്നു. ചില സാമ്പത്തിക ഇടപാടുകള്‍ അജാസുമായി ഉണ്ടായിരുന്നു. കാശിമന്റെ കാര്യമാണ് അമ്മയോട് അജാസ് ചോദിക്കുന്നത് എന്ന് തോന്നിയിട്ടുണ്ട്, വിളിക്കരുതെന്ന് പറഞ്ഞ് അമ്മ അജാസിനോട് ദേഷ്യപ്പെടാറുണ്ടായിരുന്നു എന്നും സൗമ്യയുടെ മകന്‍ പറയുന്നു.

ശനിയാഴ്ച രാവിലെ പതിവുപോലെ വള്ളികുന്നം സ്റ്റേഷനില്‍ സൗമ്യ ഡ്യൂട്ടിക്ക് ചെന്നു. അനുവാദം വാങ്ങി യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ് പരീക്ഷ എഴുതാനായി തഴവയിലെ എവിഎച്ച്എസില്‍ പോയി. തിരികെ വീട്ടിലെത്തി മക്കളെ കാണുന്നതിനായി ഓച്ചിറയിലെ കുടുംബവീട്ടിലേക്ക് പോകാന്‍ ഇറങ്ങുമ്പോഴാണ് സംഭവം. ജോലികിട്ടിയ നാളുമുതല്‍ അഞ്ചുവര്‍ഷമായി വള്ളികുന്നം സ്റ്റേഷനിലാണ് സൗമ്യ ജോലി ചെയ്തിരുന്നത്.

അതേസമയം, സൗമ്യയുടെ ഭര്‍ത്താവ് സജീവ് 22 ദിവസം മുന്‍പാണ് ജോലി സ്ഥലമായ ലിബിയയിലേക്ക് പോയത്.

Exit mobile version