തൊട്ടിലില്‍ ഉറങ്ങിക്കിടന്ന കുട്ടിയെ എടുത്തുകൊണ്ട്‌പോയി ആഭരണങ്ങള്‍ കവര്‍ന്ന് കോണിക്കൂട്ടിലെ പഴയതുണികള്‍ക്കിടയില്‍ ഉപേക്ഷിച്ചു; പരാതി

മാമുക്കോയയുടെ മകന്‍ മുഹമ്മദ് ഐസാനെയാണ് തൊട്ടിലില്‍ ഉറങ്ങിക്കിടക്കവെ മോഷ്ടാവ് എടുത്ത് കൊണ്ടുപോയി സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന ശേഷം കോണിക്കൂട്ടില്‍ ഉപേക്ഷിച്ചത്

പെരുമണ്ണ: തൊട്ടിലില്‍ ഉറങ്ങിക്കിടന്ന ഒരുവയസ്സുകാരനെ എടുത്തുകൊണ്ട്പോയി സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്ന് കുട്ടിയെ വീട്ടിലെ കോണിക്കൂട്ടില്‍ ഉപേക്ഷിച്ചതായി പരാതി. പെരുമണ്ണ പാറക്കണ്ടം പുതിയപറമ്പത്ത് മാമുക്കോയയുടെ വീട്ടിലാണ് സംഭവം. മാമുക്കോയയുടെ മകന്‍ മുഹമ്മദ് ഐസാനെയാണ് തൊട്ടിലില്‍ ഉറങ്ങിക്കിടക്കവെ മോഷ്ടാവ് എടുത്ത് കൊണ്ടുപോയി സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന ശേഷം കോണിക്കൂട്ടില്‍ ഉപേക്ഷിച്ചത്.

ബുധനാഴ്ച പുലര്‍ച്ചെ രണ്ടരയോടെയായിരുന്നു സംഭവം. വീട്ടിലെ കിടപ്പുമുറിയിലെ തൊട്ടിലില്‍ ഉറങ്ങിക്കിടക്കുകയായിരുന്നു മുഹമ്മദ്. ഈസമയം വീടിനുള്ളില്‍ എത്തിയ മോഷ്ടാവ് കുട്ടിയെ എടുത്ത് കൊണ്ടുപോയി സ്വര്‍ണ്ണാഭരണങ്ങള്‍ മോഷ്ടിച്ച ശേഷം മുഹമ്മദിനെ ആരും അത്ര പെട്ടെന്ന് ശ്രദ്ധിക്കാത്ത ഒരിടത്ത് ഉപേക്ഷിക്കുകയായിരുന്നെന്ന് വീട്ടുകാര്‍ സംശയിക്കുന്നു.

കുട്ടിയുടെ കരച്ചില്‍ കേട്ട് ഉണര്‍ന്ന മാതാപിതാക്കള്‍ തൊട്ടിലില്‍ കാണാത്തതിനെത്തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് കോണിക്കൂടിനുള്ളില്‍ പഴയതുണികള്‍ കൂട്ടിയിട്ടതിനുമുകളില്‍ കുട്ടിയെ കണ്ടെത്തിയത്. കുട്ടി അണിഞ്ഞിരുന്ന ഒരുപവന്‍ വരുന്ന ഇരുകാലിലെയും തണ്ട, ഒരു പവന്റെ അരഞ്ഞാണം, കഴുത്തിലെ അരപ്പവന്റെ ചെയിന്‍, കിടപ്പുമുറിയിലുണ്ടായിരുന്ന 15,000 രൂപയുടെ മൊബൈല്‍ ഫോണ്‍ എന്നിവ മോഷണം പോയിട്ടുണ്ടെന്ന് വീട്ടുടമ പറയുന്നു.

സംഭവത്തില്‍ വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കി. മോഷണം നടന്ന ദിവസം മാമുക്കോയയും ഭാര്യയും ആറുവയസ്സുകാരിയായ മറ്റൊരു മകളും പ്രായമായ ഉമ്മയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. പന്തീരാങ്കാവ് പോലീസ് എഎസ്ഐ സി വിനായകന്റെ നേതൃത്വത്തിലുള്ള സംഘവും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Exit mobile version