പാലാരിവട്ടം പാലം; പണികള്‍ പൂര്‍ത്തിയാക്കി തുറക്കാന്‍ ഇനിയും മാസങ്ങള്‍ വേണം

പാലത്തിന്റെ അടിഭാഗം ബലപ്പെടുത്തുന്ന ജോലികളാണ് പ്രധാനമായിട്ടുള്ളത്

കൊച്ചി: പണികള്‍ പൂര്‍ത്തിയാക്കി പാലാരിവട്ടം മേല്‍പ്പാലം തുറക്കാന്‍ ഇനിയും മാസങ്ങള്‍ വേണ്ടി വന്നേക്കും. ജോലികള്‍ മുഴുവന്‍ പൂര്‍ത്തിയാക്കിയ ശേഷം മാത്രം പാലം ഗതാഗതത്തിനായി തുറന്നാല്‍ മതിയെന്നാണ് ചെന്നൈ ഐഐടി സംഘത്തിന്റെ നിര്‍ദ്ദേശം. ഈ ജോലികള്‍ക്ക് ആവശ്യമായ സാധനങ്ങള്‍ യഥാസമയത്ത് നിര്‍മ്മാണ ചുമതലയുള്ള ആര്‍ഡിഎസ് കമ്പനി എത്തിക്കാത്തതും പണികള്‍ വൈകാന്‍ കാരണമാകുന്നുണ്ട്. നിലവിലെ സ്ഥിതിയില്‍ പണികള്‍ പൂര്‍ത്തിയാകാന്‍ അറു മാസമെങ്കിലും വേണ്ടി വരും.

മുകള്‍ ഭാഗത്തെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കി പാലം താല്‍ക്കാലികമായി തുറന്നു കൊടുക്കാനാണ് ആര്‍ബിഡിസികെ ആദ്യം ആലോചിച്ചിരുന്നത്. എന്നാല്‍, ഇത് ഗുണകരമാകില്ലെന്നാണ് വിദഗ്ദ്ധ സംഘത്തിന്റെ അഭിപ്രായം. കഴിഞ്ഞ ദിവസം പണികള്‍ വിലയിരുത്താന്‍ ആര്‍ബിഡിസികെ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിരുന്നു. ഈ യോഗത്തില്‍ അറ്റകുറ്റ പണികള്‍ക്ക് വേണ്ട ഉപദേശം നല്‍കുന്ന ചെന്നൈ ഐഐടിയിലെ പ്രൊഫ അളക സുന്ദര മൂര്‍ത്തിയും പങ്കെടുത്തു. മുകള്‍ ഭാഗത്തെ പണികള്‍ മാത്രം പൂര്‍ത്തിയാക്കിയാല്‍ പോരെന്നാണ് അദ്ദേഹം നല്‍കിയ ഉപദേശം. പാലത്തിന്റെ അടിഭാഗം ബലപ്പെടുത്തുന്ന ജോലികളാണ് പ്രധാനമായിട്ടുള്ളത്.

Exit mobile version