‘ആയുഷ്മാന്‍ ഭാരതില്‍ കേരളം അംഗമാണ്’; പ്രധാനമന്ത്രിയുടെത് തെറ്റിദ്ധാരണ; തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു; ആരോഗ്യമന്ത്രി കെകെ ശൈലജ

തിരുവനന്തപുരം: ആയുഷ്മാന്‍ ഭാരത് പദ്ധതി നടപ്പാക്കുന്നതില്‍ കേരളം സഹകരിക്കുന്നില്ലെന്ന പ്രധാനമന്ത്രി
നരേന്ദ്ര മോഡിയുടെ പ്രസ്താവനക്കെതിരെ സംസ്ഥാന ആരോഗ്യമന്ത്രി കെകെ ശൈലജ. ആയുഷ്മാന്‍ ഭാരത് പദ്ധതിയില്‍ കേരളം അംഗമാണ്. അതിന്റെ ആദ്യ ഘടുവായി 25 കോടി ലഭിച്ചതാണ്. എന്നിട്ടും പ്രധാനമന്ത്രി എന്തുകൊണ്ട് അങ്ങനെ പറഞ്ഞുവെന്ന് അറിയില്ലെന്നും ആരോഗ്യമന്ത്രി പറഞ്ഞു. പ്രധാനമന്ത്രിയുടെ ആരോപണം തെറ്റാണ്. പ്രധാനമന്ത്രിയുടെ തെറ്റിദ്ധാരണ, കാര്യങ്ങള്‍ തിരിച്ചറിഞ്ഞ ശേഷം തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ബിപിഎല്‍ പരിധിയിലുള്ളവര്‍ക്ക് പ്രതിവര്‍ഷം 5 ലക്ഷം രൂപയുടെ ചികിത്സാ സഹായം ഉറപ്പാക്കുന്ന പദ്ധതി കേരളത്തിലെ ജനങ്ങള്‍ക്ക് ലഭിക്കുന്നില്ലെന്നും, സംസ്ഥാനസര്‍ക്കാര്‍ ഇതുവരെ ഈ പദ്ധതിയുമായി സഹകരിക്കാന്‍ തയ്യാറായിട്ടില്ലെന്നുമാണ് പ്രധാനമന്ത്രി ഇന്ന് തൃശ്ശൂരില്‍ പറഞ്ഞത്.

കേരളത്തില്‍ നിലവിലുള്ള ആരോഗ്യ സുരക്ഷ പദ്ധതിയുടെ ആനുകൂല്യങ്ങള്‍ നഷ്ടപ്പെടുത്താതെ കേന്ദ്ര പദ്ധതിയില്‍ സഹകരിക്കാനാണ് കേരളം ആഗ്രഹിച്ചത്. ആയുഷ്മാന്‍ ഭാരത് പ്രകാരം പതിനെട്ട് ലക്ഷം പേര്‍ക്കേ അനുകൂല്യം ലഭിക്കു. എങ്കിലും കേന്ദ്രത്തില്‍ നിന്ന് ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങളും വാങ്ങിയെടുത്തിട്ടുണ്ടെന്നും കെകെ ശൈലജ കൂട്ടിച്ചേര്‍ത്തു. കേരള സര്‍ക്കാരിന്റെ ആരോഗ്യ പദ്ധതിയുമായി ചേര്‍ന്ന് നാല്‍പത് ലക്ഷം പേര്‍ക്ക് ആനുകൂല്യം ലഭിക്കുന്ന രീതിയിലാണ് ആയുഷ്മാന്‍ പദ്ധതി നടപ്പിലാക്കിയതെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.

കേന്ദ്ര കണക്കുകളുടെയും മാനദണ്ഡങ്ങളുടെയും അടിസ്ഥാനത്തില്‍ കേരളത്തിലെ 18.5 ലക്ഷം കുടുംബങ്ങളാണ് ആയുഷ്മാന്‍ ഭാരത് പദ്ധതിയുടെ ഗുണഭോക്താക്കളാകുക. എന്നാല്‍ മുന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ തുടങ്ങിവച്ച കേരളത്തിന്റെ സ്വന്തം പദ്ധതി ആയ ആര്‍എസ്ബിവൈ- ചിസ് പദ്ധതിയിലൂടെ തന്നെ 40.9 ലക്ഷം കുടുംബങ്ങള്‍ ഇന്‍ഷുറന്‍സ് ഗുണഭോക്താക്കളായിരുന്നു.

Exit mobile version