കോവിഡിനിടയിലും പ്രതീക്ഷയുടെ കിരണമായി യോഗ : പ്രധാനമന്ത്രി

Yoga | Bignewslive

ന്യൂഡല്‍ഹി : ഏഴാമത് അന്താരാഷ്ട്ര യോഗാദിനത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോഡി. കോവിഡ് കാലത്തും യോഗ പ്രതീക്ഷയുടെ കിരണമായി തുടരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

“കോവിഡിനെതിരെ പോരാടാന്‍ യോഗ ജനങ്ങള്‍ക്ക് ആന്തരിക ശക്തി നല്‍കി. കോവിഡ് ഉയര്‍ന്നുവന്ന ഘട്ടത്തില്‍ ഒരു രാജ്യവും തായ്യാറെടുപ്പ് നടത്തിയിരുന്നില്ല. ഈ സമയത്ത് യോഗ ആന്തരിക ശക്തിയുടെ ഉറവിടമായി മാറി. സ്വയം അച്ചടക്കത്തിന് യോഗ സഹായിക്കുന്നു.” മോഡി പറഞ്ഞു.വൈറസിനെതിരായ പോരാട്ടത്തില്‍ ഒരു മാര്‍ഗമായി യോഗ മാറിയെന്ന് കോവിഡ് മുന്നണി പോരാളികള്‍ തന്നോട് പറഞ്ഞിട്ടുണ്ടെന്നും മോഡി വ്യക്തമാക്കി.

സമ്മര്‍ദങ്ങളില്‍ ശക്തിയും നിരാശയില്‍ ശുഭാപ്തി വിശ്വാസവും യോഗ നല്‍കുന്നുവെന്നും അദ്ദേഹം പറഞ്ഞു. “രണ്ട് വര്‍ഷമായി ഇന്ത്യയിലോ വിദേശത്തോ ഒരു പൊതുപരിപാടിയും സംഘടിപ്പിച്ചിട്ടില്ലെങ്കിലും യോഗയോടുള്ള ആവേശം കുറഞ്ഞിട്ടില്ല. എല്ലാ രാജ്യങ്ങളും പ്രദേശങ്ങളും ജനങ്ങളും ആരോഗ്യത്തോടെ തുടരണമെന്ന് ആഗ്രഹിക്കുന്നു. രോഗശാന്തിക്ക് യോഗ വലിയ പങ്ക് വഹിക്കുന്നു. വൈദ്യചികിത്സയ്ക്ക് പുറമേ രോഗശാന്തിയ്ക്കായി ഇന്ന് മെഡിക്കല്‍ സയന്‍സ് പോലും യോഗയ്ക്ക് പ്രാധാന്യം നല്‍കുന്നുണ്ട്.”

“ആശുപത്രികളിലെ ഡോക്ടര്‍മാരും നഴ്‌സുമാരും പ്രാണായാമം പോലുള്ളവ ചെയ്യുന്ന നിരവധി ചിത്രങ്ങളുണ്ട്. ഇത് ശ്വസന വ്യവസ്ഥയെ ശക്തിപ്പെടുത്തുമെന്ന് അന്താരാഷ്ട്ര വിദഗ്ധര്‍ പോലും സാക്ഷ്യപ്പെടുത്തിയിട്ടുള്ളതാണ്.” മോഡി കൂട്ടിച്ചേര്‍ത്തു. യോഗാദിനത്തില്‍ ലോകാരോഗ്യസംഘടനയുമായി കൂടിച്ചേര്‍ന്ന് അവതരിപ്പിക്കുന്ന M-യോഗാ ആപ്ലിക്കേഷന്റെ വിവരങ്ങളും അദ്ദേഹം പങ്കുവെച്ചു. ഒട്ടുമിക്ക എല്ലാ ഭാഷകളിലും ലഭ്യമാകുന്ന ഈ ആപ്പില്‍ യോഗ എങ്ങനെ ചെയ്യണം എന്നുള്ളതിന്റെ വീഡിയോകളാവും ഉണ്ടാവുക.

Exit mobile version