2024 ലെ തെരഞ്ഞെടുപ്പിന് ഒരുക്കങ്ങള്‍ തുടങ്ങി ബിജെപി, പ്രചാരണത്തിനായി വമ്പന്‍മാര്‍, ബ്രഹ്‌മാണ്ഡ പദ്ധതികള്‍, 19 സംസ്ഥാനങ്ങളുടെ ലിസ്റ്റില്‍ കേരളമില്ല

ന്യൂഡല്‍ഹി: 2024 തെരഞ്ഞെടുപ്പില്‍ ഭരണം കൈകളില്‍ സുരക്ഷിതമാക്കാന്‍ പ്രചാരണത്തിനായി ബ്രഹ്‌മാണ്ഡ പദ്ധതികള്‍ ആവിഷ്‌കരിച്ച് ബിജെപി. വമ്പന്‍ റാലികളും മറ്റ് പ്രചാരണപരിപാടികളും ആരംഭിക്കാനാണ് പാര്‍ട്ടി നീക്കം നടത്തുന്നത്. ഇതിനായി 43 കേന്ദ്രമന്ത്രിമാരെയും രംഗത്തിറക്കും.

19 സംസ്ഥാനങ്ങളിലാണ് പ്രചാരണം. എന്നാല്‍ ഇതില്‍ കേരളം ഉള്‍പ്പെട്ടിട്ടില്ല. പ്രചാരണത്തിനായുള്ള രൂപരേഖ പാര്‍ട്ടി ഇതിനോടകം തന്നെ തയ്യാറാക്കിക്കഴിഞ്ഞിട്ടുണ്ട്. 15000 കിലോമീറ്റര്‍ ദൂരത്തിലാണ് പരിപാടികള്‍ ആസൂത്രണം ചെയ്തിരിക്കുന്നത്.

പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ പുതിയ മന്ത്രിസഭയെ അവതരിപ്പിക്കാന്‍ മോദിയ്ക്ക് കഴിയാതിരുന്നതിനാലാണ് ജനങ്ങളുടെ ആശിര്‍വാദം നേടാന്‍ ജന ആശീര്‍വാദ യാത്ര നടത്തുന്നതെന്നാണ് പാര്‍ട്ടി പറയുന്നത്. ആഗസ്റ്റ് 16ന് ആരംഭിച്ച് മൂന്ന് ദിവസം കൊണ്ട് സമാപിക്കുന്ന രീതിയിലാണ് ഈ യാത്ര ആസൂത്രണം ചെയ്തിരിക്കുന്നത്.

ഡല്‍ഹി,ബീഹാര്‍, രാജസ്ഥാന്‍, തൃപുര, ജാര്‍ഖണ്ഡ്, ഗുജറാത്ത്, അരുണാചല്‍ പ്രദേശ്, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, തമിഴ്നാട്, ഒഡിഷ, മണിപ്പൂര്‍, മഹാരാഷ്ട്ര, അസം, മധ്യപ്രദേശ്, പശ്ചിമബംഗാള്‍, തെലങ്കാന, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലാണ് യാത്ര നടക്കുക.

43 മന്ത്രിമാര്‍ അവരുടെ സ്വന്തം മണ്ഡലത്തില്‍ നിന്ന് 400 മീറ്റര്‍ അകലെനിന്നും തുറന്ന വാഹനത്തില്‍ യാത്ര തുടങ്ങി മൂന്ന് ദിവസത്തിനുള്ളില്‍ സ്വന്തം ജില്ലയില്‍ തിരിച്ചെത്തണമെന്നാണ് നിര്‍ദ്ദേശം. 150 ലോക്സഭാ മണ്ഡലങ്ങളിലെ 15000 കിലോമീറ്ററിലധികം ദൂരം ഇത്തരത്തില്‍ ഉള്‍ക്കൊള്ളക്കാന്‍ കഴിയുമെന്നാണ് ബിജെപി പ്രതീക്ഷ. ജനങ്ങളുമായി കൂടുതല്‍ ഇടപെഴകുന്നതിനായി മന്ത്രിമാര്‍ ഈ ദിവസങ്ങളില്‍ ഗ്രാമപ്രദേശങ്ങളില്‍ത്തന്നെ രാത്രി തങ്ങണമെന്നും പാര്‍ട്ടി നിര്‍ദേശിച്ചു.

Exit mobile version