ചെയര്‍മാന്‍ മരിച്ചാല്‍ മകന്‍ ചെയര്‍മാനാകുമെന്ന് കേരള കോണ്‍ഗ്രസിന്റെ ഭരണഘടനയിലില്ല; ജോസ് കെ മാണിക്കെതിരെ വീണ്ടും പിജെ ജോസഫ്

തൊടുപുഴ: ചെയര്‍മാന്‍ മരിച്ചാല്‍ മകന്‍ ചെയര്‍മാനാകുമെന്ന് കേരള കോണ്‍ഗ്രസിന്റെ ഭരണഘടനയിലില്ലെന്ന് പിജെ ജോസഫ്. ചെയര്‍മാന്‍ സ്ഥാനത്തെ സംബന്ധിച്ച് കേരള കോണ്‍ഗ്രസില്‍ തര്‍ക്കം തുടരുന്നതിനിടെയാണ് ജോസ് കെ മാണിക്കും അദ്ദേഹത്തെ പിന്തുണക്കുന്നവര്‍ക്കുമെതിരെ പ്രതികരിച്ച് വീണ്ടും പിജെ ജോസഫ് രംഗത്തെത്തിയത്.

ശിഹാബ് തങ്ങള്‍ മരിച്ചപ്പോള്‍ മകനാണോ ചെയര്‍മാനായതെന്നും ജോസഫ് ചോദിച്ചു. ഇപ്പോള്‍ പാര്‍ട്ടിയില്‍ സമാവയത്തിന്റെ ആളുകളും പിളര്‍പ്പിന്റെ ആളുകളും മാത്രമാണുള്ളത്. നേരത്തെ 10 ജില്ലാ പ്രസിഡന്റുമാര്‍ അവരെ പിന്തുണച്ചെങ്കില്‍ ഇപ്പോള്‍ എട്ടല്ലേയുള്ളൂവെന്നും പിജെ ജോസഫ് പറഞ്ഞു.

പാര്‍ലമെന്ററി പാര്‍ട്ടി ലീഡറായി ഞാന്‍ ഇരിക്കുകയല്ലേ. അവര്‍ കാര്യങ്ങള്‍ മനസ്സിലാക്കിയിട്ടില്ല. നിലവില്‍ പാര്‍ട്ടിക്ക് ചെയര്‍മാനും പാര്‍ലമെന്ററി പാര്‍ട്ടി ലീഡറുമുണ്ട്. സമവായമുണ്ടെങ്കിലെ ഇതില്‍ മാറ്റം വരുത്താനാകൂവെന്നും ജോസ് കെ മാണി വിഭാഗം പങ്കെടുക്കുമെന്ന് അറിയിച്ചാല്‍ യോഗം വിളിക്കാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന സമിതി വിളിച്ച് ചേര്‍ക്കാന്‍ പിജെ ജോസഫിനോട് നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ട് ജോസ് കെ മാണി വിഭാഗം തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചിരുന്നു. ചെയര്‍മാനെ തെരഞ്ഞെടുക്കാനുള്ള പ്രധാന സമിതിയായ സംസ്ഥാന കമ്മിറ്റി ഇതുവരെ വിളിച്ചുചേര്‍ക്കാന്‍ പിജെ ജോസഫ് തയ്യാറായിട്ടില്ല. സംസ്ഥാന കമ്മിറ്റി വിളിച്ചുചേര്‍ക്കാന്‍ പിജെ ജോസഫിനോട് ആവശ്യപ്പെടണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു.

Exit mobile version