എച്ച്‌വണ്‍എന്‍വണ്‍ ബാധിച്ച രോഗി ചികിത്സകിട്ടാതെ മരിച്ചു, അവഗണ മരണശേഷവും; പ്രതിഷേധം

കോട്ടയം: ചികിത്സ കിട്ടാതെ രോഗി മരിച്ച സംഭവം വിവാദത്തില്‍. കോട്ടയം മെഡിക്കല്‍ കോളേജിലാണ് എച്ച്വണ്‍എന്‍വണ്‍ പനി ബാധിച്ച് എത്തിച്ച രോഗിയെ ചികിത്സിക്കാതിരുന്നത്. ഇടുക്കി സ്വരാജ് സ്വദേശി ജേക്കബ് തോമസാണ് മരിച്ചത്. ഉച്ചയ്ക്ക് ആശുപത്രിയില്‍ എത്തിച്ച ജേക്കബിനെ ചികിത്സിക്കാന്‍ ഡോക്ടര്‍മാര്‍ തയ്യാറായില്ലെന്നാണ് ആരോപണം. വെന്റിലേറ്റര്‍ ഇല്ലാത്തതിനാല്‍ ആശുപത്രി അധികൃതര്‍ മടക്കിയയച്ചു. തുടര്‍ന്ന് രണ്ടു സ്വകാര്യ ആശുപത്രികളില്‍ കൊണ്ടുപോയെങ്കിലും അവരും കയ്യൊഴിയുകയായിരുന്നു.

രോഗിയെ നാലുമണിയോടെ മെഡിക്കല്‍ കോളേജില്‍ തിരച്ചെത്തിച്ചെങ്കിലും ആശുപത്രിയില്‍ പ്രവേശിപ്പിക്കാനും അധികൃതര്‍ തയ്യാറായില്ലെന്നും ആരോപണമുണ്ട്. പിന്നീട് ആംബുലന്‍സില്‍ കിടന്ന് ജേക്കബ് മരിക്കുകയായിരുന്നു. മരണം സ്ഥിരീകരിക്കാനും അധികൃതര്‍ തയ്യാറായില്ലെന്നും കൂടെയുണ്ടായിരുന്നവര്‍ പറഞ്ഞു.

ബന്ധുക്കള്‍ ജേക്കബ് തോമസിന്റെ മൃതദേഹം വഹിച്ചുകൊണ്ടുള്ള ആംബുലന്‍സ് കോട്ടയം മെഡിക്കല്‍ കോളേജിന്റെ മുന്നില്‍ നിര്‍ത്തിയിട്ട് പ്രതിഷേധിക്കുകയാണ്. ഏറ്റുമാനൂര്‍ പോലീസ് സംഭവസ്ഥലത്തെത്തി മരിച്ചയാളുടെ മകളുടെ മൊഴി രേഖപ്പെടുത്തി.

Exit mobile version