ബാലഭാസ്‌കറിന്റെ മരണത്തിലെ ദുരൂഹത: ക്രൈം ബ്രാഞ്ച് ഭാര്യ ലക്ഷ്മിയില്‍ നിന്നും മൊഴിയെടുത്തു

ആരുമായും ബാലുവിന് വ്യക്തി വൈരാഗ്യമോ പകയോ ഉണ്ടായിരുന്നതായി അറിവില്ലെന്നും ലക്ഷ്മി മൊഴി നല്‍കി.

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ അപകടമരണത്തില്‍ ദുരൂഹത ആരോപിക്കപ്പെടുന്നതിനിടെ കേസന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം ഭാര്യ ലക്ഷ്മിയില്‍ നിന്നും മൊഴിയെടുത്തു. അപകടസമയത്ത് കാറോടിച്ചത് ഡ്രൈവര്‍ അര്‍ജുന്‍ തന്നെയാണെന്ന് ലക്ഷ്മി മൊഴി നല്‍കി. ദുരൂഹത നീക്കാന്‍ ഏതന്വേഷണവും നടക്കട്ടെയെന്നും ലക്ഷ്മി പറഞ്ഞു. തിരുവനന്തപുരം തിരുമലയിലെ വീട്ടിലെത്തിയാണ് ക്രൈംബ്രാഞ്ച് സംഘം ലക്ഷ്മിയുടെ മൊഴിയെടുത്തത്.

നേരത്തെ ലോക്കല്‍ പോലീസിനും ക്രൈംബ്രാഞ്ചിനും ആദ്യം നല്‍കിയ മൊഴിയില്‍ തന്നെ ലക്ഷ്മി ഉറച്ചുനിന്നു. അപകടമുണ്ടായ ഇന്നോവ കാര്‍ ഓടിച്ചിരുന്നത് ഡ്രൈവര്‍ അര്‍ജുന്‍ തന്നെയായിരുന്നു. ബാലഭാസ്‌കര്‍ പിറകിലെ സീറ്റില്‍ കിടന്നുറങ്ങുകയായിരുന്നു. അപകടം നടന്നപ്പോള്‍ തന്നെ തന്റെ ബോധം നഷ്ടമായിരുന്നെന്നും ലക്ഷ്മി പറഞ്ഞു. വിമാനത്താവളം വഴിയുള്ള സ്വര്‍ണ്ണക്കടത്ത് കേസില്‍ അറസ്റ്റിലായ പ്രകാശ് തമ്പി ബാലഭാ്‌സകറിന്റെ സ്റ്റാഫായിരുന്നില്ല, ജിം ട്രെയിനര്‍ മാത്രമായിരുന്നു. പ്രോഗ്രാമുകള്‍ സംഘടിപ്പിക്കുന്നതിന് പ്രതിഫലം നല്‍കിയിരുന്നു. ആരുമായും ബാലുവിന് വ്യക്തി വൈരാഗ്യമോ പകയോ ഉണ്ടായിരുന്നതായി അറിവില്ലെന്നും ലക്ഷ്മി മൊഴി നല്‍കി.

‘അത്യാവശ്യം ധരിക്കുന്ന സ്വര്‍ണ്ണാഭരണങ്ങള്‍ മാത്രമേ അന്ന് കൈവശം ഉണ്ടായിരുന്നുള്ളു. പണമോ, ആഭരണങ്ങളോ നഷ്ടപ്പെട്ടിട്ടില്ല. ഡ്രൈവര്‍ അര്‍ജുന്റെ അമ്മായി ലതയുടെ കുടുംബവുമായി ബാലഭാസ്‌കറിന് അടുത്ത സൗഹൃദമുണ്ടായിരുന്നു. അവരുടെ ബിസിനസ് ആവശ്യത്തിന് പണം നല്‍കിയിരുന്നു. അക്കൗണ്ട് വഴിയാണ് പണം കൈമാറിയത്. അത് രണ്ടു തവണയായി തിരിച്ചു കിട്ടുകയും ചെയ്തു’ ലക്ഷ്മി മൊഴി നല്‍കി.

അതേസമയം, അപകടം നടന്ന് അല്‍പ്പസമയത്തിന് ശേഷം ദുരൂഹ സാഹചര്യത്തില്‍ രണ്ടുപേര്‍ പോകുന്നത് കണ്ടുവെന്ന് വെളിപ്പെടുത്തിയ കലാഭവന്‍ സോബിനില്‍ നിന്നും ക്രൈംബ്രാഞ്ച് നാളെ മൊഴിയെടുക്കും.

Exit mobile version