ഹൈസ്‌കൂള്‍-ഹയര്‍സെക്കന്ററി ലയനത്തില്‍ തീരുമാനം ഇന്ന്; സമരത്തിനൊരുങ്ങി യുഡിഎഫ്

മൂന്ന് ശുപാര്‍ശകള്‍ ഈ വര്‍ഷം തന്നെ നടപ്പാക്കുമെന്ന് വിദ്യാഭ്യാസമന്ത്രി ഇന്നലെ വ്യക്തമാക്കിയിരുന്നു.

തിരുവനന്തപുരം: ഇനി മുതല്‍ ഒന്നു മുതല്‍ പ്ലസ്ടു വരെയുള്ള ക്ലാസുകള്‍ ഒറ്റ യൂണിറ്റാക്കണമെന്ന ഖാദര്‍ കമ്മിറ്റി ശുപാര്‍ശയില്‍ മന്ത്രിസഭാ യോഗം ഇന്ന് തീരുമാനമെടുക്കും. മൂന്ന് ശുപാര്‍ശകള്‍ ഈ വര്‍ഷം തന്നെ നടപ്പാക്കുമെന്ന് വിദ്യാഭ്യാസമന്ത്രി ഇന്നലെ വ്യക്തമാക്കിയിരുന്നു. ഒന്നു മുതല്‍ 12 വരെ ക്ലാസുകള്‍ ഡയറക്ടറേറ്റ് ഓഫ് ജനറല്‍ എജ്യുക്കേഷനെന്ന യൂണിറ്റിന് കീഴിലാക്കാനാണ് നീക്കം. പ്രതിപക്ഷ അധ്യാപക സംഘടനകളുടെ ശക്തമായ എതിര്‍പ്പിനിടെയാണ് ഖാദര്‍ കമ്മിറ്റിയുടെ പ്രധാന ശുപാര്‍ശകള്‍ നടപ്പാക്കാനുള്ള സര്‍ക്കാര്‍ തീരുമാനം.

പൊതു പരീക്ഷ ബോര്‍ഡ് രൂപീകരിക്കാനും മന്ത്രിസഭ തീരുമാനമെടുത്തേക്കും. ഹൈസ്‌ക്കൂളും ഹയര്‍സെക്കന്ററിയും ഉള്ള സ്‌കൂളിലെ സ്ഥാപനമേധാവി പ്രിന്‍സിപ്പാളും വൈസ് പ്രിന്‍സിപ്പാള്‍ ഹെഡ്മാസ്റ്ററുമായിരിക്കും. അതേസമയം റിപ്പോര്‍ട്ട് നടപ്പാക്കുന്നതിനെതിരെ സ്‌കൂള്‍ തുറക്കുന്ന ദിവസം മുതല്‍ സമരത്തിലേക്ക് നീങ്ങാനാണ് പ്രതിപക്ഷ അധ്യാപക സംഘടനകളുടെ തീരുമാനം.

അതേസമയം, അധ്യാപകരുടെ സമരം ഏറ്റെടുക്കാനാണ് യുഡിഎഫിന്റെ തീരുമാനം. പ്രവേശനോത്സവം അടക്കം ബഹിഷ്‌ക്കരിക്കുന്ന സമരവുമായി മുന്നോട്ട് പോകാനാണ് നീക്കം. ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് പ്രകാരം പുതിയ ഡയറക്ടര്‍ക്കായിരിക്കും ഹൈസ്‌ക്കൂള്‍ ഹയര്‍സെക്കന്ററി വിഎച്ച്എസ്ഇ പരീക്ഷ ബോര്‍ഡുകളുടെ ചുമതല. പക്ഷെ ചില ശുപാര്‍ശകള്‍ നടപ്പാക്കില്ലെന്നാണ് മന്ത്രിയുടെ ഉറപ്പ്.

Exit mobile version