കെവിന്‍ വധക്കേസില്‍ സസ്പെന്‍ഷനിലായിരുന്ന എസ്‌ഐയെ തിരിച്ചെടുത്തു

കോട്ടയം: കെവിന്‍ വധക്കേസില്‍ സസ്പെന്‍ഷനിലായിരുന്ന ഗാന്ധിനഗര്‍ എസ്‌ഐ ഷിബുവിനെ സര്‍വീസില്‍ തിരിച്ചെടുത്തു. ഔദ്യോഗിക കൃത്യവിലോപത്തിന് സര്‍വീസില്‍ നിന്ന് പുറത്താക്കാന്‍ നോട്ടീസ് നല്‍കിയതിന് ശേഷമാണ് തിരിച്ചെടുത്തിരിക്കുന്നത്. ഷിബുവിന്റെ വിശദീകരണം പരിശോധിച്ച ശേഷമാണ് തീരുമാനം ഉണ്ടായിരിക്കുന്നത്.

കെവിന്‍ കൊല്ലപ്പെടുമ്പോള്‍ കോട്ടയെ ഗാന്ധിനഗര്‍ പോലീസ് സ്റ്റേഷനിലെ എസ്ഐ ആയിരുന്നു ഷിബു. കെവിന്‍ കൊല്ലപ്പെട്ട് ഇന്ന് ഒരു വര്‍ഷം തികയുമ്പോഴാണ് ഷിബു സര്‍വീസില്‍ തിരിച്ചെത്തുന്നത് എന്നതും ശ്രദ്ധേയമാണ്.

അതേസമയം, കെവിന്‍ വധക്കേസില്‍ അന്വേഷണ സംഘം ശേഖരിച്ച ശാസ്ത്രീയ തെളിവുകള്‍ കോടതി പരിശോധിച്ചു. പ്രതികള്‍ ഉപയോഗിച്ച വാഹനങ്ങളില്‍ നിന്ന് ശേഖരിച്ച വിരലടയാളങ്ങള്‍ ഉള്‍പ്പെടെയാണ് പരിശോധിച്ചത്. പരിശോധനകള്‍ക്ക് നേതൃത്വം നല്‍കിയ ഫോറന്‍സിക് വിദഗ്ധരും വിരലടയാള വിദഗ്ധരും പ്രോസിക്യൂഷന് അനുകൂലമായി മൊഴി നല്‍കി.

കെവിനെയും ബന്ധു അനീഷിനെയും തട്ടിക്കൊണ്ടുപോയ രണ്ട് കാറുകള്‍ക്ക് പുറമെ ഒന്നാം പ്രതി സഞ്ചരിച്ച കാറില്‍ നിന്നുമായി പതിനഞ്ച് വിരലടയാളങ്ങളാണ് ലഭിച്ചത്. ഇവ പ്രതികളായ ഷിനു, റിയാസ്, ഷാനു ഷാജഹാന്‍, ഇഷാന്‍ എന്നിവരുടേതാണെന്ന് തുടര്‍ പരിശോധനയില്‍ സ്ഥിരീകരിച്ചതായി വിരലടയാള വിദഗ്ധനായ എസ് സുജിത് മൊഴി നല്‍കി.

അനീഷിനെ തട്ടിക്കൊണ്ടുപോയ കാറിന്റെ ഡ്രൈവര്‍ സീറ്റിന് പുറകില്‍ നിന്ന് രക്തകറയ്ക്ക് സമാനമായ അടയാളങ്ങള്‍ കണ്ടതായി ഫോറസിക് വിദഗ്ദ അനശ്വര ഐപി മൊഴി നല്‍കി. കൂടാതെ മൂന്ന് കാറുകളില്‍ നിന്ന് ശേഖരിച്ച മുടികളും പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇത് സാധൂകരിക്കുന്ന ഫോട്ടോകളും കോടതി പരിശോധിച്ചു. ദൃശ്യങ്ങള്‍ പകര്‍ത്തിയ കൊല്ലത്തെ പൊലീസ് ഫോട്ടോഗ്രാഫറെയും ഇന്ന് വിസ്തരിച്ചു. കെവിന്‍ താമസിച്ചിരുന്ന മാന്നാനത്തെ വീട്ടില്‍ മാരാകായുധങ്ങള്‍ ഉപയോഗിച്ച്് അക്രമം നടത്തിയതായി പരിശോധന നടത്തിയ ഫോറന്‍സിക് ഉദ്യോഗസ്ഥ മൊഴി നല്‍കി.

18 മെയ് 24നാണ് കോട്ടയത്ത് ബിരുദ വിദ്യാര്‍ത്ഥിനിയായ നീനു കെവിനെ വിവാഹം കഴിക്കുന്നത്. രജിസ്റ്റര്‍ ഓഫീസില്‍വെച്ച് വിവാഹിതയായ വിവരം നീനു തന്നെയാണ് വീട്ടുകാരെ വിളിച്ച് അറിയിച്ചത്. പിറ്റേന്ന് നീനുവിന്റെ വീട്ടുകാര്‍ പരാതിയുമായി പോലീസ് സ്റ്റേഷനിലെത്തി. വീട്ടുകാര്‍ക്കൊപ്പം നീനു പോകാന്‍ തയ്യാറാവാത്തതിനെത്തുടര്‍ന്ന്, മെയ് 27ന് നീനുവിന്റെ സഹോദരന്‍ സാനുവിന്റെ നേതൃത്വത്തില്‍ കാറിലെത്തിയ നാലംഗ സംഘം കെവിനെ തട്ടിക്കൊണ്ട് പോവുകയായിരുന്നു.

മെയ് 28ന് കോട്ടയത്തെ ചാലിയേക്കര ആറ്റില്‍ നിന്ന് കെവിന്റെ മൃതദേഹം കണ്ടെത്തി. ഇവര്‍ കെവിനെ മര്‍ദ്ദിച്ച് അവശനാക്കി ആറ്റില്‍ തള്ളുകയായിരുന്നുവെന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി. കേസില്‍ 186 സാക്ഷികളും 180 രേഖകളുമുണ്ട്.

Exit mobile version