പ്രളയസെസ് ജൂണ്‍ ഒന്ന് മുതല്‍; ഹോട്ടല്‍ ഭക്ഷണം, സിനിമാ ടിക്കറ്റിനും നിരക്ക് കൂടും, വില കൂടുന്ന മറ്റ് വസ്തുക്കള്‍ ഇവ

ഹോട്ടല്‍ മേഖലയെ സേവന വിഭാഗത്തിലാണ് സര്‍ക്കാര്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

തിരുവനന്തപുരം: പ്രളയസെസ് ജൂണ്‍ ഒന്ന് മുതല്‍ പിരിക്കാന്‍ കേരളാ സര്‍ക്കാരിന്റെ ഉത്തരവായി. ഇതോടെ അഞ്ച് ശതമാനത്തിന് മുകളില്‍ ജിഎസ്ടി ബാധകമായ സാധനങ്ങള്‍ക്കും സേവനങ്ങള്‍ക്കും ഒരു ശതമാനം സെസാണ് ഈടാക്കുക. ഹോട്ടല്‍ ഭക്ഷണം, സിനിമാ ടിക്കറ്റ് തുടങ്ങിയവയുടെ നിരക്ക് കൂടും. ഇതിനു പുറകെ സ്വര്‍ണ്ണം, വെള്ളി, പ്ലാറ്റിനം ആഭരണങ്ങള്‍ക്കും വില കൂടും. കാല്‍ ശതമാനം വിലയാണ് കൂടുക.

ഹോട്ടല്‍ മേഖലയെ സേവന വിഭാഗത്തിലാണ് സര്‍ക്കാര്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ജിഎസ്ടി ബാധകമല്ലാത്ത ഉല്‍പ്പന്നങ്ങള്‍, അഞ്ച് ശതമാനം ജിഎസ്ടി പരിധിയില്‍ വരുന്ന ഉല്‍പ്പന്നങ്ങള്‍, കോംപോസിഷന്‍ പരിധിയില്‍ വരുന്ന ഹോട്ടല്‍ വ്യാപാരികള്‍ (ഒന്നരക്കോടി വരെ വിറ്റുവരവ്) തുടങ്ങിയ വിഭാഗങ്ങളില്‍പ്പെടുന്ന സേവനങ്ങള്‍ക്കും ഉല്‍പ്പന്നങ്ങള്‍ക്കും സെസ് ബാധിക്കില്ല.

സെസിലൂടെ പിരിഞ്ഞു കിട്ടുന്ന പണം പ്രളയം ബാധിച്ച വില്ലേജുകളുടെ അടിസ്ഥാന സൗകര്യം വര്‍ധിപ്പിക്കും. പുറമെ ചെറിയ പദ്ധതികളും നടപ്പാക്കാന്‍ ഉപയോഗിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. സംസ്ഥാന വില്‍പ്പനയ്ക്ക് മാത്രമാണ് സെസ് പിരിക്കുക. അതാത് മാസത്തെ പ്രളയ സെസ് സംബന്ധിച്ച വിവരങ്ങള്‍ വ്യാപാരികള്‍ വെബ്‌സൈറ്റ് വഴി സമര്‍പ്പിക്കുകയും ചെയ്യണം.

Exit mobile version