ഒരു മണ്ഡലത്തിലും വിജയിക്കാന്‍ കഴിയാത്തതിനാല്‍ കേന്ദ്രമന്ത്രിയാകേണ്ട; രാജ്യസഭാംഗത്വം വേണം, തുഷാറിന് വേണ്ടി ബിഡിജെഎസ്

ഒരു മണ്ഡലത്തിലും വിജയിക്കാന്‍ കഴിയാത്തതിനാല്‍ ബിഡിജെഎസ് കേന്ദ്രമന്ത്രിസഭയില്‍ പ്രാതിനിധ്യം ആവശ്യപ്പെടില്ല

തൃശ്ശൂര്‍: രണ്ടാം വട്ടവും മോഡി സര്‍ക്കാര്‍ അധികാരത്തിലേറിയതിനു പിന്നാലെ രാജ്യസഭാംഗത്വം ആവശ്യപ്പെടാന്‍ ഒരുങ്ങി ബിജെപി സഖ്യകക്ഷിയായ ബിഡിജെഎസ്. പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയെ രാജ്യസഭാ എംപിയാക്കാന്‍ നേതൃത്വം ആവശ്യപ്പെട്ടേക്കുമെന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. ഒരു മണ്ഡലത്തിലും വിജയിക്കാന്‍ കഴിയാത്തതിനാല്‍ ബിഡിജെഎസ് കേന്ദ്രമന്ത്രിസഭയില്‍ പ്രാതിനിധ്യം ആവശ്യപ്പെടില്ല.

രാജ്യസഭാംഗത്വവും ബോര്‍ഡ്, കോര്‍പറേഷന്‍ സ്ഥാനമാനങ്ങളും സംബന്ധിച്ചു തെരഞ്ഞെടുപ്പിനു മുന്‍പു ബിജെപി അധ്യക്ഷന്‍ അമിത് ഷായുമായി തുഷാര്‍ ധാരണയുണ്ടാക്കിയിരുന്നു. മന്ത്രിസഭാ രൂപീകരണത്തിനു ശേഷം ഇക്കാര്യത്തില്‍ തുടര്‍ചര്‍ച്ചയുണ്ടാകും. മന്ത്രിസഭാ രൂപീകരണത്തിനു മുന്നോടിയായുള്ള എന്‍ഡിഎ ചര്‍ച്ചകള്‍ക്കു തുഷാര്‍ നാളെ ഡല്‍ഹിയിലേക്കു പോകും. ശക്തമായ രാഹുല്‍ തരംഗമുണ്ടായ വയനാട്ടില്‍ തുഷാറിനു കെട്ടിവച്ച പണം നഷ്ടമായി.

ഇത് അന്വേഷിക്കുമെന്ന് എന്‍ഡിഎ വ്യക്തമാക്കി. ഉറച്ച ബിജെപി വോട്ടുകള്‍ ലഭിച്ചെങ്കിലും ബിഡിജെഎസിന്റെ അടിസ്ഥാനമെന്നു വിലയിരുത്തപ്പെടുന്ന എസ്എന്‍ഡിപി വോട്ടുകള്‍ പ്രതീക്ഷിച്ചതുപോലെ ലഭിച്ചിട്ടില്ലെന്നാണു പാര്‍ട്ടി നേതൃത്വത്തിന്റെ വിലയിരുത്തല്‍. 1.50 ലക്ഷം വോട്ടാണ് ലക്ഷ്യമിട്ടത്. എന്നാല്‍ ഫലം വന്നപ്പോള്‍ തുഷാറിന് അതിന്റെ പകുതി മാത്രമാണ് ലഭിച്ചത്.

Exit mobile version