കോടാനുകോടികള്‍ കട്ടുമുടിച്ച് നാടുവിട്ടവരുടെ കടം മുതലാക്കാന്‍ പ്രളയത്തില്‍ നടുവൊടിഞ്ഞവരെ ഊറ്റിപ്പിഴിയരുതെന്ന് തോമസ് ഐസക്, കാനറാ ബാങ്കിനെതിരെ ധനകാര്യ വകുപ്പ് അന്വേഷണം നടത്തും

നെയ്യാറ്റിന്‍ക്കരയില്‍ കുടുംബ പ്രശ്‌നവും ജപ്തി ഭീഷണിയും കാരണം അമ്മയും മകളും ജീവനൊടുക്കിയ സംഭവത്തില്‍ ബാങ്ക് ജപ്തിയെ കുറിച്ചുള്ള സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കി ധനകാര്യമന്ത്രി ഡോ. തോമസ് ഐസക്ക്.

തിരുവനന്തപുരം: നെയ്യാറ്റിന്‍ക്കരയില്‍ കുടുംബ പ്രശ്‌നവും ജപ്തി ഭീഷണിയും കാരണം അമ്മയും മകളും ജീവനൊടുക്കിയ സംഭവത്തില്‍ ബാങ്ക് ജപ്തിയെ കുറിച്ചുള്ള സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കി ധനകാര്യമന്ത്രി ഡോ. തോമസ് ഐസക്ക്.

വായ്പാത്തുക തിരികെ ലഭിക്കാന്‍ ധനകാര്യസ്ഥാപനങ്ങള്‍ ശ്രമിക്കുമ്പോള്‍ എല്ലാ സാഹചര്യങ്ങളും കരുണയോടെ പരിശോധിക്കണമെന്നും എന്ത് ജപ്തി ചെയ്യേണ്ടി വന്നാലും താമസിക്കുന്ന വീട് ജപ്തി ചെയ്യാന്‍ പാടില്ലെന്നാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ നിലപാടെന്നും തോമസ് ഐസക്ക് ചൂണ്ടിക്കാട്ടുന്നു.

ഇരുവരുടെയും ആത്മഹത്യ, ബാങ്ക് വീട് ജപ്തി ചെയ്യാന്‍ തയ്യാറായതിനെ തുടര്‍ന്നാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്ന സമയത്താണ് മന്ത്രി ഇത്തരമൊരു ഫേസ്ബുക്ക് കുറിപ്പ് എഴുതിയത്. എന്നാല്‍ പിന്നീട് ഇരുവരും ആത്മഹത്യ ചെയ്തത് ബാങ്കിന്റെ ജപ്തി നടപടി മൂലമല്ലെന്നും മറിച്ച് സ്ത്രീധന പ്രശ്‌നവും ഭര്‍ത്താവിന്റെ മന്ത്രവാദവും മൂലമാണെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു.

എന്നാല്‍ നമ്മുടെ സംസ്ഥാനത്ത് കൂടുതല്‍ കുടുംബങ്ങള്‍ ബാങ്കുകളില്‍ നിന്ന് ജപ്തി ഭീഷണി നേരിടുന്ന സമയത്ത് ധനമന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പിന് പ്രധാന്യമുണ്ട്. തന്റെ കുറിപ്പില്‍ അദ്ദേഹം ഇങ്ങനെ പറയുന്നു. ഇത്തരം ദുരന്തങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന് ഉറപ്പുവരുത്താന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് ബാങ്ക് മേധാവികളോട് ആവശ്യപ്പെടും.

Exit mobile version