മതമേതായാലും ഈ കളക്ടര്‍ ആഗ്രഹിക്കുന്നത് മനുഷ്യരുടെ സുരക്ഷിതത്വമാണ്, ഇവര്‍ തൃശ്ശൂരിന്റെ അപമാനം അല്ല അഭിമാനം; കളക്ടര്‍ അനുപമയുടെ നന്മകള്‍ അക്കമിട്ടു നിരത്തി കുറിപ്പ്

സുരക്ഷ മുന്‍നിര്‍ത്തി കളക്ടര്‍ എടുത്ത തീരുമാനങ്ങളെ അധിക്ഷേപിക്കുന്ന പോസ്റ്റുകള്‍ക്കുള്ള മറുപടിയാണ് സന്ദീപ് നല്‍കിയത്.

തൃശ്ശൂര്‍: തൃശ്ശൂര്‍ പൂരത്തിന്റെ ആവേശത്തിലാണ് നഗരി. എല്ലാ പ്രതിസന്ധികളും തരണം ചെയ്ത് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ രംഗത്തെത്തി കഴിഞ്ഞു. എന്നാല്‍ ഇതിനിടയില്‍ കളക്ടര്‍ അനുപമയെ തരം താഴ്ത്തിയും അപമാനിച്ചും സമൂഹമാധ്യമങ്ങളില്‍ ഒരു കൂട്ടര്‍ രംഗത്തെത്തി കഴിഞ്ഞു. എല്ലാ പ്രതിസന്ധികളും മറികടന്ന തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ പൂരത്തിന് എത്തും. പൂരം തകര്‍ക്കാനും ഹിന്ദുക്കളെ ദ്രോഹിക്കാനും ശ്രമിച്ച കളക്ടര്‍ അനുപമ ക്ലിന്‍സണ്‍ ജോസഫ് തോറ്റുപോയി..’ തുടങ്ങിയ വിമര്‍ശനങ്ങളാണ് കളക്ടര്‍ക്ക് നേരെ ഉയരുന്നത്. ഈ സാഹചര്യത്തില്‍ കളക്ടറുടെ നന്മകളും പൂരത്തിനായി പ്രവര്‍ത്തിച്ചിട്ടുള്ള കാര്യങ്ങളും വെളിപ്പെടുത്തി രംഗത്ത് വന്നിരിക്കുകയാണ് സന്ദീപ് ദാസ്.

സുരക്ഷ മുന്‍നിര്‍ത്തി കളക്ടര്‍ എടുത്ത തീരുമാനങ്ങളെ അധിക്ഷേപിക്കുന്ന പോസ്റ്റുകള്‍ക്കുള്ള മറുപടിയാണ് സന്ദീപ് നല്‍കിയത്. ഇത്രയും ക്രൂരമായ അധിക്ഷേപങ്ങള്‍ അവര്‍ അര്‍ഹിക്കുന്നുണ്ടോ? പൂരത്തിനു മുന്നോടിയായി അനുപമ വിളിച്ചുചേര്‍ത്ത പത്രസമ്മേളനം കണ്ടിരുന്നോ? സന്ദീപ് ദാസ് ചോദിക്കുന്നു. ക്രാന്തദര്‍ശിയായ ഒരു ഉദ്യോഗസ്ഥയേയാണ് അതില്‍ കാണാനാകുന്നത്. 2019ലെ പൂരം എങ്ങനെ നടത്തണം എന്ന കാര്യത്തെക്കുറിച്ച് വ്യക്തമായ കാഴ്ച്ചപ്പാടുകളും നിലപാടുകളും അനുപമയ്ക്കുണ്ട്. ജനങ്ങളുടെ നന്മയാണ് ലക്ഷ്യമെന്ന് ആ വാക്കുകള്‍ വ്യക്തമാക്കുന്നുവെന്ന് സന്ദീപ് കുറിച്ചു.

ശേഷം അവര്‍ സുരക്ഷയ്ക്കായി എടുത്ത ഓരോ കാര്യങ്ങളും അദ്ദേഹം എടുത്ത് പറയുന്നുണ്ട്. രാമചന്ദ്രനെ എഴുന്നള്ളിക്കുമ്പോള്‍ ചില നിബന്ധനകള്‍ പാലിക്കണമെന്ന് അനുപമ പറഞ്ഞിരുന്നു. പത്തുമീറ്റര്‍ ചുറ്റളവില്‍ ബാരിക്കേഡ് വേണമെന്നും ജനങ്ങളെ അകലെ നിര്‍ത്തണമെന്നും നിര്‍ദേശിച്ചത് സുരക്ഷ മുന്‍നിര്‍ത്തിയാണ്. അങ്ങനെയുള്ള കളക്ടറെയാണ് ചിലര്‍ ‘തൃശ്ശൂരിന്റെ അപമാനം’ എന്നൊക്കെ വിശേഷിപ്പിക്കുന്നതെന്നും കുറിപ്പില്‍ തുറന്നടിക്കുന്നുണ്ട്. അനുപമ തൃശ്ശൂരിന്റെ അഭിമാനമാണെന്ന് വിശ്വസിക്കുന്നവരും ഇവിടെ ജീവിക്കുന്നുണ്ട്. തോറ്റുപോയത് കളക്ടറല്ല, അവരെ മനസ്സിലാക്കാന്‍ കഴിയാതെപോയ മനുഷ്യരാണെന്ന് പറഞ്ഞുകൊണ്ടാണ് സന്ദീപ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

ഒടുവില്‍ ആ കാര്യത്തിന് ഒരു തീരുമാനമായി.തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ എന്ന ആനയെ തൃശ്ശൂര്‍ പൂരത്തിന്റെ വിളംബരത്തിന് എഴുന്നള്ളിക്കും.ഇക്കാര്യം സ്ഥിരീകരിച്ചതോടെ,തൃശ്ശൂര്‍ കലക്ടര്‍ ടി.വി അനുപമയ്‌ക്കെതിരായ സൈബര്‍ ആക്രമണം ഒന്നുകൂടി ശക്തമായി.പൂരം തകര്‍ക്കാനും ഹിന്ദുക്കളെ ദ്രോഹിക്കാനും ശ്രമിച്ച കലക്ടര്‍ ദയനീയമായി തോറ്റുപോയെത്രേ! ഇത്രയും ക്രൂരമായ അധിക്ഷേപങ്ങള്‍ അവര്‍ അര്‍ഹിക്കുന്നുണ്ടോ?

പൂരത്തിനുമുന്നോടിയായി അനുപമ വിളിച്ചുചേര്‍ത്ത പത്രസമ്മേളനം കണ്ടിരുന്നോ?ക്രാന്തദര്‍ശിയായ ഒരു ഉദ്യോഗസ്ഥയേയാണ് അതില്‍ കാണാനാകുന്നത്.2019ലെ പൂരം എങ്ങനെ നടത്തണം എന്ന കാര്യത്തെക്കുറിച്ച് വ്യക്തമായ കാഴ്ച്ചപ്പാടുകളും നിലപാടുകളും അനുപമയ്ക്കുണ്ട്.ജനങ്ങളുടെ നന്മയാണ് ലക്ഷ്യമെന്ന് ആ വാക്കുകള്‍ വ്യക്തമാക്കുന്നു. ഇത്തവണത്തെ പൂരത്തിന് കൂടുതല്‍ ആംബുലന്‍സ് സൗകര്യം ഏര്‍പ്പാടാക്കിയിട്ടുണ്ട്. ചെറിയ അപകടങ്ങള്‍ പോലും പ്രതിരോധിക്കാനുള്ള മുന്‍കരുതലുകളെടുത്തിട്ടുണ്ട്. ജനങ്ങള്‍ക്ക് പൂരം സൗകര്യത്തോടെ കാണുന്നതിനുവേണ്ടി എല്‍.ഇ.ഡി സ്‌ക്രീനുകള്‍ സ്ഥാപിച്ചിട്ടുണ്ട്.ഈ വക കാര്യങ്ങളെല്ലാം വളരെ പ്രസന്നമായ മുഖത്തോടെ മാദ്ധ്യമങ്ങളോട് വിശദീകരിച്ച അനുപമ എങ്ങനെയാണ് പൂരത്തിന്റെ ശത്രുവാകുന്നത്?

തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ കാര്യം അനുപമ സംസാരിച്ച അനേകം വിഷയങ്ങളില്‍ ഒന്നുമാത്രമാണ്.നീരുള്ളതും അപകടാവസ്ഥയിലുള്ളതും ഒച്ച കേട്ടാല്‍ പേടിക്കുന്നതുമായ ആനകളെയൊന്നും പ്രവേശിപ്പിക്കരുതെന്നാണ് അവര്‍ ഉത്തരവിട്ടത്.അല്ലാതെ ഏതെങ്കിലും ഒരാനയോടുള്ള പ്രത്യേക വിരോധമൊന്നുമല്ല! പൂരങ്ങളിലെ ആനയെഴുന്നള്ളിപ്പിനെ അനുകൂലിക്കുന്ന ആളുകള്‍ പോലും രാമചന്ദ്രന്റെ വിഷയത്തില്‍ കലക്ടറെ പിന്തുണച്ച് സംസാരിക്കുന്നത് കണ്ടിരുന്നു.13 പേരുടെ ജീവനെടുത്ത ഒരാനയാണത്.അങ്ങനെയുള്ള ആനയെ എഴുന്നള്ളിക്കുമ്പോള്‍ അപകടങ്ങള്‍ക്കുള്ള സാദ്ധ്യതയും കൂടുതലാണ്.അതുകൊണ്ടാണ് രാമചന്ദ്രന്റെ വരവ് എതിര്‍ക്കപ്പെട്ടത്.

രാമചന്ദ്രന്‍ എന്ന ആന ഒരു ചിരഞ്ജീവിയൊന്നുമല്ല.മറ്റു ജീവജാലങ്ങളെപ്പോലെ എന്നെങ്കിലുമൊരിക്കല്‍ രാമചന്ദ്രനും അന്ത്യം സംഭവിക്കും.അപ്പോഴും പൂരത്തിന് മുന്നോട്ടുപോയേ തീരൂ.ഈ ആനയുടെ വരവിനുമുമ്പും പൂരം ഭംഗിയായി നടന്നിരുന്നു.ഇത്രയും വലിയ റിസ്‌ക് എടുക്കേണ്ടതുണ്ടോ എന്ന് കലക്ടര്‍ ചിന്തിച്ചത് അതുകൊണ്ടാണ്.അതില്‍ എന്താണ് തെറ്റ്? പൂരപ്പറമ്പുകളില്‍ വെടിക്കെട്ട് അപകടങ്ങള്‍ ഉണ്ടാവുമ്പോഴും ആന ഇടഞ്ഞോടുമ്പോഴും നാം അധികൃതരെയാണ് പഴിക്കാറുള്ളത്.

ഉത്തരവാദപ്പെട്ട സ്ഥാനങ്ങളിലിരിക്കുന്നവര്‍ എന്തുകൊണ്ട് വേണ്ട നടപടികള്‍ മുന്‍കൂട്ടി സ്വീകരിച്ചില്ല എന്ന് ചോദിക്കും.ഇക്കാര്യം മനസ്സിലാക്കിയതാണോ അനുപമ ചെയ്ത അപരാധം? മാന്നാമംഗലം പള്ളിയിലെ തര്‍ക്കത്തിന്റെ സമയത്ത് യാക്കോബായ വിഭാഗം കുര്‍ബാന നടത്താന്‍ അനുവദിക്കണമെന്ന് അഭ്യര്‍ത്ഥിച്ചപ്പോള്‍ അനുപമ അത് തള്ളിയിരുന്നു. ക്രമസമാധാന പ്രശ്‌നത്തിനുള്ള സാദ്ധ്യതയുള്ളതുകൊണ്ടാണ് അവര്‍ അങ്ങനെ ചെയ്തത്.മതമേതായാലും ഈ കലക്ടര്‍ ആഗ്രഹിക്കുന്നത് മനുഷ്യരുടെ സുരക്ഷിതത്വമാണ്.

തൃശ്ശൂരില്‍ കലക്ടറായി ചുമതലയേറ്റ ആദ്യ ദിവസം അനുപമ പറഞ്ഞത് മുന്‍വിധികളില്ലാതെ ജോലി ചെയ്യുമെന്നാണ്.അങ്ങനെ ചെയ്തതിന്റെ പേരിലാണ് ഒറ്റരാത്രി കൊണ്ട് അവര്‍ ‘അനുപമ ക്ലിന്‍സണ്‍ ജോസഫ് ‘ ആയത് ! യഥാര്‍ത്ഥ പേരല്ലേ വിളിക്കുന്നത് എന്ന് ചിലര്‍ ചോദിച്ചേക്കാം.പക്ഷേ ആ വിളി അത്ര നിഷ്‌കളങ്കമല്ലെന്ന് സാമാന്യബോധമുള്ള എല്ലാവര്‍ക്കുമറിയാം.

അനുപമ എന്ന കലക്ടറിലെ മനുഷ്യസ്‌നേഹിയെ നേരില്‍ കണ്ടറിഞ്ഞവനാണ് ഈ ലേഖകന്‍.പ്രളയത്തിനുശേഷം കേരളത്തെ വീണ്ടെടുക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട തൃശ്ശൂര്‍ക്കാര്‍ക്കെല്ലാം ബോദ്ധ്യമുള്ള കാര്യമാണത്.അനുപമ നടത്തിയത് പബ്ലിസിറ്റിയ്ക്കുവേണ്ടിയുള്ള നാടകമായിരുന്നില്ല.ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്കൊപ്പം അവര്‍ സദാസമയം ഉണ്ടായിരുന്നു.

സ്വന്തം കുഞ്ഞിനെ ഒന്ന് ലാളിക്കാന്‍ പോലും സമയം കിട്ടാത്ത ദിനങ്ങള്‍!പക്ഷേ അനുപമയുടെ മുഖത്ത് അപ്പോഴും ഒരു ചെറുപുഞ്ചിരിയുണ്ടായിരുന്നു.കടല്‍ക്ഷോഭബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചപ്പോഴും കലക്ടര്‍ അവരിലൊരാളായിരുന്നു.വേര്‍തിരിവുകളില്ലാതെ മനുഷ്യരെ കാണുന്ന ഒരാളെക്കുറിച്ചാണ് മനുഷ്യത്വമില്ലാത്ത ആരോപണങ്ങള്‍ ഉയര്‍ത്തുന്നത്! തന്റെ മുന്നില്‍ നിന്ന് വിതുമ്പുന്ന മനുഷ്യരോട് ”കരയരുത് ട്ടാ ; നമുക്കെന്തെങ്കിലും വഴിയുണ്ടാക്കാം” എന്ന് പറഞ്ഞ് ആശ്വസിപ്പിക്കുന്ന കലക്ടറാണ് അനുപമ.നമ്മുടെ നാട്ടിലെ എത്ര ഉദ്യോഗസ്ഥര്‍ക്ക് ആ മര്യാദയുണ്ട്? ഒരാവശ്യവുമായി ചെന്നാല്‍ മുഖത്തുപോലും നോക്കാത്തവരില്ലേ?

രാമചന്ദ്രനെ എഴുന്നള്ളിക്കുമ്പോള്‍ ചില നിബന്ധനകള്‍ പാലിക്കണമെന്ന് അനുപമ പറഞ്ഞിരുന്നു.പത്തുമീറ്റര്‍ ചുറ്റളവില്‍ ബാരിക്കേഡ് വേണമെന്നും ജനങ്ങളെ അകലെ നിര്‍ത്തണമെന്നും നിര്‍ദേശിച്ചത് സുരക്ഷ മുന്‍നിര്‍ത്തിയാണ്.അങ്ങനെയുള്ള കലക്ടറെയാണ് ചിലര്‍ ‘തൃശ്ശൂരിന്റെ അപമാനം’ എന്നൊക്കെ വിശേഷിപ്പിക്കുന്നത് ! അനുപമ തൃശ്ശൂരിന്റെ അഭിമാനമാണെന്ന് വിശ്വസിക്കുന്നവരും ഇവിടെ ജീവിക്കുന്നുണ്ട്.തോറ്റുപോയത് കലക്ടറല്ല ; അവരെ മനസ്സിലാക്കാന്‍ കഴിയാതെപോയ മനുഷ്യരാണ്….

Exit mobile version