‘ഒരു മനുഷ്യ ജീവനെ ഉദരത്തില്‍ ചുമക്കുകയും പ്രസവിക്കുകയും വളര്‍ത്തുകയും ചെയ്യുമ്പോള്‍ ഉണ്ടാവുന്ന മാറ്റങ്ങളാണ്’; സമീറയെ പ്രശംസിച്ച് കുറിപ്പ്

ശക്തമായ നിലപാടുകള്‍ കൊണ്ട് വ്യത്യസ്തമായ താരമാണ് സമീറ റെഡ്ഡി. സിനിമയിലെ കാസ്‌ററിംഗ് കൗച്ചിനെ കുറിച്ചും, സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ചും പ്രതികരിച്ചിട്ടുള്ള ചുരുക്കം നടിമാരില്‍ ഒരാളാണ് സമീറ. തന്റെ നരച്ച മുടിയും മുഖക്കുരുവുള്ള മേക്കപ്പ് ഇല്ലാത്ത മുഖവും വെളിപ്പെടുത്തി, താന്‍ ഇങ്ങനെയാണെന്ന് പറഞ്ഞ് കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ താരം പ്രത്യക്ഷപ്പെടുകയും ചെയ്തിരുന്നു.

പ്രസവശേഷം കൂടിയ തടി മൂലം താന്‍ വലിയ ദുഃഖത്തിലാണ് എന്ന ആരാധികയുടെ മെസ്സെജിന് മറുപടിയായിട്ടാണ് മെയ്ക്ക് അപ്പ് ഇല്ലാതെ സമീറ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടത്. ലൈം ലൈറ്റിന്റെ വെള്ളിവെളിച്ചവും ചമയങ്ങളും ഇല്ലാതെ താരങ്ങള്‍ പുറത്ത് വരാന്‍ മടിക്കുമ്പോഴാണ് സമീറയുടെ മാതൃകാപരമായ നിലപാട്. നിരവധി പേരാണ് താരത്തിന്റെ പ്രവൃത്തിയെ പ്രശംസിച്ച് രംഗത്ത് വന്നത്.ഇപ്പോള്‍, താരത്തെ പ്രശംസിച്ച് സന്ദീപ് ദാസ് എന്നയാള്‍ എഴുതിയ കുറിപ്പാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

ഫേസ്ബുക്ക് കുറിപ്പ്:
അഭിനേത്രി എന്ന നിലയില്‍ സമീറ റെഡ്ഡിയ്ക്ക് സ്വന്തമായ മേല്‍വിലാസമുണ്ട്. വാരണം ആയിരത്തിലെ മേഘ്‌നയെ ആര്‍ക്കെങ്കിലും മറക്കാനാവുമോ?ഇപ്പോള്‍ ബോഡി ഷെയ്മിങ്ങിനെതിരായ നിലപാടുകളിലൂടെ വ്യക്തിജീവിതത്തിലും കൈയ്യടികള്‍ നേടുകയാണ് സമീറ.

ഒരു ആരാധിക സമീറയ്ക്ക് അയച്ച മെസേജാണ് നിര്‍ണ്ണായകമായത്.പ്രസവശേഷം തടി കൂടിയതുമൂലം താന്‍ വലിയ ദുഃഖത്തിലാണ് എന്നാണ് ആരാധിക അറിയിച്ചത്.അതിനുള്ള മറുപടിയായി മെയ്ക്ക് അപ്പ് ഇല്ലാതെ സമീറ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടു.സാധാരണഗതിയില്‍ സിനിമാതാരങ്ങള്‍ ചെയ്യാന്‍ മടിക്കുന്ന പ്രവൃത്തി.

ഈ ചിത്രത്തിലെ സമീറയ്ക്ക് നരയുണ്ട്.മുഖക്കുരുവിന്റെ പാടുകളുണ്ട്.രൂപമല്ല പ്രധാനം എന്ന് ശക്തമായി പറഞ്ഞുവെയ്ക്കുകയാണ് സമീറ ചെയ്തത്.സമീറയ്ക്ക് മെസേജ് അയച്ച അമ്മയെ കുറ്റപ്പെടുത്താനാവില്ല.
പ്രസവശേഷം സ്ത്രീകള്‍ നേരിടുന്ന പരിഹാസങ്ങള്‍ ചില്ലറയൊന്നുമല്ല.അമ്മയാകുമ്പോള്‍ സ്ത്രീശരീരത്തില്‍ ചില മാറ്റങ്ങള്‍ സംഭവിക്കും.സ്തനങ്ങളുടെ ഭംഗി കുറയും.വയറില്‍ പാടുകള്‍ വീഴും.തടി കൂടും.

പക്ഷേ ആ മാറ്റങ്ങള്‍ സംഭവിക്കുന്നത് വെറുതെയല്ലല്ലോ.ഒരു മനുഷ്യജീവനെ പത്തുമാസത്തോളം ഉദരത്തില്‍ ചുമക്കുകയും പ്രസവിക്കുകയും വളര്‍ത്തുകയും ചെയ്യുമ്പോള്‍ ഉണ്ടാവുന്ന മാറ്റങ്ങളാണ്.നമ്മളെല്ലാവരും ആ വഴിയിലൂടെയാണ് വന്നത്.പുച്ഛിക്കുന്നവര്‍ ഇതൊന്നും ആലോചിക്കാറില്ല.ചില സ്ത്രീകള്‍ക്ക് പ്രസവം കഴിഞ്ഞാല്‍ ഭര്‍ത്താവിന്റെ വായില്‍ നിന്നുവരെ കുത്തുവാക്കുകള്‍ കേള്‍ക്കേണ്ടിവരും.

നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമാണ് ബോഡി ഷെയ്മിങ്ങ്.പൊന്തിയ പല്ലുകളും തടിച്ച ചുണ്ടുകളും ഇരുണ്ട നിറവും കഷണ്ടി കയറിയ തലയുമെല്ലാം ധാരാളം പരിഹാസങ്ങള്‍ ക്ഷണിച്ചുവരുത്താറുണ്ട്.ഇതുപോലുള്ള കളിയാക്കലുകള്‍ നമ്മളില്‍ മിക്കവരും കേട്ടിട്ടുണ്ടാവും.കറുത്ത നിറമുള്ള ഒരാളുടെ മുഖത്ത് നോക്കി ‘കരിഞ്ഞവന്‍’എന്നൊക്കെ വിളിക്കാന്‍ ആളുകള്‍ക്ക് യാതൊരു മടിയുമില്ല.

ബോഡി ഷെയ്മിങ്ങ് തെറ്റാണ് എന്ന കാഴ്ച്ചപ്പാടിലേക്ക് എത്തിച്ചേരാന്‍ പോലും നമുക്ക് സാധിച്ചിട്ടില്ല.അപരന്റെ ശരീരത്തെക്കുറിച്ച് കമന്റുകള്‍ പാസാക്കുന്ന ബന്ധുക്കളെയും നാട്ടുകാരെയും ശ്രദ്ധിച്ചിട്ടില്ലേ?നമ്മുടെ തടി കുറഞ്ഞാലും കൂടിയാലും ചുറ്റുമുള്ളവര്‍ക്ക് എന്തെങ്കിലുമൊക്കെ പറയാനുണ്ടാവും.

‘ഭിന്നശേഷിക്കാരന്‍’എന്ന വാക്ക് ഉച്ചരിക്കാന്‍ മലയാളി പഠിച്ചുവരുന്നതേയുള്ളൂ.പൊട്ടന്‍ എന്ന പദത്തോടാണ് നമ്മുടെ നാവിന് ഇന്നും പ്രിയം!വലിയ മീശയും കട്ടിയുള്ള താടിയും പുരുഷന്‍മാര്‍ക്ക് അഭിമാനപ്രശ്‌നമാണ്. മുഖത്ത് അധികം രോമം വളരാത്തവര്‍ കൂട്ടുകാര്‍ക്കിടയില്‍ ഒറ്റപ്പെട്ടുപോകാറുണ്ട്.അത് തങ്ങളുടെ കഴിവുകേടാണെന്ന് കുറച്ചുപേരെങ്കിലും വിചാരിച്ചുപോരുന്നു.

ബോഡി ഷെയ്മിങ്ങിന്റെ തിക്തഫലങ്ങള്‍ അനുഭവിക്കുന്ന ചിലര്‍ ജീവിതകാലം മുഴുവനും ആ മുറിവ് കൊണ്ടുനടക്കും.ചിലര്‍ ഡിപ്രഷനിലേക്ക് വഴുതിവീഴും. കുറച്ചുപേര്‍ ആത്മഹത്യ ചെയ്യും.വളരെയെറെ ഗൗരവത്തോടെ കൈകാര്യം ചെയ്യേണ്ട വിഷയം തന്നെയാണിത്.സൗന്ദര്യം സംബന്ധിച്ചുള്ള മിഥ്യാസങ്കല്‍പ്പങ്ങളെ ഊട്ടിയുറപ്പിക്കുന്നതില്‍ സിനിമകള്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട്.സിനിമയിലെ നായിക പകലന്തിയോളം കഷ്ടപ്പെട്ട് പണിയെടുക്കുന്നവളായിരിക്കും.പക്ഷേ മുഖം ചായംതേച്ച് പരമാവധി വെളുപ്പിച്ചിട്ടുണ്ടാ­­­വും.മലയാളസിനിമയ്ക്ക് ഇത്രയേറെ പ്രായമായില്ലേ?എത്ര കറുത്ത നായികമാര്‍ ഇവിടെ ഉണ്ടായിട്ടുണ്ട്?

ഫീല്‍ഡ് ഔട്ടായ സിനിമാതാരങ്ങള്‍ പോലും മെയ്ക്ക് അപ്പ് ഇല്ലാതെ പുറത്തിറങ്ങാറില്ല.ആ സമയത്താണ് സമീറ ഇതുപോലൊരു ഫോട്ടോയുമായി വരുന്നത്.ചായക്കൂട്ടുകളിലൊന്നും ഒരു കാര്യവുമില്ലെന്ന് പ്രസ്താവിക്കുന്നത്. നിസ്സാര കാര്യമല്ല അത്.ഒരുപാട് പേരെ പ്രചോദിപ്പിക്കാന്‍ സമീറയുടെ പ്രവൃത്തിയ്ക്ക് കഴിയും.

കാസ്റ്റിങ്ങ് കൗച്ച് ഒരു യാഥാര്‍ത്ഥ്യമാണെന്ന് തുറന്നുപറഞ്ഞിട്ടുള്ള ആളാണ് സമീറ.സിനിമ ഉള്‍പ്പടെയുള്ള എല്ലാ മേഖലകളിലും സ്ത്രീകള്‍ വിവേചനം അനുഭവിക്കുന്നുണ്ട് എന്നും അവര്‍ അഭിപ്രായപ്പെട്ടിരുന്നു.അങ്ങനെയുള്ള ഒരാള്‍ ബോഡി ഷെയ്മിങ്ങിനെതിരെ പോരാടുന്നതില്‍ തെല്ലും അത്ഭുതമില്ല.

ഈ ജീവിതം സന്തോഷിക്കാനുള്ളതാണ്.നമ്മുടെ ശരീരം എങ്ങനെയിരിക്കുന്നു എന്നത് നമ്മുടെ മാത്രം സ്വകാര്യതയാണ്. മറ്റുള്ളവര്‍ അതില്‍ ഇടപെടാന്‍ വന്നാല്‍”പോയി പണിനോക്ക്”എന്ന് പറയണം.അതോടെ അവരുടെ ആവേശം പകുതി തണുക്കും.അതിനുശേഷം സമീറയെപ്പോലെ മനസ്സുനിറഞ്ഞ് ചിരിക്കണം.അപ്പോള്‍ എല്ലാം പൂര്‍ത്തിയാകും.

Exit mobile version