കോഴിക്കോട് വരെ വന്നിട്ടും വയനാടിനെ മോഡി തിരിഞ്ഞുനോക്കിയില്ല; തുഷാറിനായി ബിജെപിയുടെ ദേശീയനേതാക്കളാരും പ്രചാരണത്തിനെത്തിയില്ല; വീണ്ടും ബിജെപിയോട് വഴക്കിട്ട് ബിഡിജെഎസ്

വയനാട് മണ്ഡലത്തെ ബിജെപി ദേശീയനേതൃത്വം പ്രചാരണത്തില്‍ അവഗണിച്ചെന്ന ആരോപണവുമായി ബിഡിജെഎസ്.

കല്‍പ്പറ്റ: ദേശീയ തലത്തില്‍ ശ്രദ്ധേയമായ വയനാട് മണ്ഡലത്തെ ബിജെപി ദേശീയനേതൃത്വം പ്രചാരണത്തില്‍ അവഗണിച്ചെന്ന ആരോപണവുമായി ബിഡിജെഎസ്. വയനാട് എന്‍ഡിഎ സ്ഥാനാര്‍ത്ഥി തുഷാര്‍ വെള്ളാപ്പള്ളിയുടെ പ്രചാരണത്തില്‍ ബിജെപിക്ക് ആവേശക്കുറവ് ഉണ്ടായതായാണ് പുതിയ ആരോപണം. രാഹുല്‍ ഗാന്ധി എതിരാളിയായി എത്തിയിട്ടു പോലും ബിജെപി മണ്ഡലത്തിലേക്ക് പ്രചാരണത്തില്‍ വേണ്ടത്ര ശ്രദ്ധ കൊടുത്തില്ല. കോഴിക്കോട് വരെയെത്തിയ മോഡിയും വയനാട് ചുരം കയറിയില്ല. സ്മൃതി ഇറാനി എത്തുമെന്ന് പറഞ്ഞിരുന്നെങ്കിലും അവസനാ നിമിഷം പിന്മാറി. ബിഡിജെഎസ് വയനാട് ജില്ലാ പ്രസിഡന്റ് എന്‍കെ ഷാജി കഴിഞ്ഞദിവസം ചേര്‍ന്ന എന്‍ഡിഎ ബത്തേരി നിയോജക മണ്ഡലം കമ്മിറ്റി അവലോകന യോഗത്തിലാണ് ബിജെപിയുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകള്‍ ചൂണ്ടിക്കാട്ടിയത്. ഇടതു-വലതു മുന്നണികളെപ്പോലെ എന്‍ഡിഎയിലെ ഘടകകക്ഷികള്‍ തമ്മിലുള്ള ഏകോപനവും ആസൂത്രണവും താഴേത്തട്ടില്‍ നടന്നില്ലെന്ന് ബിഡിജെഎസ് വിലയിരുത്തി.

ബിജെപി ദേശീയ നേതാക്കളടക്കം വയനാട്ടില്‍ പ്രചരണത്തിന് എത്താതിരുന്നത് ബിജെപി ക്യാമ്പില്‍ ആവേശക്കുറവ് സൃഷ്ടിച്ചതായും ബിഡിജെഎസ് പറയുന്നു. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ രാഹുല്‍ ഗാന്ധി വയനാട്ടിലെത്തിയത് തന്നെ ലിയ ആവേശമാണ് വലതുമുന്നണിക്ക് ഉണ്ടാക്കിയത്. ഒപ്പം പ്രിയങ്കയും ചേര്‍ന്നു. ഇടതുമുന്നണിക്കായി, സീതാറാം യെച്ചൂരി, ബൃന്ദകാരാട്ട്, പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണന്‍ അടക്കമുള്ള ദേശീയ, സംസ്ഥാന നേതാക്കള്‍ എത്തിയതും അണികളില്‍ വലിയ ആവേശമുണ്ടാക്കിയിട്ടുണ്ട്. അതേസമയം തുഷാര്‍ വെള്ളാപ്പള്ളിക്കായി എത്തിയത് കേന്ദ്രമന്ത്രി നിര്‍മ്മലാ സീതാരാമന്‍ മാത്രമാണ്.

ഇടതു-വലതു മുന്നണികളടങ്ങുന്ന പ്രതിപക്ഷത്തോടാണ് തുഷാര്‍ മത്സരിക്കുന്നതെന്നും അതിനാല്‍ പ്രധാനമത്സരം രാഹുല്‍ഗാന്ധിയും തുഷാര്‍ വെള്ളാപ്പള്ളിയും തമ്മിലാണെന്നുമുള്ള പ്രചാരണമാണ് എന്‍ഡിഎ ഉയര്‍ത്തിക്കൊണ്ടുവന്നത്. അതിന്റെ ചുവടു പിടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോഡി, അമിത്ഷാ, സ്മൃതി ഇറാനി തുടങ്ങിയവരെ വയനാട്ടില്‍ പ്രചാരണത്തിന് എത്തിക്കണമെന്ന് ബിഡിജെഎസ് എന്‍ഡിഎ ദേശീയ നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ബിജെപി ദേശീയ നേതാക്കളുടെ അഭാവം, പ്രചരണത്തില്‍ മറ്റ് മുന്നണികളോട് കിടപിടിക്കാമെന്ന ബിഡിജെഎസിന്റെ നീക്കമാണ് തകര്‍ത്തത്. പ്രചാരണത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ സജീവമാകാതിരുന്നതടക്കമുള്ള വിഷയങ്ങള്‍ ബിഡിജെഎസിനെ പ്രകോപിപ്പിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതോടെ എന്‍ഡിഎയില്‍ തമ്മിലടി കടുത്തേക്കും.

Exit mobile version