‘ഇന്നലെ ചെയ്‌തോരബദ്ധം മൂഢര്‍ക്കിന്നത്തെ ആചാരമാവാം, നാളത്തെ ശാസ്ത്രമതാവാം’…ഇത്തരം സമരങ്ങള്‍ കേരളത്തെ നൂറ് വര്‍ഷം പിന്നോട്ട് നയിക്കും ; ശബരിമല വിഷയത്തില്‍ എംടി

സുപ്രീം കോടതി വിധി നടപ്പിലാക്കാനുള്ള സര്‍ക്കാരിന്റെ നീക്കം പുരോഗമനപരമാണ്

കോഴിക്കോട് : നമ്മുടെ നിയമവ്യവസ്ഥിതിയില്‍ നിന്നു വന്ന പുരോഗമനപരമായ ഒരു വിധിയാണ് ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ അനുകൂലിച്ചുണ്ടായതെന്ന് സാഹിത്യകാരന്‍ എംടി വാസുദേവന്‍ നായര്‍. പ്രതിഷേധങ്ങളുടെ പേരില്‍ ശബരിമലയെ തകര്‍ക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

സുപ്രീം കോടതി വിധി നടപ്പിലാക്കാനുള്ള സര്‍ക്കാരിന്റെ നീക്കം പുരോഗമനപരമാണ്. എന്നാല്‍ അതിനെ എതിര്‍ത്ത് നടക്കുന്ന പ്രതിഷേധങ്ങള്‍ സ്ത്രികളെ രണ്ടാംതരക്കാരാക്കി നിലനിര്‍ത്താനും കൂടിയുളള ശ്രമങ്ങളാണ്. ഇന്നല്ലെങ്കില്‍ നാളെ എല്ലാവര്‍ക്കും തെറ്റ് അംഗീകരിക്കേണ്ടി വരുമെന്നും എംടി വ്യക്തമാക്കി

നമ്മുടെ നിയമവ്യവസ്ഥിതിയില്‍ നിന്നു വന്ന പുരോഗമനപരമായ ഒരു വിധിയാണ് ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ അനുകൂലിച്ചുണ്ടായത്. കോടതി വിധി നടപ്പിലാക്കുക എന്നത് സര്‍ക്കാരിന്റെ കടമയാണ്. നവോത്ഥാന പ്രസ്ഥാനത്തിലൂടെ വന്‍ നേട്ടങ്ങള്‍ കൈവരിച്ച സംസ്ഥാനത്തിന് നാണക്കേടുണ്ടാക്കുന്നതാണ് നിലവിലെ പ്രതിഷേധങ്ങള്‍. ഇത്തരം സമരങ്ങള്‍ കേരളത്തെ നൂറ് വര്‍ഷം പിന്നോട്ട് നയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേരളത്തിന്റെ പുരോഗതി ആഗ്രഹിക്കുന്ന ഒരാള്‍ പോലും നിലവിലെ പ്രതിഷേധങ്ങള്‍ക്ക് പിന്തുണ നല്‍കില്ലെന്നും ‘ഇന്നലെ ചെയ്തോരബദ്ധം മൂഢര്‍ക്കിന്നത്തെ ആചാരമാവാം, നാളത്തെ ശാസ്ത്രമതാവാം, അതില്‍ മൂളായ്ക സമ്മതം രാജന്‍’ എന്ന ആശാന്റെ വരികള്‍ ഓര്‍മ്മപ്പെടുത്തിയാണ് നിലവിലെ പ്രശ്നങ്ങളെ എംടി വിമര്‍ശിച്ചത്.

അതോടൊപ്പം ഗുരുവായൂര്‍ അമ്പലത്തിലെ പ്രവേശനവുമായി ബന്ധപ്പെട്ടുണ്ടായ സമരങ്ങളും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. അവര്‍ണര്‍ അമ്പലത്തില്‍ പ്രവേശിച്ചാല്‍ ഗുരുവായൂരപ്പന്റെ ചൈതന്യം നഷ്ടപ്പെടുമെന്നാണ് അന്ന് പ്രചരിപ്പിക്കപ്പെട്ടത്. എന്നാല്‍ അത് വാസ്തവമല്ലെന്ന് വിശ്വാസികള്‍ക്ക് അറിയാമെന്നും തെറ്റുകള്‍ തെറ്റായി തന്നെ മുന്നോട്ട് കൊണ്ടുപോകണമെന്ന് വിശ്വസിക്കുന്നത് മണ്ടത്തരമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Exit mobile version