വിദേശത്ത് തൊഴില്‍ തേടി പോയ സുനിത ദുബായിയില്‍ വീട്ടുതടങ്കലില്‍; നാട്ടിലുള്ള കുട്ടികളെ വാടക വീട്ടില്‍ നിന്ന് ഇറക്കി വിട്ട് ഉടമസ്ഥന്റെ ക്രൂരത!

ദുബായില്‍ നിന്നും തമിഴ്‌നാട് സ്വദേശിയായ സിറാജ് യുവതിയെ ഒമാനിലുള്ള ഒരു അറബിയുടെ വീട്ടില്‍ ജോലിക്കായി എത്തിച്ചു.

കൊല്ലം: വിദേശത്ത് ജോലി തേടി പോയ കൊല്ലം സ്വദേശിയായ യുവതിയെ വീട്ടു തടങ്കലില്‍ ഇട്ട് പീഡിപ്പിക്കുന്നതായി പരാതി. മാര്‍ച്ച് മൂന്നിനാണ് കുണ്ടറ മുളവന സ്വദേശിയായ സുനിത തൊഴില്‍ തേടി ഏജന്റ് വഴി ദുബായിയില്‍ എത്തിയത്. ദുബായില്‍ നിന്നും തമിഴ്‌നാട് സ്വദേശിയായ സിറാജ് യുവതിയെ ഒമാനിലുള്ള ഒരു അറബിയുടെ വീട്ടില്‍ ജോലിക്കായി എത്തിച്ചു.

പിന്നീട് പലവീടുകളില്‍ കൊണ്ടു പോയി. ഇപ്പോള്‍ നാലാമത്തെ വീട്ടിലാണ് സുനിത ഉള്ളത്. ഇവിടുന്ന് ഇതുവരെയും ശമ്പളം ലഭിച്ചില്ല. നാട്ടിലുള്ള കുട്ടികളെ ഫോണ്‍ ചെയ്യാന്‍ പോലും അനുവദിക്കുന്നില്ല. ഒരാഴ്ച മുന്‍പ് നാട്ടിലേക്ക് വിളിച്ചപ്പോഴാണ് പീഡന വിവരം പുറംലോകമറിയുന്നത്.

ഇനി നാട്ടിലേക്ക് മടങ്ങി വരണമെങ്കില്‍ ഒന്നര ലക്ഷം രൂപ വേണമെന്നാണ് ഏജന്റിന്റെ ആവശ്യം. വാടക നല്‍കാത്തതിനാല്‍ യുവതിയുടെ രണ്ട് പെണ്‍മക്കളെ ഉടമസ്ഥന്‍ വീട്ടില്‍ നിന്നും ഇറക്കി വിട്ടു. പ്രായ പൂര്‍ത്തി ആകാത്ത രണ്ട് പെണ്‍കുട്ടികളും ഒരു ആണ്‍കുട്ടിയുമാണ് സുനിതയ്ക്ക് ഉള്ളത്. ഭര്‍ത്താവ് വാഹനാപകടത്തില്‍ മരിച്ചു. കുണ്ടറയില്‍ ഒരു വാടക വീട്ടിലായിരുന്നു ഇവരുടെ താമസം. വാടക നല്‍കാത്തതിനാല്‍ ഈ കുട്ടികളെ മൂന്ന് ദിവസം മുന്‍പ് ഉടമസ്ഥന്‍ ഇറക്കി വിട്ടു.

നാട്ടുകാരുടെ വീടുകളിലും മറ്റുമാണ് ഇപ്പോള്‍ കുട്ടികളുടെ താമസം. സുനിതയുടെ കുട്ടികള്‍ കളക്ടര്‍ക്ക് പരാതി നല്‍കിയിരിക്കുകയാണ്. പരാതി കൊല്ലം റൂറല്‍ എസ്പിക്ക് കൈമാറിയെന്ന് കളക്ടര്‍ അറിയിച്ചു.

Exit mobile version