ഫാനി അപകടം വിതച്ചാല്‍ ഓര്‍ക്കുക; മരിച്ചാലും ആചാരം ലംഘിക്കരുത്; രക്ഷിക്കാന്‍ വരുന്നവരുടെ ജാതി, മതം തിരക്കി മാത്രം കൈ പിടിക്കുക! ചിലരെയൊക്കെ ‘കുത്തി’ സന്ദീപാനന്ദഗിരി!

ജാതിയും മതവും തിരഞ്ഞ് മാത്രം സഹായമെത്തിക്കുന്നവരേയും സഹായം തേടുന്നവരേയും പരിഹസിച്ച് സ്വാമി സന്ദീപാനന്ദഗിരി.

തിരുവനന്തപുരം: അപകടവും ആപത്തുമൊക്കെ ഇടിത്തീ പോലെ വന്നു പതിക്കുമ്പോഴും ജാതിയും മതവും തിരഞ്ഞ് മാത്രം സഹായമെത്തിക്കുന്നവരേയും സഹായം തേടുന്നവരേയും പരിഹസിച്ച് സ്വാമി സന്ദീപാനന്ദഗിരി. ഫാനി-ഫോനി തുടങ്ങിയ ചുഴലിക്കാറ്റുകള്‍ കേരളത്തില്‍ നാശം വിതച്ചേക്കുമെന്ന മുന്നറിയിപ്പ് പുറത്തവന്നതോടെയാണ് പരിഹാസവും വിമര്‍ശനവുമായി സന്ദീപാനന്ദഗിരി രംഗത്തെത്തിയത്.

എല്ലാവരും ജാതി-മത സര്‍ട്ടിഫിക്കറ്റുകള്‍ കൈയ്യില്‍ കരുതണമെന്നും മരിക്കുമെന്നുറപ്പുണ്ടെങ്കിലും ആചാര ലംഘനങ്ങള്‍ നടത്താതിരിക്കണമെന്നും ഫേസ്ബുക്കില്‍ കുറിച്ച കുറിപ്പില്‍ സന്ദീപാനന്ദഗിരി പറയുന്നു. നമ്മെ നമ്മുടെ മതക്കാര്‍ മാത്രം രക്ഷിച്ചാല്‍ മതിയെന്ന്, കഴിയുമെങ്കില്‍ ഒരു ബോര്‍ഡ് എഴുതി പ്രദര്‍ശിപ്പിക്കണമെന്നും അദ്ദേഹം പറയുന്നു. ആരും ഹെല്‍പ് ലൈന്‍ നമ്പറുകളില്‍ വിളിക്കരുതെന്നും എല്ലാവരെയും അവരവരുടെ ദൈവം രക്ഷിക്കുമെന്നും പറയുന്ന സന്ദീപാനന്ദഗിരി മരിക്കേണ്ടി വന്നാലും ‘കുല’സ്ത്രീകള്‍ പുറത്തിറങ്ങാതിരിക്കുക, നൈഷ്ഠികത ഉള്ളതാണെന്നും പരിഹസിക്കുന്നു.

സ്വാമി സന്ദീപാനന്ദഗിരിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

ശ്രദ്ധിക്കുക. ‘ഫാനി’ ചുഴലിക്കാറ്റും മഴയും കേരളത്തിലേക്ക്. തിങ്കളാഴ്ച്ച (29/04/2019 )മുതല്‍ യെല്ലൊ അലര്‍ട്ട്. എല്ലാവരും മുന്നറിയിപ്പുകള്‍ പാലിക്കുക.
1- എല്ലാവരും അവരവരുടെ ജാതി, മത സര്‍ട്ടിഫികള്‍ കയ്യില്‍ കരുതുക.2- രക്ഷിക്കാന്‍ വരുന്നവരുടെ ജാതി, മതം തിരക്കി മാത്രം കൈ പിടിക്കുക.3- മത ഗ്രന്ഥങ്ങള്‍ കയ്യില്‍ കരുതുക. 4- മരിക്കുമെന്നുറപ്പുണ്ടെങ്കിലും ആചാര ലംഘനങ്ങള്‍ നടത്താതിരിക്കുക. 5- നമ്മെ നമ്മുടെ മതക്കാര്‍ മാത്രം രക്ഷിച്ചാല്‍ മതിയെന്ന്, കഴിയുമെങ്കില്‍ ഒരു ബോര്‍ഡ് എഴുതി പ്രദര്‍ശിപ്പിക്കുക. ആശയ കുഴപ്പം ഒഴിവാക്കാന്‍ ഇത് സഹായിക്കും.6- മരിക്കേണ്ടി വന്നാലും ‘കുല’സ്ത്രീകള്‍ പുറത്തിറങ്ങാതിരിക്കുക.നൈഷ്ഠികത ഉള്ളതാണ്. 7- ആരും ഹെല്‍പ് ലൈന്‍ നമ്പറുകളില്‍ വിളിക്കരുത്. എല്ലാവരെയും അവരവരുടെ ദൈവം രക്ഷിക്കും.

Exit mobile version