വിവാഹ നിശ്ചയം കഴിഞ്ഞ് മടങ്ങിയ സംഘത്തിന്റെ വാഹനം കെഎസ്ആര്‍ടിസി ബസുമായി കൂട്ടിയിടിച്ചു; പ്രതിശ്രുതവരന്‍ ഉള്‍പ്പടെ മൂന്ന് പേര്‍ മരിച്ചു

കണിച്ചുകുളങ്ങര: ആലപ്പുഴ കണിച്ചുകുളങ്ങര ദേശീയ പാതയില്‍ വിവാഹ നിശ്ചയത്തിന് പോയി മടങ്ങുകയായിരുന്ന സംഘം സഞ്ചരിച്ചിരുന്ന ടെമ്പോ ട്രാവലറും കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് ബസും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ പ്രതിശ്രുതവരന്‍ ഉള്‍പ്പടെ മൂന്ന് പേര്‍ മരിച്ചു. മരിച്ചത് കണ്ണൂര്‍ ഇരിട്ടി ഉദയകത്ത് തെക്കേതില്‍ വീട്ടില്‍ വിജയകുമാര്‍ (38), വിനീഷ് (25), പ്രസന്ന (55) എന്നിവരാണ്.

ടെമ്പോ ട്രാവലറിലുള്ള സംഘം പൂവാറില്‍ വിനീഷിന്റെ വിവാഹ നിശ്ചയം കഴിഞ്ഞ് മടങ്ങുകയായിരുന്നു. അപകടത്തില്‍ മൂന്നു കുട്ടികളടക്കം 11 പേര്‍ക്ക് പരിക്കേറ്റു. രണ്ടുപേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. അപകടം നടന്നത് ഇന്നലെ രാത്രി 12 മണിയോടെ കണിച്ചുകുളങ്ങര ജങ്ങ്ഷനില്‍ കാണിക്കവഞ്ചിക്ക് മുന്നിലാണ്.

കെഎസ്ആര്‍ടിസി ബസ് വരുന്നത് കണ്ട് മുന്നില്‍പോയ ഒരു വാഹനത്തെ മറികടന്ന ടെമ്പോ ട്രാവലര്‍ റോഡിന്റെ വലത് വശത്തേക്ക് വെട്ടിക്കുകയായിരുന്നു. എന്നാല്‍ വാനിന്റെ പിന്നില്‍ ഇടത് ഭാഗത്ത് കെഎസ്ആര്‍ടിസി ബസ് വന്ന് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ട്രാവലര്‍ തകര്‍ന്നു.

പോലീസും നാട്ടുകാരും ചേര്‍ന്നാണ് പരിക്കേറ്റവരെ മാരാരിക്കുളം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇടിയുടെ ആഘാതത്തില്‍ ടെമ്പോ ട്രാവലര്‍ പൊട്ടിയടര്‍ന്ന് ഒരുവശത്തേക്ക് മറിഞ്ഞിരുന്നു. ഇതില്‍ നിന്ന് വളരെ പണിപ്പെട്ടാണ് ആളുകളെ പുറത്തെത്തിച്ചത്.

Exit mobile version