കോഴിക്കോട് ഭക്ഷ്യയോഗ്യമല്ലാത്ത 400 കിലോഗ്രാം മത്സ്യം പിടികൂടി; മീന്‍ സൂക്ഷിച്ച ലോറിയും പിടിച്ചെടുത്തു

കോഴിക്കോട്: ആരോഗ്യവകുപ്പിന്റെ പരിശോധനയില്‍ കോഴിക്കോട് നിന്നും ഭക്ഷ്യയോഗ്യമല്ലാത്ത 400 കിലോഗ്രാം മത്സ്യം പിടികൂടി. മത്സ്യത്തില്‍ ഫോര്‍മാലിന്‍, അമോണിയ എന്നിവ കലര്‍ത്തിയിട്ടുണ്ടോയെന്ന് അറിയാന്‍ നടത്തിയ പരിശോധനയിലാണ് ഭക്ഷ്യയോഗ്യമല്ലാത്ത മത്സ്യം പിടികൂടിയത്.

പുതിയാപ്പ ഹാര്‍ബര്‍, കോര്‍പ്പറേഷന്‍ സെന്‍ട്രല്‍ മാര്‍ക്കറ്റ് എന്നിവിടങ്ങളില്‍ കോര്‍പ്പറേഷന്‍ ആരോഗ്യവിഭാഗവും ഫുഡ് സേഫ്റ്റി എന്‍ഫോഴ്‌സ്‌മെന്റും സംയുക്തമായാണ് പരിശോധന നടത്തിയത്. വാഹനത്തില്‍ സൂക്ഷിച്ച 400 കിലോഗ്രാം അയക്കൂറ, ആവോലി എന്നീ മത്സ്യങ്ങള്‍ മൈനസ് 18 ഡിഗ്രിയില്‍ സൂക്ഷിക്കേണ്ടവ ആ താപനിലയില്‍ സൂക്ഷിക്കാതെ കണ്ടെത്തിയതാണ് പിടികൂടിയതെന്ന് കോര്‍പ്പറേഷന്‍ ഹെല്‍ത്ത് ഓഫിസര്‍ ഡോ ഗോപകുമാര്‍ പറഞ്ഞു.

സംഭവമുമായി ബന്ധപ്പെട്ട് കെഎല്‍ 11 എഇ 7398 നമ്പര്‍ കണ്ടെയ്‌നര്‍ ലോറിയും കസ്റ്റഡിയിലെടുത്തു. ഇവര്‍ക്കെതിരെ മുന്‍സിപ്പല്‍ നിയമപ്രകാരം നടപടിയെടുക്കും. പരിശോധനയ്ക്ക് ഹെല്‍ത്ത് ഓഫീസര്‍ ഡോ ഗോപകുമാര്‍, ഫുഡ് സേഫ്റ്റി ഓഫീസര്‍മാരായ ഡോ ജോസഫ്, ഡോ വിഷ്ണുഷാജി, വെറ്റിറനറി സര്‍ജന്‍ ഡോ ഗ്രീഷ്മ, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ എംഎം ഗോപാലന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്റ്റര്‍ ടി കെ പ്രകാശന്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്റ്റര്‍മാരായ കെ ബൈജു, കെ ഷമീര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Exit mobile version